ഏകദിന ചരിത്രിത്തില്‍ ഇത് മൂന്നാം തവണ; അപൂര്‍വനേട്ടം സ്വന്തമാക്കി ടെയ്‌ലറും അയ്യരും

By Web TeamFirst Published Feb 5, 2020, 5:36 PM IST
Highlights


2007ല്‍ സിംബാബ്‌വെ-ദക്ഷിണാഫ്രിക്ക മത്സരത്തിലാണ് ആദ്യമായി നാലാം നമ്പറില്‍ ഇറങ്ങിയ രണ്ട് ബാറ്റ്സ്മാന്‍മാര്‍ സെഞ്ചുറി നേടിയത്. ദക്ഷിണാഫ്രിക്കയ്ക്കായി എ ബി ഡിവില്ലിയേഴ്സും(107), സിംബാബ്‌വെയ്ക്കായി തതേന്ദ തയ്ബുവും(107) ആയിരുന്നു

ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ നാലാം നമ്പറില്‍ ഇറങ്ങി  ആദ്യ സെഞ്ചുറി നേടിയ ശ്രേയസ് അയ്യരും കിവീസിനായി സെഞ്ചുറിയുമായി വിജയിശില്‍പിയായ റോസ് ടെയ്‌ലറും സ്വന്തമാക്കിയത് അപൂര്‍വനേട്ടം. ഏകദിന ചരിത്രത്തില്‍ ഇത് മൂന്നാം തവണ മാത്രമാണ് നാലാം നമ്പറില്‍ ഇറങ്ങിയ് ഇരു ടീമിലെയും ബാറ്റ്സ്മാന്‍മാര്‍ സെഞ്ചുറി നേടുന്നത്.

2007ല്‍ സിംബാബ്‌വെ-ദക്ഷിണാഫ്രിക്ക മത്സരത്തിലാണ് ആദ്യമായി നാലാം നമ്പറില്‍ ഇറങ്ങിയ രണ്ട് ബാറ്റ്സ്മാന്‍മാര്‍ സെഞ്ചുറി നേടിയത്. ദക്ഷിണാഫ്രിക്കയ്ക്കായി എ ബി ഡിവില്ലിയേഴ്സും(107), സിംബാബ്‌വെയ്ക്കായി തതേന്ദ തയ്ബുവും(107) ആയിരുന്നു സെഞ്ചുറി നേടിയത്. 2017ല്‍ കട്ടക്കില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ നാലാം നമ്പറിലിറങ്ങി ഇന്ത്യക്കായി യുവരാജ് സിംഗും(150), ഇംഗ്ലണ്ടിനായി ഓയിന്‍ മോര്‍ഗനും(102) സെഞ്ചുറികള്‍ നേടി.

ഹാമില്‍ട്ടണില്‍ നാലാം നമ്പറില്‍ ഇന്ത്യക്കായി ഇറങ്ങിയ ശ്രേയസ് അയ്യരും(103), ന്യൂസിലന്‍ഡിനായി നാലാമനായി ഇറങ്ങിയ റോസ് ടെയ്‌ലറും(109*) സെഞ്ചുറി തികച്ചു. നാലാം നമ്പറിലിറങ്ങി സെഞ്ചുറി തികച്ചവരില്‍ റോസ് ടെയ്‌ലര്‍ മാത്രമാണ് പുറത്താകാതെ നിന്നതെന്ന പ്രത്യേകതയുമുണ്ട്. നാലാം നമ്പറിലിറങ്ങി അയ്യര്‍ ആദ്യ സെഞ്ചുറി സ്വന്തമാക്കിയതിലൂടെ ഇന്ത്യയുടെ നാലാം നമ്പര്‍ ബാറ്റിംഗ് പൊസിഷനെച്ചൊല്ലിയുള്ള ആശങ്കകള്‍ക്കും താല്‍ക്കാലിക വിരാമമായി.

click me!