
കൊളംബൊ: ഏഷ്യാകപ്പ് സൂപ്പര്‍ ഫോറില്‍ മഴമൂലം നിര്‍ത്തിവച്ച ഇന്ത്യ - പാകിസ്ഥാന്‍ മത്സരം ഇന്ന് പുനരാരംഭിക്കും. മൂന്ന് മണിക്കാണ് കളി തുടങ്ങുക. ഇന്നലെ മഴയെത്തുമ്പോള്‍ ഇന്ത്യ 24.1 ഓവറില്‍ രണ്ട് വിക്കറ്റിന് 147 റണ്‍സ് എന്ന നിലയില്‍ ആയിരുന്നു. ഈ സ്‌കോറിലാണ് കളി പുനരാരംഭിക്കുക. വിരാട് കോലി (8) കെ എല്‍ രാഹുല്‍ (17) എന്നിവരാണ് ക്രീസില്‍. രോഹിത് ശര്‍മ (56), ശുഭ്മാന്‍ ഗില്‍ (58) എന്നിവരുടെ വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ഷദാബ് ഖാന്‍, ഷഹീന്‍ അഫ്രീദി എന്നിവര്‍ക്കാണ് വിക്കറ്റുകള്‍.
കൊളൊംബൊ, പ്രമദാസ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഓപ്പണര്‍മാര്‍ 121 റണ്‍സ് കൂട്ടിചേര്‍ത്തിരുന്നു. ഒന്നാം വിക്കറ്റില്‍ ഗില്ലായിരുന്നു കൂടുതല്‍ അപകടകാരി. രോഹിത്താവട്ടെ നസീം ഷാക്കെതിരെ താളം കണ്ടെത്താന്‍ കുറച്ച് ബുദ്ധിമുട്ടി. എങ്കിലും ഷഹീനെതിരെ സിക്സടിച്ചാണ് രോഹിത് തുടങ്ങിയത്. മറുവശത്ത് ഗില്‍ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു. നസീമിനെതിരെ വിയര്‍ത്തെങ്കിലും വൈകാതെ രോഹിത്തും സ്വതസിദ്ധമായ ശൈലിയിലേക്ക് മാറി. രോഹിത്താണ് ആദ്യം മടങ്ങുന്നത്.
ഷദാബിനെ ലോങ് ഓഫിലൂടെ കളിക്കനുള്ള ശ്രമത്തില്‍ ഫഹീം അഷ്റഫിന് ക്യാച്ച് നല്‍കി. 49 പന്തുകള്‍ നേരിട്ട താരം നാല് സിക്സും ആറ് ഫോറും നേടിയിരുന്നു. അടുത്ത ഓവറില്‍ ഗില്ലും വിക്കറ്റ് നല്‍കി. ഷഹീന്റെ സ്ലോബോള്‍ മനസിലാക്കാന്‍ ഗില്ലിന് സാധിച്ചില്ല. ഷോര്‍ട്ട് കവറില്‍ അഗ സല്‍മാന് ക്യാച്ച്. 52 പന്തുകള്‍ നേരിട്ട താരം 10 ബൗണ്ടറികള്‍ നേടി.
നേരത്തെ, രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്ക് പകരം കെ എല്‍ രാഹുല്‍ ടീമിലെത്തി. ജസ്പ്രിത് ബുമ്ര തിരിച്ചെത്തിയതോടെ മുഹമ്മദ് ഷമിക്ക് സ്ഥാനം നഷ്ടമായി.
ജോക്കോവിച്ചിന് യുഎസ് ഓപ്പൺ കിരീടം, മാർഗരറ്റ് കോർട്ടിന്റെ റെക്കോർഡിനൊപ്പം