ആദ്യം കറക്കി വീഴ്ത്തി, പിന്നെ അടിച്ചൊതുക്കി, ഏഷ്യാ കപ്പില്‍ പാകിസ്ഥാനെ തരിപ്പണമാക്കി ഇന്ത്യ സൂപ്പര്‍ ഫോറില്‍

Published : Sep 14, 2025, 11:23 PM ISTUpdated : Sep 14, 2025, 11:24 PM IST
Suryakumar Yadav vs Pakistan at Asia Cup

Synopsis

128 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്കായി അഭിഷേക് ശര്‍മ ഷഹീന്‍ ഷാ അഫ്രീദിയുടെ ആദ്യ പന്ത് തന്നെ ഫ്രണ്ട് ഫൂട്ടിലിറങ്ങി ബൗണ്ടറി കടത്തിയാണ് തുടങ്ങിയത്. രണ്ടാം പന്ത് അഭിഷേക് സിക്സിന് പറത്തിയതോടെ ഇന്ത്യ നയം വ്യക്തമാക്കി.

ദുബായ്: ഏഷ്യാ കപ്പിലെ അഭിമാന പോരാട്ടത്തില്‍ പാകിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ സൂപ്പര്‍ ഫോര്‍ ഉറപ്പാക്കി. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഉയര്‍ത്തിയ 128 റണ്‍സ് വിജയലക്ഷ്യം 25 പന്തും ഏഴ് വിക്കറ്റും ബാക്കി നിര്‍ത്തിയാണ് ഇന്ത്യ അടിച്ചെടുത്തത്. സിക്സറടിച്ചാണ് സൂര്യ ഇന്ത്യയുടെ വിജയം പൂര്‍ത്തിയാക്കിയത്. ഏഴ് പന്തില്‍ 10 റൺസെടുത്ത ശുഭ്മാന്‍ ഗില്‍, 13 പന്തില്‍ 31 റണ്‍സടിച്ച അഭിഷേക് ശര്‍മ, 31 പന്തില്‍ 31 റണ്‍സെടുത്ത തിലക് വര്‍മ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 37 പന്തില്‍ 47 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ 7 പന്തില്‍ 10 റണ്‍സുമായി ശിവം ദുബെ വിജയത്തില്‍ നായകന് തുണയായി. മൂന്നാം വിക്കറ്റ് നഷ്ടമായപ്പോള്‍ സഞ്ജു സാംസണ്‍ അഞ്ചാമനായി ക്രീസിലെത്തുമെന്ന് പ്രതീക്ഷിച്ചങ്കിലും ഇടം കൈയനായ തിലക് മടങ്ങിയപ്പോള്‍ മറ്റൊരു ഇടം കൈയനായ ശിവം ദുബെയാണ് ക്രീസിലെത്തിയത്. സ്കോര്‍ പാകിസ്ഥാന്‍ 20 ഓവറില്‍ 127-9, ഇന്ത്യ 15.5 ഓവറില്‍ 131-3.

വെടിക്കെട്ട് തുടക്കം

128 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്കായി അഭിഷേക് ശര്‍മ ഷഹീന്‍ ഷാ അഫ്രീദിയുടെ ആദ്യ പന്ത് തന്നെ ഫ്രണ്ട് ഫൂട്ടിലിറങ്ങി ബൗണ്ടറി കടത്തിയാണ് തുടങ്ങിയത്. രണ്ടാം പന്ത് അഭിഷേക് സിക്സിന് പറത്തിയതോടെ ഇന്ത്യ നയം വ്യക്തമാക്കി. അഫ്രീദിയുടെ ആദ്യ ഓവറില്‍ 12 റണ്‍സടിച്ച അഭിഷേകിന് പിന്നാലെ സയ്യിം അയൂബിന്‍റെ രണ്ടാം ഓവറില്‍ തുടര്‍ച്ചയായി രണ്ട് ബൗണ്ടറികള്‍ നേടി ശുഭ്മാന്‍ ഗില്‍ തുടക്കം ഗംഭീരമാക്കി. എന്നാല്‍ ഓവറിലെ അവസാന പന്തില്‍ ഗില്ലിനെ അയൂബ് മടക്കി. അയൂബിന്‍റെ പന്തില്‍ ഗില്ലിനെ മുഹമ്മദ് ഹാരിസ് സ്റ്റംപ് ചെയ്യുകയായിരുന്നു. ഗില്‍ മടങ്ങിയപ്പോൾ മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ് ക്രീസിലെത്തിയത്.

 

മറുവശത്ത് അടിതുടര്‍ന്ന അഭിഷേക് അഫ്രീദിയെ വീണ്ടും നിലം തൊടാതെ പറത്തി. അഫ്രീദി എറിഞ്ഞ മൂന്നാം ഓവറിലും സിക്സും ഫോറും പറത്തിയ അഭിഷേക് 11 റണ്‍സടിച്ചു. നാലാം ഓവറില്‍ സയ്യിം അയൂബിനെതിരെ തുടര്‍ച്ചയായി രണ്ട് ബൗണ്ടറികള്‍ കൂടി നേടിയ അഭിഷേക് അടുത്ത പന്തില്‍ പുറത്തായി. അയൂബിനെ സിക്സിന് പറത്താനുള്ള അഭിഷേകിന്‍റെ ശ്രമം ലോംഗ് ഓഫില്‍ ഫഹീം അഷ്റഫിന്‍റെ കൈകളില്‍ അവസാനിച്ചു.13 പന്തില്‍31 റണ്‍സായിരുന്നു അഭിഷേക് നേടിയത്.

 

തിലക്-സൂര്യ കൂട്ടുകെട്ട്

പിന്നീട് കൂടുതല്‍ നഷ്ടങ്ങളില്ലാതെ സൂര്യയും തിലക് വര്‍മയും ചേര്‍ന്ന് പവര്‍ പ്ലേയില്‍ ഇന്ത്യയെ 61 റണ്‍സിലെത്തിച്ചു. സൂഫിയാന്‍ മുഖീമിനെതിരെ സിക്സും ഫോറും പറത്തിയ തിലക് 10 ഓവറില്‍ ഇന്ത്യയെ 88 റണ്‍സിലെത്തിച്ചു. സ്കോര്‍ 100 കടക്കും മുമ്പ് തിലക് വര്‍മയെ സയ്യിം അയൂബ് മടക്കിയെങ്കിലും വൈകിപ്പോയിരുന്നു. 31 പന്തില്‍ 31 റണ്‍സെടുത്ത തിലക് മടങ്ങിയപ്പോള്‍ സഞ്ജു ക്രീസിലെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇടം കൈയനായ ശിവം ദുബെയാണ് ക്രീസിലെത്തിയത്. പിന്നീട് കൂടുതല്‍ നഷ്ടങ്ങളില്ലാതെ സൂര്യയും ദുബെയും ചേര്‍ന്ന് 15.5 ഓവറില്‍ ഇന്ത്യയെ ലക്ഷ്യത്തിലെത്തിച്ചു. പാകിസ്ഥാനുവേണ്ടി സയ്യിം അയൂബ് 35 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.

 

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സെടുക്കാനെ കഴിഞ്ഞിരുന്നുള്ളു. 44 പന്തില്‍ 40 റണ്‍സെടുത്ത ഓപ്പണര്‍ സാഹിബ്സാദ ഫര്‍ഹാനാണ് പാകിസ്ഥാന്‍റെ ടോപ് സ്കോററായത്. വാലറ്റത്ത് തകര്‍ത്തടിച്ച ഷഹീന്‍ ഷാ അഫ്രീദി 16 പന്തില്‍ 33 റണ്‍സുമായി പുറത്താതതെ നിന്നു. സര്‍ദാനും അഫ്രീദിക്കും പുറമെ ഫഖര്‍ സമന്‍(17), ഫഹീം അഷ്റഫ്(11), സൂഫിയാന്‍ മുഖീം എന്നിവര്‍ മാത്രമാണ് പാക് നിരയില്‍ രണ്ടക്കം കടന്നത്. ഇന്ത്യക്കായി കുല്‍ദീപ് യാദവ് നാലോവറില്‍ 18 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ അക്സര്‍ പട്ടേല്‍ നാലോവറില്‍ 18 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. ജസ്പ്രീത് ബുമ്ര 28 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പ്രകോപനവുമായി വീണ്ടും പാകിസ്ഥാൻ; ഹസ്തദാന വിവാദത്തെ പരിഹസിച്ച് പ്രമോ വീഡിയോ പുറത്ത്
പേര് മാറില്ല, ഇത് 'ടീം ഇന്ത്യ' തന്നെ, ബിസിസിഐക്ക് എതിരെ നൽകിയ പൊതുതാൽപര്യ ഹർജി തള്ളി സുപ്രീം കോടതി