ഫീല്‍ഡര്‍മാര്‍ സ്റ്റെപ് ബാക്ക്; ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ കാണിച്ച അത്ഭുതം

By Web TeamFirst Published Oct 6, 2019, 7:01 PM IST
Highlights

മൂന്നു പേരെ എൽബിയിൽ കുരുങ്ങിയാണ് പുറത്തായത്. ഈ വിക്കറ്റുകളെല്ലാം ജഡേജയാണ് എടുത്തത്. തുടക്കത്തിൽ ദക്ഷിണാഫ്രിക്കന്‍ ഓപ്പണർ എയ്ഡൻ മാർക്രത്തെ ജഡേജ റിട്ടേണ്‍ ക്യാച്ചിലുടെ പുറത്താക്കി.

വിശാഖപട്ടണം: അടിച്ചൊതുക്കിയും എറിഞ്ഞിട്ടും വിശാഖപട്ടണം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് 203 റണ്‍സിന്‍റെ വമ്പന്‍ ജയം. വിജയലക്ഷ്യമായ 395 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 191 റണ്‍സില്‍ പുറത്തായി. ടെസ്റ്റിലാദ്യമായി ഓപ്പണറായി ഇറങ്ങി രണ്ടിംഗ്‌സിലും സെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയുടെയും ഇരട്ട സെഞ്ചുറി വീരന്‍ മായങ്ക് അഗര്‍വാളിന്‍റെയും ബാറ്റിംഗും ആര്‍ അശ്വിന്‍- രവീന്ദ്ര ജഡേജ- മുഹമ്മദ് ഷമി ത്രയത്തിന്‍റെ ബൗളിംഗ് തേര്‍വാഴ്‌ച്ചയുമാണ് ഇന്ത്യയെ പരമ്പരയില്‍ 1-0ന് മുന്നിലെത്തിച്ചത്.

എന്നാല്‍ ദക്ഷിണാഫ്രിക്കയെ രണ്ടാം ഇന്നിംഗ്സില്‍ ഓള്‍ ഔട്ടാക്കിയ ഇന്ത്യന്‍ ബൗളന്മാര്‍ 10 വിക്കറ്റും നേടിയത് ഫീല്‍ഡര്‍മാരുടെ സഹായം ഇല്ലാതെ. കൗതുകരമായ ഈ കണക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.  ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായ 10 വിക്കറ്റുകളിൽ അഞ്ചെണ്ണം ബൗൾഡായിരുന്നു. നാലു പേരെ മുഹമ്മദ് ഷമിയും ഒരാളെ അശ്വിനും ബൗൾഡാക്കി. 

മൂന്നു പേരെ എൽബിയിൽ കുരുങ്ങിയാണ് പുറത്തായത്. ഈ വിക്കറ്റുകളെല്ലാം ജഡേജയാണ് എടുത്തത്. തുടക്കത്തിൽ ദക്ഷിണാഫ്രിക്കന്‍ ഓപ്പണർ എയ്ഡൻ മാർക്രത്തെ ജഡേജ റിട്ടേണ്‍ ക്യാച്ചിലുടെ പുറത്താക്കി. ഏറ്റവും ഒടുവിൽ പുറത്തായ കഗീസോ റബാദയാകട്ടെ, മുഹമ്മദ് ഷമിയുടെ പന്തിൽ വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയ്ക്ക് വിക്കറ്റിന് പിന്നില്‍ ക്യാച്ച് നല്‍കി.

അതേസമയം, ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സിൽ മൂന്നു പേരെ പുറത്താക്കാൻ ഫീൽഡർമാരുടെ സഹായവും നിർണായകമായി. രണ്ടു പേരെ ചേതേശ്വർ പൂജാര ക്യാച്ചെടുത്തു മടക്കിയപ്പോള്‍, ഒരു ക്യാച്ച് മായങ്ക് അഗർവാളിനും ലഭിച്ചു.

രണ്ടാം ഇന്നിങ്സിൽ ബൗൾഡായി പുറത്തായ അഞ്ചു പേരിൽ നാലു വിക്കറ്റിനും അവകാശിയായ മുഹമ്മദ് ഷമി ഇക്കാര്യത്തിൽ ഇന്ത്യൻ റെക്കോർഡിന് ഒപ്പമെത്തി. ഇതിനു മുൻപ് വെസ്റ്റിൻഡീസിനെതിരായ മൽസരത്തിൽ നാലു പേരെ ക്ലീൻ ബോൾ ചെയ്ത ജസ്പ്രീത് ബുമ്രയ്ക്കുശേഷം ഒരു ഇന്നിങ്സിൽ നാലുപേരെ ക്ലീൻ ബോൾ ചെയ്യുന്ന ആദ്യ ഇന്ത്യൻ പേസറായി ഷമി.

click me!