രണ്ടാം റണ്ണോടിയില്ല, ഹാര്‍ദ്ദിക് പാണ്ഡ്യയെ നോക്കി പേടിപ്പിച്ച് വിരാട് കോലി-വീഡിയോ

By Web TeamFirst Published Jan 11, 2023, 1:37 PM IST
Highlights

മത്സരത്തിന്‍റെ അവസാന ഓവറുകളില്‍ സെഞ്ചുറിയോട് അടുത്ത കോലി സിംഗിളുകളും ഡബിളുകളും ഓടുന്നതിനിടെ ഒപ്പം ക്രീസിലുണ്ടായിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യയെ നോക്കി പേടിപ്പിച്ചതും മത്സരത്തിലെ രസകരമായ നിമിഷമായി. മത്സരത്തിലെ 43-ാം ഓവറിലായിരുന്നു രസകരമായ സംഭവം.

ഗുവാഹത്തി: ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ആധികാരിക ജയവുമായി വിജയത്തുടക്കമിട്ടപ്പോള്‍ നിര്‍ണായകമായത് സീനിയര്‍ താരങ്ങളായ വിരാട് കോലിയുടെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെയും ഇന്നിംഗ്സുകളായിരുന്നു. ഇരുവര്‍ക്കുമൊപ്പം യുവതാരം ശുഭ്മാന്‍ ഗില്ലും തകര്‍ത്തടിച്ചതോടെ ഇന്ത്യ 50 ഓവറില്‍ 373 റണ്‍സെന്ന കൂറ്റന്‍ സ്കോറിലെത്തി.

ഗില്ലിനും രോഹിത്തിനും സെഞ്ചുറിയിലേക്ക് എത്താനായില്ലെങ്കില്‍ ഏകദിനങ്ങളില്‍ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറി നേടിയാണ് വിരാട് കോലി ഇന്നലെ താരമായത്. മത്സരത്തിന്‍റെ അവസാന ഓവറുകളില്‍ സെഞ്ചുറിയോട് അടുത്ത കോലി സിംഗിളുകളും ഡബിളുകളും ഓടുന്നതിനിടെ ഒപ്പം ക്രീസിലുണ്ടായിരുന്ന ഹാര്‍ദ്ദിക് പാണ്ഡ്യയെ നോക്കി പേടിപ്പിച്ചതും മത്സരത്തിലെ രസകരമായ നിമിഷമായി. മത്സരത്തിലെ 43-ാം ഓവറിലായിരുന്നു രസകരമായ സംഭവം.

'ഞാന്‍ ആസ്വദിക്കുന്നു, നിങ്ങള്‍ കാര്യങ്ങള്‍ കുഴപ്പത്തിലാക്കരുത്'; ലങ്കയ്‌ക്കെതിരെ സെഞ്ചുറിക്ക് ശേഷം കോലി

pic.twitter.com/YaRmCg9xrq

— Guess Karo (@KuchNahiUkhada)

കസുന്‍ രജിതയുടെ പന്തില്‍ രണ്ടാം റണ്ണിനായി ഓടിയ കോലി പിച്ചിന്‍റെ മധ്യഭാഗത്ത് എത്തിയെങ്കിലും താല്‍പര്യം കാട്ടാതിരുന്ന ഹാര്‍ദ്ദിക് ഓടിയില്ല. പിന്നീട് റണ്ണൗട്ടില്‍ നിന്ന് രക്ഷപ്പെടാനായി കഷ്ടപ്പെട്ട് തിരിച്ചോടിയ കോലി നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലെ ക്രീസില്‍ തിരിച്ചെത്തിയശേഷമായിരുന്നു ഹാര്‍ദ്ദിക്കിനെ നോക്കി പേടിപ്പിച്ചത്.

കോലിയുടെ നോട്ടത്തിന്‍റെ അര്‍ത്ഥം മനസിലായ ഹാര്‍ദ്ദിക് ആകട്ടെ അദ്ദേഹത്തിന്‍റെ മുഖത്തേക്ക് നോക്കാന്‍ ധൈര്യപ്പെട്ടതുമില്ല. ഒരോവറിനുശേഷം രജിതയുടെ തന്നെ പന്തില്‍ ഹാര്‍ദ്ദിക് പുറത്താവുകയും ചെയ്തു. 12 പന്തില്‍ 14 റണ്‍സെടുത്താമ് ഹാര്‍ദ്ദിക് പുറത്തായത്. കോലിയാകട്ടെ സെഞ്ചുറിയുമായി ടീമിന്‍റെ വിജയശില്‍പിയുമായി.87 പന്തില്‍ 12 ബൗണ്ടറിയും ഒരു സിക്സും പറത്തിയാണ് കോലി ഏകദിന കരിയറിലെ 45-ാംം സെഞ്ചുറി തികച്ചത്. നാട്ടില്‍ 20 ഏകദിന സെഞ്ചുറികളെന്ന സച്ചിന്‍റെ റെക്കോര്‍ഡിനൊപ്പമെത്താനും ഇന്നലെ കോലിക്ക് കഴിഞ്ഞിരുന്നു.

click me!