
ഡൊമനിക്ക: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ മികച്ച ലീഡിലേക്ക്. വെസ്റ്റ് ഇന്‍ഡീസിന്‍റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 150 റണ്‍സിന് മറുപടിയായി രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റിന് 312 റണ്‍സെന്ന ശക്തമായ നിലയാണ്. 143 റണ്‍സുമായി യശസ്വി ജയ്‌സ്വാളും 36 റണ്‍സോടെ വിരാട് കോലിയും ക്രീസില്‍. സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മ(103), ശുഭ്മാന്‍ ഗില്‍(6) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് രണ്ടാം ദിനം നഷ്ടമായത്.
ഓപ്പണിംഗ് വിക്കറ്റില്‍ 229 റണ്‍സ് കൂ്ടിച്ചേര്‍ത്തശേഷമാണ് യശസ്വിയും രോഹിത്തും പിരിഞ്ഞത്. എട്ട് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്കിപ്പോള്‍ 162 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ഉണ്ട്. വിക്കറ്റ് നഷ്ടമില്ലാതെ 80 റണ്‍സെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് തുടങ്ങിയ രോഹിതും , യശ്വസിയും ഒന്നാം വിക്കറ്റിൽ അടിച്ചു
കൂട്ടിയത് 229 റണ്‍സ്. വിൻഡീസ് മണ്ണിലെ ഇന്ത്യയുടെ ഏറ്റവും വലിയ ഓപ്പണിംഗ് കൂട്ടുകെട്ടാണിത്. ടെസ്റ്റ് അരങ്ങേറ്റത്തിൽ സെഞ്ച്വറി നേടുന്ന പതിനേഴാമത്തെ ഇന്ത്യൻ താരമാണ് യശ്വസി ജയ്സ്വാൾ. 14 ഫോറുൾപ്പടെ 143 റണ്‍സുമായി രണ്ടാം ദിനത്തിലും ക്രീസിലുണ്ട് ഈ ഇരുപത്തിയൊന്നുകാരൻ.
ചരിത്ര പ്രഖ്യാപനവുമായി ഐസിസി! പുരുഷ, വനിതാ ടൂർണമെന്‍റുകളില്‍ തുല്യ സമ്മാനത്തുക
പത്ത് ഫോറും രണ്ട് സിക്സുമായി 103 റണ്‍സെടുത്ത രോഹിത് കുറിച്ച് പത്താം ടെസ്റ്റ് സെഞ്ച്വറി പൂര്‍ത്തിയാക്കിയ രോഹിത്തിനെ അലിക് അല്‍ത്താനസെ പുറത്താക്കി. രോഹിത് മടങ്ങിയതിന് പിന്നാലെ ശുഭ്മാൻ ഗില്ലും വീണെങ്കിലും വിരാട് കോലി ക്രീസിൽ എത്തിയതോടെ ഇന്ത്യ വീണ്ടും കുതിച്ചു. 36 റണ്‍സുമായി പുറത്താകാതെ ക്രീസിലുള്ള കോലി ടെസ്റ്റിൽ 8500 റണ്‍സെന്ന നാഴിക കല്ലും പിന്നിട്ടു.
പിരിയാത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ യശസ്വിയും കോലിയും ചേര്‍ന്ന് 72 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. സ്പിന്നര്‍മാരെ സഹായിക്കുന്ന പിച്ചില്‍ വിന്‍ഡീസ് സ്പിന്നര്‍മാരായ റഖീം കോണ്‍വാളും ജോമെല്‍ വാറിക്കനും ഇന്ത്യന്‍ ബാറ്റര്‍മാരെ അനായാസം സ്കോര്‍ ചെയ്യുന്നതില്‍ നിന്ന് തടഞ്ഞെങ്കിലും വിക്കറ്റ് വീഴ്ത്താനായില്ല.