സമ്മാനത്തുകയ്ക്ക് പുറമെ ടീമുകള്‍ക്ക് വിതരണം ചെയ്യുന്ന തുകയും തുല്യമായിരിക്കും
ഡർബന്‍: വനിതാ ക്രിക്കറ്റില്‍ ചരിത്ര പ്രഖ്യാപനവുമായി ഐസിസി. ഇനി മുതല്‍ പുരുഷ, വനിതാ ക്രിക്കറ്റുകളില്‍ ഐസിസി ടൂർണമെന്‍റുകളില്‍ ഒരേ സമ്മാനത്തുകയായിരിക്കും നല്‍കുക. ദക്ഷിണാഫ്രിക്കയിലെ ഡർബനില്‍ ചേർന്ന ഐസിസി വാർഷിക യോഗമാണ് ഈ നിർണായക തീരുമാനം കൈക്കൊണ്ടത്. ഐസിസി ടൂർണമെന്‍റുകളില്‍ ചാമ്പ്യന്‍മാർക്ക് പുറമെ ഒരോ സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന പുരുഷ, വനിതാ ടീമുകള്‍ക്കും തുല്യമായ തുക ലഭിക്കും. ഓരോ മത്സരത്തിനും ലഭിക്കുന്ന പ്രതിഫലവും തുല്യമായിരിക്കും. പുരുഷ, വനിതാ ക്രിക്കറ്റുകളിലെ അസമത്വം ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ഐസിസിയുടെ പുതിയ നീക്കം. 2030ഓടെയാവും ഇത് പൂർണമായും നിലവില്‍ വരിക.
'ക്രിക്കറ്റിന്‍റെ ചരിത്രത്തിലെ നിർണായക നിമിഷമാണിത്. ഐസിസി ടൂർണമെന്‍റുകളില്‍ പങ്കെടുക്കുന്ന പുരുഷ, വനിതാ ടീമുകള്‍ക്ക് തുല്യ പ്രതിഫലം നല്‍കുമെന്ന് അഭിമാനത്തോടെ അറിയിക്കുകയാണ്. തുല്യ സമ്മാനത്തുകയിലെത്തിക്കാന്‍ വനിതാ ക്രിക്കറ്റില്‍ 2017 മുതല്‍ ഓരേ വർഷവും തുക ഉയർത്തി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഐസിസി ഏകദിന, ട്വന്‍റി ലോകകപ്പുകളിലും അണ്ടർ 19 തലത്തിലും ഇനി മുതല്‍ പുരുഷ, വനിതാ ടീമുകള്‍ക്ക് തുല്യ സമ്മാനത്തുകയായിരിക്കും നല്‍കുക. ക്രിക്കറ്റ് എല്ലാവർക്കുമുള്ള കായികയിനമാണ്. ക്രിക്കറ്റിന്‍റെ ഭാഗമാകുന്ന ഓരോ താരത്തിനും തുല്യ മൂല്യം കണക്കാക്കണം എന്നാണ് ഐസിസി വിഭാവനം ചെയ്യുന്നത്. അടുത്ത നാല് വർഷത്തേക്കുള്ള മീഡിയ റൈറ്റ്സും വാണിജ്യ പരിപാടികളും കൂടുതല്‍ പണം ക്രിക്കറ്റിനായി വിനിയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ്. ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പണം ചിലവഴിക്കാന്‍ പോകുന്ന കാലയളവാണിത്. എല്ലാ അംഗ ബോർഡുകള്‍ക്കും ഇതിന്‍റെ പ്രയോജനം ലഭിക്കും. ആഗോളതലത്തില്‍ ക്രിക്കറ്റിന്‍റെ വളർച്ചയ്ക്കായി കൂടുതല്‍ ഫണ്ട് വിനിയോഗിക്കാന്‍ പോവുകയാണ്. അംഗരാജ്യങ്ങള്‍ക്ക് കൂടുതല്‍ വരുമാനം ലഭിക്കുന്ന രീതിയില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ടെസ്റ്റ് ക്രിക്കറ്റില്‍ വലിയ ഊർജം കൊണ്ടുവന്നു' എന്നും ഐസിസി അറിയിച്ചു.
Read more: 'മിന്നു മണി ഗംഭീരം'; സന്തോഷം അറിയിച്ച് ക്യാപ്റ്റന്‍ ഹർമന്‍പ്രീത്
