
ദില്ലി: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. ടോസ് നേടി ക്രീസിലിറങ്ങിയ ഇന്ത്യ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ യശസ്വി ജയ്സ്വാളിന്‍റെ അപരാജിത സെഞ്ചുറിയുടെയും സായ് സുദര്‍ശന്‍റെ അര്‍ധസെഞ്ചുറിയുടെയും കരുത്തിൽ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 318 റണ്‍സെന്ന നിലയിലാണ്. 173 റണ്‍സുമായി യശസ്വി ജയ്സ്വാളും 20 റണ്‍സുമായി ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലും ക്രീസില്‍. 38 റൺസെടുത്ത കെ എല്‍ രാഹുലിന്‍റെയും 87 റണ്‍സെടുത്ത സായ് സുദര്‍ശന്‍റെയും വിക്കറ്റുകളാണ് ഇന്ത്യക്ക് ആദ്യദിനം നഷ്ടമായത്. വാറിക്കനാണ് വിന്‍ഡീസിനായി രണ്ടുവിക്കറ്റുമെടുത്തത്.
ടോസിലെ ഭാഗ്യത്തിന് പിന്നീലെ ക്രീസിലിറങ്ങിയ ഇന്ത്യക്കായി കെ എല്‍ രാഹുലും യശസ്വി ജയ്സസ്വാളും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 58 റൺസടിച്ച് നല്ല തുടക്കമാണ് നല്‍കിയത്. ജയ്സ്വാള്‍ തുടക്കത്തില്‍ കരുതലോടെ കളിച്ചപ്പോള്‍ രാഹുലാണ് സ്കോറുയര്‍ത്തിയത്. ഒടുവില്‍ ആദ്യ ദിനം ലഞ്ചിന് മുമ്പ് വാറിക്കനെ ക്രീസ് വിട്ടിറങ്ങി കളിക്കാന്‍ ശ്രമിച്ച രാഹുലിന് പിഴച്ചു. 54 പന്തില്‍ 38 റണ്‍സെടുത്ത രാഹുലിനെ വാറിക്കന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടെവിന്‍ ഇമ്ലാച്ച് വീഴ്ത്തി.
ആദ്യ വിക്കറ്റ് വീഴ്ത്തിയ വിന്‍ഡീസിന്‍റെ ആഘോഷം അധികം നീണ്ടില്ല. രണ്ടാം വിക്കറ്റില്‍ യശസ്വി-സായ് സുദര്‍ശന്‍ സഖ്യം 193 റണ്‍സാണ് അടിച്ചെടുത്ത്.145 പന്തില്‍ തന്‍റെ ഏഴാം ടെസ്റ്റ് സെഞ്ചുറി തികച്ച ജയ്സ്വാളിനൊപ്പം ആത്മവിശ്വാസത്തോടെ സായ് സുദര്‍ശനും ബാറ്റ് വീശിയതോടെ വിന്‍ഡീസ് ബൗളര്‍മാര്‍ വിക്കറ്റ് വീഴ്ത്താനാവാതെ വിയര്‍ത്തു. അര്‍ധസെഞ്ചുറി തികച്ചതിന് പിന്നാലെ സായ് സുദര്‍ശന്‍ നല്‍കിയ ക്യാച്ച് വിന്‍ഡീസ് കൈവിട്ടതും സന്ദര്‍ശര്‍ക്ക് തിരിച്ചടിയായി. ഒടുവില്‍ അഴസാന സെഷനില്‍ അര്‍ഹിച്ച സെഞ്ചുറിക്ക് 13 റണ്‍സകലെ സായ് പുറത്തായി.
165 പന്തില്‍ 87 റണ്‍സെടുത്ത സായ് സുദര്‍ശന്‍ 12 ബൗണ്ടറികള്‍ പറത്തി. സായ് സുദര്‍ശനുശേഷം ക്രീസിലെത്തിയ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലും ജയ്സ്വാളിനൊപ്പം പിടിച്ചു നിന്നതോടെ ഇന്ത്യ ആശങ്കകളില്ലാതെ കുതിച്ചു. ഇതിനിടെ വിന്‍ഡീസ് രണ്ടാം ന്യൂബോള്‍ എടുത്തെങ്കിലും ഇന്ത്യയെ വിറപ്പിക്കാനായില്ല.ഇതിനിടെ 224 പന്തില്‍150 റൺസ് പിന്നിട്ട ജയ്സ്വാള്‍ ടെസ്റ്റിലെ തന്‍റെ അഞ്ചാമത്തെ 150+ സ്കോര്‍ കുറിച്ചു. പിരിയാത്ത മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ ജയ്സ്വാള്‍-ഗില്‍ സഖ്യം ഇതുവരെ 67 റണ്‍സടിച്ചിട്ടുണ്ട്. പരമ്പരയിലെ ആദ്യ ടെസ്റ്റ് ജയിച്ച ഇന്ത്യ രണ്ട് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്. രണ്ടാം ടെസ്റ്റിലും ജയിച്ചാല്‍ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര തൂത്തുവാരാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക