അരങ്ങേറ്റം ഗംഭീരമാക്കി സെയ്‌നി; വിന്‍ഡീസ് പ്രതിരോധത്തില്‍

By Web TeamFirst Published Dec 22, 2019, 3:54 PM IST
Highlights

പരമ്പര ജേതാക്കളെ നിശ്ചയിക്കുന്ന നിര്‍ണായക മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു

കട്ടക്ക്: കട്ടക്കില്‍ വിന്‍ഡീസിനെ പ്രതിരോധത്തിലാക്കി ടീം ഇന്ത്യയുടെ അരങ്ങേറ്റക്കാരന്‍ നവ്‌ദീപ് സെയ്‌നി. അപകടകാരിയായ ഷിമ്രോന്‍ ഹെറ്റ്‌മെയറെയും റോസ്‌ടണ്‍ ചേസിനെയും പേസറായ സെയ്‌നി മടക്കി. 32 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റിന് 145 റണ്‍സെന്ന നിലയിലാണ് വിന്‍ഡീസ്. നായകന്‍ കീറോണ്‍ പൊള്ളാര്‍ഡും(0*), നിക്കോളാസ് പുരാനും(5) ആണ് ക്രീസില്‍.

മുഹമ്മദ് ഷമിയും ഷാര്‍ദുല്‍ ഠാക്കൂറും കുല്‍ദീപ് യാദവും അടക്കമുള്ള ബൗളര്‍മാരെ സാവധാനം നേരിട്ടാണ് വിന്‍ഡീസ് തുടങ്ങിയത്. ആദ്യ വിക്കറ്റില്‍ ലൂയിസും ഹോപും 57 റണ്‍സ് ചേര്‍ത്തു. ജഡേജയുടെ 15-ാം ഓവറിലെ അവസാന പന്തില്‍ സിക്‌സറിന് ശ്രമിച്ച ലൂയിസിനെ അതിര്‍ത്തിയില്‍ സെയ്‌നി പിടികൂടി. ലൂയിസ് നേടിയത് 21 റണ്‍സ്. ഇതിനിടെ ഏകദിനത്തില്‍ 3000 റണ്‍സ് പൂര്‍ത്തിയാക്കിയിരുന്നു ഹോപ്.

ലൂയിസ് പുറത്തായിട്ടും കരുതലോടെ നീങ്ങിയ വിന്‍ഡീസിന്‍റെ 'ഹോപ്' തകര്‍ത്തു മുഹമ്മദ് ഷമി. 20-ാം ഓവറിലെ രണ്ടാം പന്തില്‍ ഷമിയുടെ ഗുഡ് ലെങ്ത് പന്തില്‍ 42 റണ്‍സില്‍ നില്‍ക്കേ ഹോപ് ബൗള്‍ഡായി. പിന്നീട് ക്രീസില്‍ ഒന്നിച്ച ചേസ്-ഹെറ്റ്‌മയര്‍ സഖ്യം ഇന്നിംഗ്‌സിന്‍റെ ഗിയര്‍ മാറ്റി. എന്നാല്‍ ഇരുവരുടെയും കൂട്ടുകെട്ട് പൊളിച്ച സെയ്‌നി ഹെറ്റ്‌മെയറെ കുല്‍ദീപിന്‍റെ കൈകളിലെത്തിച്ചു. ഹെറ്റ്‌മെയര്‍ നേടിയത് 33 പന്തില്‍ 37 റണ്‍സ്. രണ്ട് ഓവറുകളുടെ ഇടവേളയില്‍ ചേസിനെ(38) സെയ്‌നി ബൗള്‍ഡാക്കി. ഇതോടെ വിന്‍ഡീസ് 144-4. 

പേസര്‍ നവ്‌ദീപ് സെയ്‌നിക്ക് ഏകദിന അരങ്ങേറ്റത്തിന് അവസരം നല്‍കിയാണ് ഇന്ത്യയിറങ്ങിയത്. പരമ്പര ജേതാക്കളെ നിശ്ചയിക്കുന്ന നിര്‍ണായക മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സെയ്‌നി ടീമിലെത്തിയത് ഒഴിച്ചാല്‍ മറ്റ് മാറ്റങ്ങളൊന്നും ഇന്ത്യന്‍ ടീമിലില്ല. ഇരു ടീമുകളും ഓരോ മത്സരം ജയിച്ച് സമനില പാലിക്കുകയാണ്. ഇന്നത്തെ മത്സരം വിജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം. 

click me!