
ലൗഡര്‍ഹില്‍സ്: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പര വിന്‍ഡീസില്‍ നിന്ന് അമേരിക്കയിലേക്ക് മാറുമ്പോള്‍ ആരാധകരുടെ ആശങ്ക മത്സരവേദിയായ ഫ്ലോറിഡയിലെ ലൗഡര്‍ഹില്‍സിലുള്ള റീജിയണല്‍ പാര്‍ക്ക് സ്റ്റേഡിയത്തെക്കുറിച്ചാണ്. ഇതിനു മുമ്പും ഇന്ത്യ ഇവിടെ കളിച്ചിട്ടുണ്ടെങ്കിലും ക്രിക്കറ്റിന് അധികം പ്രചാരമില്ലാത്ത അമേരിക്കയില്‍ നടക്കുന്ന മത്സരം എങ്ങനെയായിരിക്കുമെന്ന ആകാംക്ഷ ആരാധകര്‍ക്കുണ്ട്. തോറ്റാല്‍ പരമ്പര നഷ്ടമെന്ന നാണക്കേട് തലക്ക് മുകളിലുണ്ടെന്നതിനാല്‍ വിന്‍ഡീസിനെക്കാള്‍ ഇന്ന് കൂടുതല്‍ സമ്മര്‍ദ്ദം ഇന്ത്യക്കാണ്.
ടോസ് അതി നിര്‍ണായകം
ബാറ്റിംഗ് പറുദീസയെന്നാണ് പൊതുവെ പറയാറുള്ളതെങ്കിലും നാലാം ടി20യില്‍ ടോസ് അതി നിര്‍ണായകമാകുമെന്നാണ് കരുതുന്നത്. ലൗഡര്‍ഹില്‍സില്‍ ഇതിന് മുമ്പ് 14 മത്സരങ്ങളാണ് നടന്നത്. ഇതില്‍ 13 മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനായി. പൂര്‍ത്തിയായ 13 കളികളില്‍ 11ലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്ത ടീമായിരുന്നു എന്നതാണ് ടോസ് നിര്‍ണായകമാക്കുന്നത്. രണ്ടേ രണ്ടു തവണ മാത്രമാണ് ലക്ഷ്യം പിന്തുടര്‍ന്ന ടീം ജയിച്ചത്.
ലൗഡര്‍ഹില്‍സിലെ ശരാശരി ഒന്നാം ഇന്നിംഗ്സ് സ്കോര്‍ 177.61 ആണ്. അതുകൊണ്ടുതന്നെ ഇന്നും വമ്പന്‍ സ്കോര്‍ പിറക്കുന്ന മത്സരം തന്നെയാണ് പ്രതീക്ഷിക്കുന്നത്.
പേസര്‍മാരെ സൂക്ഷിക്കണം
ലൗഡര്‍ഹില്‍സില്‍ ചെറിയ ഗ്രൗണ്ടായതിനാല്‍ സ്പിന്നര്‍മാരെക്കാള്‍ മികവ് കാട്ടിയിട്ടുള്ളത് പേസര്‍മാരാണ്. 13 മത്സരങ്ങില്‍ പേസര്‍മാര്‍ 25.10 ശരാശരിയില്‍ 102 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. സ്പിന്നര്‍മാരാര്‍ 19.09 ശരാശരിയില്‍ 71 വിക്കറ്റുകളാണ് വീഴ്ത്തിയത്. 2010ലാണ് ലൗഡര്‍ഹില്‍സില്‍ ആദ്യ ടി20 മത്സരം നടന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയും വിന്‍ഡീസും തമ്മിലാണ് ഇവിടെ അവസാനം ഏറ്റുമുട്ടിയത്.
ഉയര്‍ന്ന സ്കോര്‍ വിന്‍ഡീസിന്‍റെ പേരില്‍
2016ല്‍ ഇന്ത്യക്കെതിരെ വിന്‍ഡീസ് നേടിയ 245-6 ആണ് ലൗഡര്‍ ഹില്‍സിലെ ഏറ്റവും ഉയര്‍ന്ന ടീം സ്കോര്‍. ഇതേ മത്സരത്തില്‍ കെ എല്‍ രാഹുലിന്‍റെ സെഞ്ചുറി മികവില്‍ ഇന്ത്യ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ നേടിയ 244 റണ്‍സാണ് ഉയര്‍ന്ന രണ്ടാമത്തെ സ്കോര്‍. ഒരു റണ്ണിനാണ് ഇന്ത്യ അന്ന് തോറ്റത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!