
ഹരാരെ: സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. രണ്ടാം ടി20 മത്സരം ജയിച്ച ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ മൂന്നാം മത്സരത്തിനിറങ്ങുന്നത്. ആദ്യ രണ്ട് ടി20 മത്സരങ്ങളിലും ടീമിലില്ലാതിരുന്ന മലയാളി താരം സഞ്ജു സാംസണും യശസ്വി ജയ്സ്വാളും ശിവം ദുബെയും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. രണ്ടാം ടി20യില്‍ കളിക്കാതിരുന്ന പേസര്‍ ഖലീല്‍ അഹമ്മദും പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ മുകേഷ് കുമാറിന് വിശ്രമം നല്‍കി. ആവേശ് ഖാനാണ് ഖലീലിനൊപ്പം പ്ലേയിംഗ് ഇലവനില്‍ ഇടം നേടിയ മറ്റൊരു പേസര്‍.
ബാറ്റിംഗ് നിരയില്‍ അഭിഷേക് ശര്‍മ സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ യശസ്വി ജയ്സ്വാള്‍ ആണ് സഹ ഓപ്പണർ. അഭിഷേകിനൊപ്പം യശസ്വി ഓപ്പണറാകുമ്പോള്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ മൂന്നാം സ്ഥാനത്തേക്ക് മാറി. റിയാന്‍ പരാഗ് പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായപ്പോള്‍ റുതുരാജ് ഗെയ്ക്‌വാദ് നാലാം നമ്പറില്‍ സ്ഥാനം നിലനിര്‍ത്തി. അഞ്ചാം നമ്പറിലാണ് വിക്കറ്റ് കീപ്പറായ സഞ്ജു ബാറ്റിംഗിനിറങ്ങുന്നത്. സഞ്ജുവും ജയ്സ്വാളും പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ രണ്ടാം ടി20 മത്സരം കളിച്ച സായ് സുദര്‍ശനും പരാഗിനൊപ്പം പുറത്തായി. വിക്കറ്റ് കീപ്പറായി സഞ്ജു കളിക്കുമ്പോള്‍ ധ്രുവ് ജുറെലാണ് പുറത്തായ മറ്റൊരു താരം.
ഐസിസി ടി20 റാങ്കിംഗിലും അരങ്ങേറി അഭിഷേക് ശര്‍മ, ആദ്യ പത്തിലെത്തി റുതുരാജ്, സൂര്യകുമാര്‍ രണ്ടാമത്
രണ്ടാം മത്സരം തോറ്റ ടീമില്‍ രണ്ട് മാറ്റങ്ങളോടെയാണ് സിംബാബ്‌വെയും ഇറങ്ങുന്നത്. പരിക്കുള്ള ഇന്നസെന്‍റ് കൈയക്ക് പകരം മരുമണി പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ ലൂക്ക് ജോംഗ്‌വെക്ക് പകരം നഗരവയും സിംബാബ്‌വെ പ്ലേയിംഗ് ഇലവനിലെത്തി. പരമ്പരയിലെ ആദ്യ മത്സരം സിംബാബ്‌വെ ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ 100 റണ്‍സ് ജയവുമായി ഇന്ത്യ അഞ്ച് മത്സര പരമ്പരയില്‍ ഒപ്പമെത്തിയിരുന്നു.
സിംബാബ്‌വെ പ്ലേയിംഗ് ഇലവൻ: തദിവാനഷെ മരുമണി, വെസ്‌ലി മധേവെരെ, ബ്രയാൻ ബെന്നറ്റ്, ഡിയോൺ മിയേഴ്‌സ്, സിക്കന്ദർ റാസ, ജോനാഥൻ കാംബെൽ, ക്ലൈവ് മദാൻഡെ, വെല്ലിംഗ്ടൺ മസകാഡ്‌സ, റിച്ചാർഡ് നഗാരവ, ബ്ലെസിംഗ് മുസരബാനി, ടെൻഡായി ചതാര.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്‌സ്വാൾ, അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ്, സഞ്ജു സാംസൺ, ശിവം ദുബെ, റിങ്കു സിംഗ്, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, അവേശ് ഖാൻ, ഖലീൽ അഹമ്മദ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!