
മുംബൈ: ഓസ്‌ട്രേലിയന്‍ വനിതകള്‍ക്കെതിരായ മൂന്നാം ടി20യില്‍ ഇന്ത്യക്ക് 21 റണ്‍സിന്റെ തോല്‍വി. മുംബൈ ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുക്കാനാണ് സാധിച്ചത്. രണ്ട് വിക്കറ്റ് വീതം നേടിയ അഷ്‌ലി ഗാര്‍ഡ്‌നര്‍, ഡാര്‍സി ബ്രൗണ്‍ എന്നിവരാണ് ഓസീസിനെ വിജയത്തിലേക്ക് നയിച്ചത്. നേരത്തെ, എല്ലിസ് പെറിയുടെ മികച്ച പ്രകടനമാണ് ഓസീസിന് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഷെഫാലി വര്‍മയിലൂടെ (52) ഇന്ത്യ മറുപടിക്ക് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ഇതോടെ പരമ്പരയില്‍ ഇന്ത്യ 2-1ന് പിറകലായി. രണ്ട് മത്സരങ്ങളാണ് ഇനി അവശേഷിക്കുന്നത്.
മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. മൂന്നാം ഓവറില്‍ തന്നെ സ്മൃതി മന്ഥാനയെ (1) ഇന്ത്യക്ക് നഷ്ടമായി. മൂന്നാമതായി ക്രീസിലെത്തിയ ജമീമ റോഡ്രിഗസിനും (16) തിളങ്ങാനായില്ല. നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഷെഫാലി- ഹര്‍മന്‍പ്രീത് കൗര്‍ (37) സഖ്യമാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 73 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഷെഫാലിയെ മടക്കി നിക്കോള ക്യാരി ഓസീസിന് ബ്രേക്ക് ത്രൂ നല്‍കി. പിന്നീടെത്തിയ ദേവിക വൈദ്യ (1), റിച്ചാ ഘോഷ് (1) എന്നിവര്‍ക്ക് തിളങ്ങാനായതുമില്ല. ഇതിനിടെ ഹര്‍മന്‍പ്രീതും വീണു. ഇതോടെ ഇന്ത്യ 16.2 ഓവറില്‍ ആറിന് 123 എന്ന നിലയിലായി. ഈ തിരിച്ചടിയില്‍ നിന്ന് കരകയറാന്‍ ടീമിന് ആയതുമില്ല. ദീപ്തി ശര്‍മ (25) പുറത്താവാതെ നിന്നു. രാധാ യാദവ് (4), അഞ്ജലി ശര്‍വാണി (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മേഗന്‍ ഷട്ട്, നിക്കോള ക്യാരി എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
നേരത്തെ, എല്ലിസ് പെറിയുടെ (75) ഇന്നിംഗ്‌സാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഗ്രേസ് ഹാരിസ് (41) നിര്‍ണായക സംഭാവന നല്‍കി. എട്ട് വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. അഞ്ജലി ശര്‍വാണി, രേണുക സിംഗ്, ദേവിക വൈദ്യ, ദീപ്തി ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മോശം തുടക്കമായിരുന്നു ഓസീസിന്. ആദ്യ ഓവറില്‍ തന്നെ സന്ദര്‍ശകര്‍ക്ക് ഒന്നാം വിക്കറ്റ് നഷ്ടമായി. അലീസ ഹീലിയെ (1) സ്വന്തം പന്തില്‍ രേണുക ക്യാച്ചെടുത്ത് പുറത്താക്കി. അടുത്ത ഓവറില്‍ ഓസീസിന് രണ്ടാമത്തെ പ്രഹരവുമേറ്റു. ഇത്തവണ അഞ്ജലിയുടെ പന്തില്‍ തഹ്ലിയ മഗ്രാത്തിന്റെ (1) വിക്കറ്റ് തെറിച്ചു. എന്നാല്‍ ബേത് മൂണിക്കൊപ്പം (30)- ഒത്തുചേര്‍ന്ന പെറി ഓസീസിനെ മനോഹരമായി മുന്നോട്ട് നയിച്ചു. നാലാം വിക്കറ്റില്‍ ഇരുവരും 64 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ മൂണിക്ക് പിന്നാലെ അഷ്‌ലി ഗാര്‍ഡ്‌നറും (7) പുറത്തായതോടെ ഓസീസ് നാലിന് 89 എന്ന നിലയിലായി.
എന്നാല്‍ ഗ്രേസിനെ കൂട്ടുപിടിച്ച് പെറി ഓസീസിനെ മുന്നോട്ട് നയിച്ചു. 55 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷമാണ് പെറി മടങ്ങിയത്. 47 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്‌സും ഒമ്പത് ഫോറും നേടി. പെറിക്ക് ശേഷം ക്രീസിലെത്തിയ അന്നാബെല്‍ സതര്‍ലന്‍ഡ് (1), നിക്കോള കാരി (6) എന്നിവര്‍ക്കും തിളങ്ങാനായില്ല. ഇതിനിടെ ഗ്രേസും പുറത്തായി. 18 പന്തുകള്‍ മാത്രം നേരിട്ട ഗ്രേസ് മൂന്ന് സിക്‌സും നാല് ഫോറും നേടിയിരുന്നു. അലാന കിംഗ് (7), മേഗന്‍ ഷട്ട് (1) പുറത്താവാതെ നിന്നു.
ഇത്തവണയും മെസി ഇന്‍റര്‍വ്യൂ തടസപ്പെടുത്തി, ക്രൊയേഷ്യന്‍ കോച്ചിന്‍റെ അടുത്തേക്ക് നീങ്ങി; വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!