
ചിറ്റഗോങ്: ബംഗ്ലാദേശിനെതിരെ ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിവസം ഇന്ത്യയെ മികച്ച നിലയിലേക്ക് നയിക്കുന്നതില്‍ ഒരാള്‍ ശ്രേയസ് അയ്യരാണ്. 82 റണ്‍സുമായി ശ്രേയസ് ഇപ്പോഴും ക്രീസിലുണ്ട്. ചേതേശ്വര്‍ പൂജാരയും (90) മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഇരുവരുടേയും കരുത്തില്‍ ആറ് വിക്കറ്റ് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സാണ് ഇന്ത്യ നേടിയത്. റിഷഭ് പന്ത് (46) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ബംഗ്ലാദേശിന് വേണ്ടി തയ്ജുല്‍ ഇസ്ലാം മൂന്ന് വിക്കറ്റെടുത്തു.
എന്നാല്‍ ഇന്നിംഗ്‌സിനിടെ ശ്രേയസിനെ ഒരു തവണ ഭാഗ്യം തുണച്ചിരുന്നു. താരം 77ല്‍ നില്‍ക്കുമ്പോഴായിരുന്നു സംഭവം. ഇബാദത്ത് ഹുസൈന്റെ പന്തില്‍ സ്റ്റംപില്‍ ഉരസിയാണ് പോയത്. ബെയ്ല്‍സ് ഇളകിയെങ്കിലും സ്റ്റംപില്‍ തന്നെ നില്‍ക്കുകയായിരുന്നു. ഇതോടെ ബംഗ്ലാദേശ് താരങ്ങള്‍ക്ക് നിരാശപ്പെടേണ്ടി വന്നു. ശ്രേയസ് ഇന്നൊരു ലോട്ടറിയെടുത്താന്‍ നറുക്ക് വീഴുമെന്നാണ് ട്രോളര്‍മാര്‍ പറയുന്നത്. വീഡിയോ കാണാം...
നേരത്തെ പതിഞ്ഞ തുടക്കമായിരുന്നു ഇന്ത്യക്ക്. സ്‌കോര്‍ബോര്‍ഡില്‍ 41 റണ്‍സുള്ളപ്പോഴാണ് ഇന്ത്യക്ക് നഷ്ടമാകുന്നത്. ശുഭ്മാന്‍ ഗില്ലിനെ (20) തയ്ജുല്‍ യാസിര്‍ അലിയുടെ കൈകളിലെത്തിച്ചു. ഏഴ് റണ്‍സ് കൂട്ടിചേര്‍ക്കുന്നതിനിടെ കെ എല്‍ രാഹുല്‍ (22), വിരാട് കോലി (1) എന്നിവരുടെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. രാഹുല്‍ ഖലേദ് അഹമ്മദിന്റെ പന്തില്‍ ബൗള്‍ഡായി. കോലി തയ്ജുലിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. പിന്നീട് റിഷഭ് പന്ത് (46) പൂജാര സഖ്യമാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിനിന്ന് രക്ഷിച്ചത്.
ഇരുവരും 64 റണ്‍സ് കൂട്ടിചേര്‍ത്തു. ഏകദിന ശൈലിയില്‍ ബാറ്റ് ചെയ്ത റിഷഭ് 45 പന്തുകള്‍ മാത്രമാണ് നേരിട്ടത്. രണ്ട് സിക്സും ആറ് ഫോറും അദ്ദേഹത്തിന്റെ ഇന്നിംഗ്സിലുണ്ടായിരുന്നു. മെഹിദി ഹസന്‍ മിറാസിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു റിഷഭ്. എന്നാല്‍ ശ്രേയസ് ക്രീസില്‍ ഉറച്ചുനിന്നത് ഇന്ത്യക്ക് തുണയായി. മറുവശത്തുള്ള പൂജാരയ്ക്കൊപ്പം 149 റണ്‍സാണ് ശ്രേയസ് കൂട്ടിചേര്‍ത്തത്. ഇതിനിടെ, പൂജാരയുടെ പുറത്താകല്‍ ഇന്ത്യന്‍ ക്യാംപിനെ നിരാശയിലാഴ്ത്തി. 90 റണ്‍സ് നേടിയ താരത്തെ തയ്ജുല്‍ ബൗള്‍ഡാക്കി. 11 ബൗണ്ടറികള്‍ അദ്ദേഹത്തിന്റെ ഇന്നിംഗ്സിലുണ്ടായിരുന്നു.
തുടര്‍ന്ന് ക്രീസിലെത്തിയത് അക്സര്‍ പട്ടേല്‍ (14). ഒന്നാം ദിവസത്തെ അവസാന പന്തില്‍ അക്സര്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയതാണ് ആദ്യ ദിവസത്തെ മറ്റൊരു നിരാശ. മെഹിദിക്കായിരുന്നു വിക്കറ്റ്. ശ്രേയസ് ഇതുവരെ 10 ബൗണ്ടറികള്‍ നേടിയിട്ടുണ്ട്. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഏകദിന പരമ്പര ബംഗ്ലാദേശ് സ്വന്തമാക്കിയിരുന്നു.
ഇന്ത്യന്‍ ടീം: കെ എല്‍ രാഹുല്‍ (ക്യാപറ്റന്‍), ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, അക്സര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!