
ലണ്ടന്‍: ഇന്ത്യ- ഇംഗ്ലണ്ട് വനിതാ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്നാണ് തുടക്കമാവുന്നത്. ഇംഗ്ലണ്ടിലെ ഹോവില്‍ ഇന്ത്യന്‍ സമയം ഉച്ച കഴിഞ്ഞ് മൂന്നരയ്ക്കാണ് മത്സരം. ഹര്‍മന്‍പ്രീത് കൗര്‍ ആണ് ഇന്ത്യന്‍ ക്യാപ്റ്റന്‍. പരമ്പരയില്‍ മൂന്ന് മത്സരങ്ങളുണ്ട്. ട്വന്റി 20 പരമ്പര 2-1 എന്ന നിലയില്‍ ഇംഗ്ലണ്ട് വിജയിച്ചിരുന്നു. എന്നാല്‍ പരമ്പരയിലെ ശ്രദ്ധകേന്ദ്രം വിരമിക്കാനൊരങ്ങുന്ന ഇന്ത്യന്‍ വെറ്ററന്‍ പേസര്‍ ജുലന്‍ ഗോസ്വാമിയാണ്. പരമ്പരയ്ക്ക് ശേഷം താരം കരിയര്‍ അവസാനിപ്പിക്കും.
39കാരിയായ ജുലന്‍ ഇന്ത്യക്കായി 12 ടെസ്റ്റുകളാണ് കളിച്ചിട്ടുള്ളത്. 201 ഏകദിനങ്ങളിലും 68 ടി20 മത്സരങ്ങളിലും ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞു. ഇപ്പോള്‍ ആറ് മാസങ്ങള്‍ക്ക് ശേഷമാണ് ജുലന്‍ ഇന്ത്യന്‍ ജേഴ്‌സിയിലേക്ക് തിരിച്ചെത്തുന്നത്. ഹാമില്‍ട്ടണില്‍ ബംഗ്ലാദേശിനെതിരായ ലോകകപ്പ് മത്സരത്തിലാണ് അവസാനമായി ജുലന്‍ കളിച്ചത്. തിരിച്ചുവരവ് വൈകിപ്പിച്ചത് പരിക്കായിരുന്നു. ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമിലേക്കും ജുലനെ പരിഗണിച്ചിരുന്നില്ല.
20 വര്‍ഷത്തെ കരിയറിനാണ് അവസാനമാകുന്നത്. 2002 ജനുവരി ആറിന് ഓസ്‌ട്രേലിയക്കെതിരെയായിരുന്നു ഏകദിന അരങ്ങേറ്റം. 252 ഏകദിന വിക്കറ്റുകള്‍ താരത്തിന്റെ അക്കൗണ്ടിലുണ്ട്. 31ന് ആറ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 57 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. അതേമാസം 24ന് ടെസ്റ്റ് ക്രിക്കറ്റും കളിച്ചു. 44 വിക്കറ്റാണ് സ്വന്തമാക്കിയത്. 25 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയത് മികച്ച പ്രകടനമാണ്. 2006ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു ആദ്യ ടി20 കളിച്ചത്. ഒന്നാകെ 56 വിക്കറ്റുകളും സ്വന്തമാക്കി. 11 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയത് മികച്ച പ്രകടനമായി അവശേഷിക്കുന്നു.
ഇന്ത്യന്‍ ടീം: ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ഥാന, ഷെഫാലി വര്‍മ, സബിനേനി മേഘ്‌ന, ദീപ്തി ശര്‍മ, താനിയ ഭാട്ടിയ, യഷ്ടിക ഭാട്ടിയ, പൂജ വസ്ത്രകര്‍, സ്‌നേഹ് റാണ, രേണുക ഠാക്കൂര്‍, മേഘ്‌ന സിംഗ്, രാജേശ്വരി ഗെയ്കവാദ്, ഹര്‍ലീന്‍ ഡിയോള്‍, ദയാലന്‍ ഹേമലത, സിമ്രാന്‍ ദില്‍ ബഹാദൂര്‍, ജുലന്‍ ഗോസ്വാമി, ജമീമ റോഡ്രിഗസ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!