രോഹിത് ശര്‍മ വിരമിക്കുമോ? ബാറ്റിംഗ് കോച്ച് സിതാന്‍ഷു കൊടക്കിന് പറയാനുള്ളത് കൂടി കേള്‍ക്കണം

Published : Jul 17, 2026, 09:55 AM IST
Rohit Sharma

Synopsis

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മോശം ഫോമിനെ തുടർന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ വിരമിക്കലിനെക്കുറിച്ച് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ, ഈ വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും രോഹിത്തിന് മേൽ സമ്മർദ്ദമില്ലെന്നും ബാറ്റിംഗ് കോച്ച് സിതാൻഷു കൊടക് വ്യക്തമാക്കി.

കാര്‍ഡിഫ്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ കാര്‍ഡിഫ് ഏകദിനത്തിന് ശേഷം ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ വിരമിക്കലിനെക്കുറിച്ച് ഉയരുന്ന അഭ്യൂഹങ്ങള്‍ തള്ളി ബാറ്റിംഗ് കോച്ച് സിതാന്‍ഷു കൊടക്. ടീം മാനേജ്മെന്റ് രോഹിത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നില്ലെന്നും, ഇത്തരം വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ എട്ട് ഏകദിന മത്സരങ്ങളിലായി 30.1 ശരാശരിയിലും 88.6 സ്‌ട്രൈക്ക് റേറ്റിലും 241 റണ്‍സ് മാത്രമാണ് രോഹിത്തിന് നേടാനായത്. ഈ മോശം ഫോം രോഹിത്തിന്റെ കരിയറിനെക്കുറിച്ചുള്ള സംസാരങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ഇതിനു പിന്നാലെയാണ്, കാര്‍ഡിഫില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ 47 പന്തുകളില്‍ നിന്ന് 26 റണ്‍സ് മാത്രം നേടി വില്‍ ജാക്സിന്റെ പന്തില്‍ പുറത്തായതോടെ വിമര്‍ശനങ്ങള്‍ ശക്തമായത്. ലോര്‍ഡ്‌സില്‍ നടക്കുന്ന മൂന്നാം ഏകദിനം രോഹിത്തിന്റെ അവസാന മത്സരമായിരിക്കുമെന്നും, ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം സെലക്ടര്‍മാര്‍ അദ്ദേഹത്തെ ടീമില്‍ നിന്ന് ഒഴിവാക്കുമെന്നും പിടിഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രോഹിത്തിന് പകരം യശസ്വി ജയ്സ്വാളിനെയോ ഇഷാന്‍ കിഷനെയോ ഓപ്പണിംഗ് സ്ഥാനത്തേക്ക് പരിഗണിക്കുമോ എന്ന ചോദ്യവും ഉയര്‍ന്നിരുന്നു.

എന്നാല്‍ ഈ അഭ്യൂഹങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് സിതാന്‍ഷു കൊടക് രംഗത്തെത്തി. ''രോഹിത് ശര്‍മ്മയെപ്പോലൊരു വലിയ താരത്തിന് സമ്മര്‍ദ്ദം അനുഭവപ്പെടാന്‍ സാധ്യതയില്ല. അദ്ദേഹം വളരെ മികച്ചൊരു കളിക്കാരനാണ്. ആദ്യ രണ്ട് മത്സരങ്ങളില്‍ റണ്‍സ് കണ്ടെത്താന്‍ സാധിച്ചില്ല എന്നത് വലിയ വിഷയമല്ല.'' കൊടക് പറഞ്ഞു.

രോഹിത്തിന്റെ മെല്ലെപ്പോക്കിനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി, താരം ഒട്ടും ബുദ്ധിമുട്ടിയിരുന്നില്ലെന്നും കൊടക് കൂട്ടിച്ചേര്‍ത്തു. ''പിച്ചിലെ സ്വഭാവം കാരണം അദ്ദേഹത്തിന് പതിവുപോലെ പന്തിനെ നേരിടാന്‍ കഴിഞ്ഞില്ല. ശുഭ്മാനും വിരാടും വേഗത്തില്‍ റണ്‍സ് കണ്ടെത്തിയപ്പോള്‍ രോഹിത്തിന് തനിക്ക് ഇഷ്ടപ്പെട്ട രീതിയില്‍ പന്തുകള്‍ ലഭിച്ചില്ല. ഇത് ഏതൊരു ബാറ്റ്സ്മാനും സംഭവിക്കാവുന്നതാണ്. എന്നാല്‍, ലോര്‍ഡ്‌സില്‍ നടക്കുന്ന അടുത്ത മത്സരത്തില്‍ നമ്മള്‍ തീര്‍ത്തും വ്യത്യസ്തനായൊരു രോഹിത്തിനെയാകും കാണാന്‍ പോകുന്നത്.'' അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പരമ്പരയില്‍ ഒപ്പമെത്താന്‍ ഇംഗ്ലണ്ട് വിജയം അനിവാര്യമായ സാഹചര്യത്തില്‍, ജൂലൈ 19 ഞായറാഴ്ച ലോര്‍ഡ്‌സില്‍ നടക്കുന്ന പരമ്പരയിലെ അവസാന പോരാട്ടം രോഹിത് ശര്‍മ്മയെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

കാർഡിഫിൽ ഇംഗ്ലണ്ടിന് നാല് വിക്കറ്റ് ജയം; ഏകദിന പരമ്പരയിൽ ഇന്ത്യക്ക് ഒപ്പമെത്തി ആതിഥേയർ
ഐസിസി അച്ചടക്ക നടപടി; ഇന്ത്യന്‍ പേസര്‍ ഗുര്‍നൂര്‍ ബ്രാറിന് താക്കീതും ഡീമെറിറ്റ് പോയിന്റും