
ലണ്ടന്‍: ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനില്‍ ഓസ്‌ട്രേലിയക്കെതിരെ കനത്ത തോല്‍വിയേറ്റുവാങ്ങിയതിന് പിന്നാലെ ഇന്ത്യക്കെതിരെ വിമര്‍ശനങ്ങള്‍ കടുക്കുകയാണ്. പരിശീലന്‍ രാഹുല്‍ ദ്രാവിഡും ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഉള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങളും സ്ഥാനമൊഴിയണമെന്നാണ് പ്രധാന ആവശ്യം. 209 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യക്കുണ്ടായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസ് ഒന്നാം ഇന്നിംഗ്‌സില്‍ 469 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ 296ന് പുറത്തായി. രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസ് എട്ടിന് 270 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ 234ന് പുറത്താവുകയായിരുന്നു.
ടോസ് നേടിയിട്ടും ഫീല്‍ഡിംഗ് തിരഞ്ഞെടുക്കാനുള്ള തീരുമാനം പലരും ചോദ്യം ചെയ്്തിരുന്നു. അതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ദ്രാവിഡ്. ഇന്ത്യന്‍ പരിശീലകന്റെ മറുപടിയിങ്ങനെ... ''ഓവലിലെ സാഹചര്യങ്ങള്‍ മൂടികെട്ടിയതായിരുന്നു. അതുകൊണ്ടുതന്നെയാണ് ടോസ് നേടിയിട്ടും ബൗള്‍ ചെയ്യാന്‍ തീരുമാനിച്ചത്. മാത്രമല്ല, പിച്ചില്‍ അത്യാവശ്യം പുല്ലുമുണ്ടായിരുന്നു. രണ്ടാമത് ബാറ്റ് ചെയ്യുന്നതായിക്കും ഉചിതമെന്ന് തോന്നിയിരുന്നു. ഇന്ത്യയുടെ കാര്യത്തില്‍ മാത്രമല്ല, അടുത്ത കാലത്ത് ഓവലില്‍ കളിച്ച മിക്ക ടീമുകളും ടോസ് നേടിയിട്ട് പന്തെടുക്കുകയാണ് ചെയ്തത്.
ഓസീസ് മൂന്നിന് 70 നിലയിലേക്ക് വീണപ്പോള്‍ ഇതൊരു നല്ല തുടക്കമാണെന്ന് കരുതി. ആ തുടക്കം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. 300 റണ്‍സിനെങ്കിലും ഓസ്‌ട്രേലിയയെ വീഴ്ത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഇന്ത്യ മത്സരത്തിലുണ്ടായേനെ. നാലാം ഇന്നിംഗ്‌സില്‍ ജയിക്കാനുള്ള സാധ്യതയുമുണ്ടായിരുന്നു. 469 റണ്‍സ് പിന്തുടര്‍ന്ന് ജയിക്കുക ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ മികച്ച പ്രകടനങ്ങള്‍ വരണമായിരുന്നു. ഇന്ത്യന്‍ ബൗളര്‍മാര്‍ നിരാശപ്പെടുത്തി. ബാറ്റര്‍മാര്‍ അനാവശ്യ ഷോട്ടുകള്‍ കളിച്ച് പുറത്തായി.'' ദ്രാവിഡ് പറഞ്ഞു.
തോല്‍വിക്ക് ശേഷം വിമര്‍ശനവുമായി സുനില്‍ ഗവാസ്‌കര്‍ രംഗത്തെത്തി. ''ഇന്ത്യയില്‍ കളിക്കുമ്പോള്‍ ഇവര്‍ രാജാക്കന്‍മാരാണ്. അതുപോലെ വിദേശത്തെ ചില ഫ്‌ലാറ്റ് പിച്ചുകളിലും. അതുകൊണ്ട് സത്യസന്ധമായ സ്വയം വിലയിരുത്തലാണ് വേണ്ടത്. ഒരു ടീം തോല്‍ക്കും ഒരു ടീം ജയിക്കും എന്നുറപ്പാണ്. പക്ഷെ എങ്ങനെ തോല്‍ക്കുന്നു എന്നതാണ് കാര്യം. നിലവിലെ ബാറ്റര്‍മാരാരും വിമര്‍ശനത്തിന് അതീതരല്ല. അല്ലാതെ എല്ലാം പായക്കടിയില്‍ ഇട്ട് മൂടുകയല്ല വേണ്ടത്.'' ഗവാസ്‌കര്‍ തുറന്നടിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!