
ഗുവാഹത്തി: ഏകദിന ലോകകപ്പിനൊരുങ്ങുമ്പോള്‍ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ. ഓസ്‌ട്രേലിയക്കെതിരെ ഏകദിന പരമ്പര 2-1ന് സ്വന്തമാക്കിയാണ് ഇന്ത്യ ലോകകിനെത്തുന്നത്. പ്രധാന മത്സരങ്ങള്‍ക്ക് മുമ്പ് രണ്ട് സന്നാഹ മത്സരങ്ങളില്‍ ഇന്ത്യ കളിക്കും. 30ന് ഗുവാഹത്തിയില്‍ ഇംഗ്ലണ്ടിനെതിരെയാണ് ആദ്യ മത്സരം. മൂന്നിന് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നെതര്‍ലന്‍ഡ്‌സിനേയും ഇന്ത്യ നേരിടുന്നുണ്ട്. സന്നാഹ മത്സരത്തിന് ഇറങ്ങുമ്പോള്‍ ആര് മധ്യനിരയില്‍ കളിക്കുമെന്നുള്ള ആശയക്കുഴപ്പം തീരുന്നില്ല.
എന്നാല്‍ ആശയക്കുഴപ്പങ്ങളൊന്നുമില്ലെന്നാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പറയുന്നത്. ഓസീസിനെതിരായ പരമ്പരയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദ്രാവിഡിന്റെ വാക്കുകള്‍... ''ഓസീസിനെതിരെ അവസാന മത്സരത്തില്‍ മുമ്പ് ചില പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ കുറച്ച് താരങ്ങള്‍ക്ക് ടീമില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവന്നു. ഏഷ്യന്‍ ഗെയിംസിനുള്ള ടീം ചൈനയിലേക്ക് പോവേണ്ടതിനാല്‍ തിലക് വര്‍മ, റുതുരാജ് ഗെയ്കവാദ് എന്നിവര്‍ നേരത്തെ നാട്ടിലേക്ക് മടങ്ങി. അതുകൊണ്ട് ടീം സന്തുലിതമാക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടി. ഇനിയും ഒരാഴ്ച്ച സമയമുണ്ട്. സന്നാഹ മത്സരത്തിനായി ഗുവാഹത്തിയില്‍ എത്തുമ്പോള്‍ എല്ലാവരും അവിടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇംഗ്ലണ്ടിനെതിരെ ഏറ്റവും മികച്ച ടീമിനെ കളിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.'' ദ്രാവിഡ് വ്യക്തമാക്കി.
ഒക്ടോബര്‍ എട്ടിന് ഓസ്‌ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ആദ്യ മത്സരത്തില്‍ ആരൊക്കെ കളിക്കുമെന്നുള്ള ധാരണ വന്നിട്ടുണ്ട്. മധ്യനിരയില്‍ ഇഷാന്‍ കിഷന്‍ അല്ലെങ്കില്‍ സൂര്യകുമാര്‍ യാദവ് എന്നിവരില്‍ ഒരാള്‍ കളിക്കാനാണ് സാധ്യത. ഫിനിഷിംഗ് മികവ് കണക്കിലെടുത്ത് സൂര്യക്ക് അവസരം ലഭിച്ചേക്കും. ഓസീസിനെതിരെ രണ്ട് ഏകദിനങ്ങൡലും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സൂര്യക്ക് സാധിച്ചിരുന്നു. എന്നാല്‍ ഇടങ്കയ്യനെന്നുള്ള പരിഗണന ഇഷാന് ലഭിച്ചേക്കും. ഷാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി എന്നിവര്‍ തമ്മിലാണ് മറ്റൊരു മത്സരം. ഫോം കണക്കിലെടുത്ത് ഷമി ആദ്യ ഇലവനിലെത്തിയേക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!