ഇന്ത്യക്കെതിരായ ആശ്വാസ ജയത്തിന് പിന്നാലെ ഓസ്ട്രേലിയക്ക് തിരിച്ചടി, സ്റ്റാർ സ്പിന്നർക്ക് ലോകകപ്പ് നഷ്ടമാവും
ഇന്ത്യയിലെ സ്പിന്‍ പിച്ചുകളില്‍ ആദം സാംപക്കൊപ്പം ഓസ്ട്രേലിയയുടെ പ്രധാന ബൗളറായിരുന്നു ഇടം കൈയന്‍ സ്പിന്നറായ ആഗറും.വാലറ്റത്ത് മികച്ച ബാറ്ററും കൂടിയായ ആഗര്‍ ഓസീസിന് ബാറ്റിംഗ് കരുത്ത് നല്‍കുന്നതിലും നിര്‍ണായകമായിരുന്നു.

രാജ്കോട്ട്: ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യക്കെതിരെ ആശ്വാസജയം നേടിയതിന് പിന്നാലെ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന് തിരിച്ചടി. ഇന്ത്യക്കെതിരായ പരമ്പരയില്‍ നിന്ന് വിട്ടുനിന്ന സ്റ്റാര്‍ സ്പിന്നര്‍ ആഷ്ടണ്‍ ആഗറിന് ലോകകപ്പില്‍ കളിക്കാനാവില്ലെന്നാണ് റിപ്പോര്‍ട്ട്. തുടയിലെ പേശികള്‍ക്കേറ്റ പരിക്ക് ഭേദമാകാത്തതാണ് ആഗറിന് ലോകകപ്പ് നഷ്ടമാക്കിയത്. വ്യക്തിപരമായ കാരണങ്ങളാലാണ് ആഗര്‍ ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ നിന്ന് വിട്ടു നിന്നത്.
ഇന്ത്യയിലെ സ്പിന്‍ പിച്ചുകളില്‍ ആദം സാംപക്കൊപ്പം ഓസ്ട്രേലിയയുടെ പ്രധാന ബൗളറായിരുന്നു ഇടം കൈയന്‍ സ്പിന്നറായ ആഗറും.വാലറ്റത്ത് മികച്ച ബാറ്ററും കൂടിയായ ആഗര്‍ ഓസീസിന് ബാറ്റിംഗ് കരുത്ത് നല്‍കുന്നതിലും നിര്‍ണായകമായിരുന്നു.ഒക്ടോബര്‍ അഞ്ചിന് ന്യൂസിലന്‍ഡ്-ഇംഗ്ലണ്ട് പോരാട്ടത്തോടെ തുടങ്ങുന്ന ഏകദിന ലോകകപ്പില്‍ എട്ടിന് ഇന്ത്യക്കെതിരെ ചെന്നൈയിലാണ് ഓസ്ട്രേലിയയുടെ ആദ്യ മത്സരം. ലോകകപ്പ് ടീമിനുള്ള പ്രാഥമിക സ്ക്വാഡില്‍ മാറ്റം വരുത്താനുള്ള തീയതി ഇന്ന് അവസാനിക്കുമെന്നതിനാല്‍ ആഗറിന്‍റെ പകരക്കാരനായി ആരാവും ടീമിലെത്തുക എന്ന ആകാംക്ഷയിലാണ് ആരാധകര്‍.
തുടയിലേറ്റ പരിക്കിനെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലും ആഗറിന് കളിക്കാനായിരുന്നില്ല.ആഗറിന് പകരം രാജ്കോട്ടില്‍ ഇന്ത്യക്കെതിരെ കളിച്ച തന്‍വീര്‍ സംഗയോ മാത്യു ഷോര്‍ട്ടോ, മാര്‍നസ് ലാബുഷെയ്നോ ആയിരിക്കും ആഗറിന്‍റെ പകരക്കാരനായി ഓസീസിന്‍റെ ലോകകപ്പ് ടീമിലെത്തുക എന്നാണ് കരുതുന്നത്. നേരത്തെ ട്രാവിസ് ഹെഡിനും പരിക്കേറ്റ് ലോകകപ്പ് നഷ്ടമായതിനാല്‍ ആദം സാംപ മാത്രമാണ് നിലവില്‍ ഓസീസ് ലോകകപ്പ് ടീമിലുള്ള ഏക സ്പിന്നര്‍.
ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട്കളികളും തോറ്റ് പരമ്പര കൈവിട്ടെങ്കിലും ഇന്നലെ രാജ്കോട്ടില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഓസ്ട്രേലിയ ജയം സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 49.4 ഓവറില്‍ 286ന് ഓള്‍ ഔട്ടായി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക