'ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഉത്തരവാദിത്തം മറന്നു'; തോല്‍വിക്ക് ശേഷം കുറ്റപ്പെടുത്തലുമായി രാഹുല്‍ ദ്രാവിഡ്

Published : Jul 06, 2022, 11:10 AM IST
'ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഉത്തരവാദിത്തം മറന്നു'; തോല്‍വിക്ക് ശേഷം കുറ്റപ്പെടുത്തലുമായി രാഹുല്‍ ദ്രാവിഡ്

Synopsis

രണ്ടാമൂഴത്തില്‍ ഇന്ത്യക്ക് നേടാനായത് 245 റണ്‍സ് മാത്രമാണ്. പതിവ് ഫോമിലേക്ക് ഉയര്‍ന്നപ്പോള്‍ ഇന്ത്യയുടെ 378 റണ്‍സ് ഇംഗ്ലണ്ടിന് വെല്ലുവിളിയേ ആയിരുന്നില്ല.

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരെ (ENGvIND) അവസാന ടെസ്റ്റില്‍ ഏഴ് വിക്കറ്റിന് തോറ്റതോടെ ഇന്ത്യ പരമ്പര കൈവിട്ടിരുന്നു. എഡ്ജ്ബാസ്റ്റണില്‍ നടന്ന അവസാന ടെസ്റ്റില്‍ ജോ റൂട്ട് (142), ജോണി ബെയര്‍സ്‌റ്റോ (114) എന്നിവരുടെ ഇന്നിംഗ്‌സാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. രണ്ടാം ഇന്നിംഗ്‌സില്‍ മൂന്ന് വിക്കറ്റ് വീഴ്ത്താന്‍ മാത്രമാണ് ഇന്ത്യന്‍ (Team India) ബൗളര്‍മാര്‍ക്ക് സാധിച്ചത്. എന്നാല്‍ തോല്‍വിക്ക് കാരണമായി പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് (Rahul Dravid) ചൂണ്ടികാണിക്കുന്നത് മറ്റൊരു കാര്യമാണ്. 

രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റര്‍മാരുടെ മോശം പ്രകടനമാണ് തോല്‍വിയിലേക്ക് തള്ളിവിട്ടതെന്ന് ദ്രാവിഡ് മത്സരശേഷം പറഞ്ഞു. ''രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റര്‍മാര്‍ ഉത്തരവാദിത്തം മറന്നു. നേരത്തേ ദക്ഷിണാഫ്രിക്കയിലും രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യന്‍ താരങ്ങള്‍ കളിമറന്നിരുന്നു. ഇക്കാര്യം സെലക്ടര്‍മാരുമായി വിശദമായി സംസാരിക്കും. ആദ്യ ഇന്നിംഗ്‌സില്‍ 132 റണ്‍സ് ലീഡ് നേടിയെങ്കിലും രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റര്‍മാര്‍ എല്ലാം കളഞ്ഞുകുളിച്ചു. ബൗളര്‍മാരും പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല.'' ദ്രാവിഡ് പറഞ്ഞു.

നേരത്തെ, അശ്വിനെ കളിപ്പിക്കാത്തതിലും ദ്രാവിഡ് ന്യായീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ വിശദീകരണമിങ്ങനെ... ''അശ്വിനെ പ്ലേയിംഗ് ഇലവനില്‍ നിന്നൊഴിവാക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമായിരുന്നു. പക്ഷെ സാഹചര്യങ്ങളും ടീം കോംപിനേഷനും നോക്കി മാത്രമെ അന്തിമ ഇലവനെ തെരഞ്ഞെടുക്കാന്‍ കഴിയു. എഡ്ജ്ബാസ്റ്റണിലെ പിച്ച് ആദ്യദിനങ്ങളില്‍ പേസര്‍മാരെ തുണക്കുന്നതായിരുന്നു. പുല്ലുള്ള പിച്ചില്‍ പേസര്‍മാര്‍ക്ക് തിളങ്ങാനാവുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ അഞ്ചാം ദിനം പോലും സ്പിന്നര്‍മാര്‍ക്ക് കാര്യമായ പിന്തുണയൊന്നും പിച്ചില്‍ നിന്ന് ലഭിച്ചിതുമില്ല. അത് ജാക് ലീച്ചായാലും രവീന്ദ്ര ജഡേജയായാലും ഒരുപോലെയായിരുന്നു. കാലാവസ്ഥയും നിര്‍ണായകമായി എന്നാണ് വിലയിരുത്തുന്നത്. കാരണം മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ പിച്ചില്‍ കാര്യമായി വെയില്‍ ലഭിക്കാഞ്ഞത് അവസാന ദിനം വിള്ളലുകള്‍ വീണ് സ്പിന്നര്‍മാര്‍ക്ക് അനുകൂലമാകുന്നത് തടഞ്ഞു.'' ദ്രാവിഡ് വിശദീകരിച്ചു.

രണ്ടാമൂഴത്തില്‍ ഇന്ത്യക്ക് നേടാനായത് 245 റണ്‍സ് മാത്രമാണ്. പതിവ് ഫോമിലേക്ക് ഉയര്‍ന്നപ്പോള്‍ ഇന്ത്യയുടെ 378 റണ്‍സ് ഇംഗ്ലണ്ടിന് വെല്ലുവിളിയേ ആയിരുന്നില്ല. റൂട്ടിന്റെയും ബെയര്‍‌സ്റ്റോയുടെ ബാറ്റിന് മുന്നില്‍ ബൗളര്‍മാരുടെ ആയുധങ്ങളെല്ലാം നിഷ്പ്രഭമായപ്പോള്‍ ഇന്ത്യ ജയിക്കുമെന്ന് കരുതിയ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് അനായാസ ജയം.

PREV
Read more Articles on
click me!

Recommended Stories

'എന്താണ് തന്റെ റോൾ എന്ന് ആ താരത്തിന് വ്യക്തമായ നിർദേശം നൽകണം'; ​ഗംഭീറിന്റെ നടപടിയിൽ വിമർശനവുമായി മുൻതാരം
വിവാഹം നീട്ടിവെച്ച ശേഷമുള്ള സ്മൃതി മന്ദാനയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്, ആരാധകർക്കിടയിൽ ചർച്ചയായി ഒരു കാര്യം! വിവാഹ നിശ്ചയ മോതിരം കാണാനില്ല