
ന്യൂയോര്‍ക്ക്: ടി20 ലോകകപ്പ് സന്നാഹ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ അര്‍ധ സെഞ്ചുറി നേടിയതോടെ ഇന്ത്യന്‍ ടീമില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനം ഉറപ്പിച്ച് റിഷഭ് പന്ത്. പന്തിനെ കൂടാതെ മലയാളി താരം സഞ്ജു സാംസണാണ് വിക്കറ്റ് കീപ്പറായി പരിഗണിക്കപ്പെടുന്ന താരം. എന്നാല്‍ ബംഗ്ലാദേശിനെതിരെ ഓപ്പണറായി കളിച്ച സഞ്ജു പാടേ നിരാശപ്പെടുത്തി. രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണറായി വന്ന സഞ്ജുവിന് ഒരു റണ്‍സെടുക്കാന്‍ മാത്രാണ് സാധിച്ചത്. ആറ് പന്തുകള്‍ നേരിട്ട താരം ഷൊറിഫുള്‍ ഇസ്ലാമിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടങ്ങുകയായിരുന്നു.
എന്നാല്‍ മൂന്നാമനായി ക്രീസിലെത്തിയ പന്ത് അവസരം ശരിക്കും ഉപയോഗപ്പെടുത്തി. പന്തിന്റെ (32 പന്തില്‍ 53) ഇന്നിംഗ്‌സിന്റെ കരുത്തില്‍ 182 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. നാല് വീതം ഫോറും സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു പന്തിന്റെ ഇന്നിംഗ്‌സ്്. ഇതോടെ സോഷ്യല്‍ മീഡിയ പന്തിനെ വാഴ്ത്തുകയാണ്. വിക്കറ്റ് കീപ്പറായി മറ്റാരേയും പരഗണിക്കേണ്ടതില്ലെന്നാണ് ആരാധകര്‍ പറയുന്നത്. വലിയ ടൂര്‍ണമെന്റുകളില്‍ കീപ്പറായി പന്ത് വേണമെന്നും സഞ്ജു നിരാശപ്പെടുത്തുകയാണുണ്ടായതെന്നുമാണ് സോഷ്യല്‍ മീഡിയയിലൂടെ പലരും പറയുന്നത്. എക്‌സില്‍ വന്ന ചില പോസ്റ്റുകള്‍ വായിക്കാം...
ന്യൂയോര്‍ക്ക്, നാസ്സു കൗണ്ടി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിംഗ് തിരിഞ്ഞെടുക്കുകയായിരുന്നു.183 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ട് വച്ചത്. കഴിഞ്ഞ ദിവസം അമേരിക്കയിലെത്തിയ വിരാട് കോലി ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഒരേയൊരു സന്നാഹ മത്സരം മാത്രമാണ് ഇന്ത്യ കളിക്കുന്നത്. ജൂണ്‍ അഞ്ചിനാണ് നീലപ്പടയുടെ ആദ്യ മത്സരം. അയര്‍ലന്‍ഡാണ് എതിരാളി. ജൂണ്‍ ഒമ്പതിന് നടക്കുന്ന രണ്ടാം അങ്കത്തില്‍ ചിര വൈരികളായ പാകിസ്ഥാനെ ഇന്ത്യ നേരിടും. അമേരിക്കയും കാനഡയുമാണ് ലോകകപ്പിന്റെ ആദ്യ ഘട്ടത്തില്‍ ഇന്ത്യയുടെ മറ്റ് എതിരാളികള്‍.
വീണ്ടുമൊരു അവസരം, ഇനിയെന്നാണ് സഞ്ജു? ബംഗ്ലാദേശിനെതിരെ നിരാശപ്പെടുത്തിയ മലയാളി താരത്തിന് ട്രോള്‍
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, റിഷഭ് പന്ത്, സഞ്ജു സാംസണ്‍, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!