
മുംബൈ: പാക് സൈന്യത്തിന്‍റെ പിടിയില്‍ നിന്നും മോചിതനായ വിങ് കമാന്‍റര്‍ അഭിനന്ദന്‍ വര്‍ദ്ധമാന് വേറിട്ട സ്വീകരണമൊരുക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീമും ബി സി സി ഐയും. വിങ് കമാന്‍റര്‍ അഭിനന്ദന്‍ എന്നെഴുതിയ ഒന്നാം നമ്പര്‍ ജഴ്‌സിയാണ് നീലപ്പട ഇന്ത്യയുടെ വീര നായകനായി തയ്യാറാക്കിയത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ജഴ്‌സി പുറത്തുവിട്ടത്.
സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, വിരാട് കോലി, വി വി എസ് ലക്ഷ്‌മണ്‍, ഗൗതം ഗംഭീര്‍ ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് ലോകത്തെ പ്രമുഖരും അഭിനന്ദന്‍ വര്‍ദ്ധമാന്‍റെ മോചനത്തില്‍ ആഹ്‌ളാദം പ്രകടിപ്പിച്ചിട്ടുണ്ട്. 'നാല് അക്ഷരങ്ങള്‍ക്ക് അപ്പുറത്തെ ഹീറോ' എന്നായിരുന്നു സച്ചിന്‍റെ ട്വീറ്റ്. 'യഥാര്‍ത്ഥ ഹീറോ' എന്നാണ് അഭിനന്ദനെ വിരാട് കോലി വിശേഷിപ്പിച്ചത്.
നയതന്ത്ര നീക്കങ്ങളും ആകാംക്ഷ നിറഞ്ഞ മണിക്കൂറുകള്‍ക്കും ഒടുവിലായിരുന്നു അഭിനന്ദന്‍ വര്‍ദ്ധമാന്‍റെ മോചനം. വ്യോമസേനയുടെ വലിയ ഒരു സംഘം തന്നെ വിങ് കമാന്‍ററെ സ്വീകരിക്കാന്‍ വാഗാ അതിര്‍ത്തിയിലെത്തിയിരുന്നു. അഭിനന്ദന്‍റെ കുടുംബാംഗങ്ങളും സ്വീകരണ ചടങ്ങിന് എത്തി. വന്‍ സുരക്ഷാ സംവിധാനങ്ങളാണ് പഞ്ചാബ് പൊലീസ് ഒരുക്കിയിരുന്നത്.
പാക് പിടിയിലായി മൂന്ന് ദിവസത്തിനകം തന്നെ വിങ് കമാന്‍റര്‍ അഭിനന്ദിനെ ഇന്ത്യയില്‍ തിരിച്ചെത്തിക്കാനായത് വലിയ നയതന്ത്ര വിജയമെന്നാണ് വിലയിരുത്തുന്നത്. ദേശീയ പതാക വീശിയും നൃത്തം ചവിട്ടിയും മുദ്രാവാക്യം വിളിച്ചും നൂറ് കണക്കിന് ആളുകളാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഗ അതിര്‍ത്തിയില്‍ വിങ് കമാന്‍ററെ കാത്തുനിന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!