സീനിയർ താരമായ ലക്ഷ്‌മൺ ശിവരാമകൃഷ്‌ണൻ സെലക്ഷൻ കമ്മിറ്റി ചെയർമാനാവുമെന്നാണ് സൂചന
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റിയിലെ രണ്ട് ഒഴിവുകളിലേക്ക് പരിഗണിക്കുന്നത് മൂന്നുപേരെ. മുൻതാരങ്ങളായ ലക്ഷ്‌മൺ ശിവരാമകൃഷ്ണൻ, വെങ്കടേഷ് പ്രസാദ്, അജിത് അഗാർക്കർ എന്നിവരെയാണ് എം എസ് കെ പ്രസാദിനും ഗഗൻ ഘോഡയ്‌ക്കും പകരക്കാരായി പരിഗണിക്കുന്നത്. സീനിയർ താരമായ ശിവരാമകൃഷ്‌ണൻ സെലക്ഷൻ കമ്മിറ്റി ചെയർമാനാവുമെന്നാണ് സൂചന.
ഇന്ത്യക്കായി ഒൻപത് ടെസ്റ്റിലും 16 ഏകദിനത്തിലും കളിച്ച താരമാണ് ശിവരാമകൃഷ്ണൻ. പ്രസാദ് 33 ടെസ്റ്റിലും 161 ഏകദിനത്തിലും അഗാർക്കർ 26 ടെസ്റ്റിലും 191 ഏകദിനത്തിലും ഇന്ത്യക്കായി കളിച്ചിട്ടുണ്ട്. ശരൺദീപ് സിംഗ്, ദേവാംഗ് ഗാന്ധി, ജതിൻ പരഞ്ജ്പൈ എന്നവരാണ് മറ്റ് സെലക്ഷൻ കമ്മിറ്റി അംഗങ്ങൾ. മുൻതാരങ്ങളായ നയൻ മോംഗിയ, അമേയ് ഖുറേസിയ, രാജേഷ് ചൗഹാൻ എന്നിവരും സെലക്ഷൻ കമ്മിറ്റി അംഗമാവാൻ ബിസിസിഐയ്‌ക്ക് അപേക്ഷ നൽകിയിരുന്നു.
മുംബൈ ടീമിന്റെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്നതിന്റ അനുഭവസമ്പത്ത് അഗാര്‍ക്കര്‍ക്കുണ്ട്. ഓസ്‌ട്രേലിയയില്‍ നടന്ന ബെന്‍സണ്‍ ആന്‍ഡ് ഹെഡ്ജസ് കപ്പിലെ ഇന്ത്യയുടെ ഹീറോ ആയ ശിവരാമകൃഷ്ണന്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം രണ്ട് പതിറ്റാണ്ടായി കമന്ററി രംഗത്ത് സജീവമാണ്. രണ്‍ദീപ് സിംഗ്, ജതിന്‍ പരഞ്ജ്പെ, ദേവാംഗ് ഗാന്ധി എന്നിവര്‍ക്ക് സെലക്ഷന്‍ കമ്മിറ്റിയില്‍ ഒരു വര്‍ഷം കൂടി കാലാവധിയുണ്ട്.