ധാക്കയിൽ നടന്ന ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ പാകിസ്ഥാനെ 11 റൺസിന് തോൽപ്പിച്ച് ബംഗ്ലാദേശ് പരമ്പര സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 290 റൺസ് നേടിയപ്പോൾ, മറുപടി ബാറ്റിംഗിൽ സൽമാൻ അലി ആഗയുടെ സെഞ്ച്വറിക്കും പാകിസ്ഥാനെ രക്ഷിക്കാനായില്ല.
ധാക്ക: പാകിസ്ഥാനെ 11 റൺസിന് തോൽപ്പിച്ച് ഏകദിന പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1നാണ് ബംഗ്ലാദേശ് ജയിച്ചത്. വിജയികളെ നിർണയിക്കുന്ന അവസാന മത്സരത്തിൽ ബംഗ്ലാദേശ് നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 290 റൺസ് നേടി. എന്നാൽ, മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാൻ 279 റൺസിന് എല്ലാവരും പുറത്തായി. തൻസിദ് ഹസന്‍റെ സെഞ്ച്വറിയാണ് ബംഗ്ലാദേശിന് തുണയായത്.
ടോസ് നേടിയ പാക് ടീം ബൗളിങ് തെരഞ്ഞെടുത്തു. എന്നാൽ ആശിച്ച തുടക്കമല്ല കിട്ടിയത്. ഒന്നാം വിക്കറ്റിൽ സെയ്ഫ് ഹസ്സൻ (36), തൻസിദ് ഹസൻ (107) എന്നിവർ ബംഗ്ലാദേശിന് മിന്നുന്ന തുടക്കം നൽകി. ഇരുവും 18.5 ഓവറിൽ 118 റൺസിന്റെ കൂട്ടുകെട്ടുയർത്തി. പിന്നാലെ വന്ന നജ്മുൽ ഹൊസൈൻ ഷാന്റോ (41), ലിറ്റൻ ദാസ് (48), തൗഹീദ് ഹൃദോയ് (48) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തതോടെ ബംഗ്ലാദേശ് മികച്ച സ്കോർ നേടി.
കൂറ്റൻ ലക്ഷ്യം തേടിയിറങ്ങിയ പാക് ടീമിന്റെ തുടക്കം പരിതാപകരമായിരുന്നു. സെഞ്ച്വറിയോടെ സൽമാൻ അലി ആഗ (106) പൊരുതിയെങ്കിലും മുൻ നിര തകർന്നതോടെ വിജയം അപ്രാപ്യമായി. 17 റൺസിനിടെ മൂന്ന് പേർ പുറത്തായി. 82 റൺസെത്തിയപ്പോഴേക്കും 5 വിക്കറ്റ് നഷ്ടപ്പെട്ടു. ആറാം വിക്കറ്റിൽ സൽമാൻ അലി ആഗയും സാദ് മസൂദും ചേർന്ന് നടത്തിയ ചെറുത്തുനിൽപ്പാണ് പാകിസ്ഥാന് ജീവനേകിയത്. ക്യാപ്റ്റൻ ഷഹീൻ അഫ്രീദിയെ (37) കൂട്ടുപിടിച്ച് ആഗ നടത്തിയ ഒറ്റയാൾ പോരാട്ടം ഫലം കാണുമെന്ന് തോന്നിച്ചെങ്കിലും 47-ാംമത്തെ ഓവറിൽ ആഗ വീണത് തിരിച്ചടിയായി. ഒടുവിൽ 11 റൺസിന് തോൽവി സമ്മതിച്ച് പരമ്പര അടിയറവെച്ചു. നാല് വിക്കറ്റ് നേടിയ തസ്കിൻ അഹമ്മദും മൂന്ന് വിക്കറ്റ് നേടിയ മുസ്തഫിസിറും പാക് ബാറ്റിങ് നിരയെ തകർത്തു.
