IPL 2022 : രാജസ്ഥാന് ആശ്വസിക്കാന്‍ ഓറഞ്ച്- പര്‍പ്പിള്‍ ക്യാപ്പ്; ബട്‌ലര്‍ റണ്‍വേട്ടക്കാരന്‍, ബൗളിംഗില്‍ ചാഹല്‍

By Web TeamFirst Published May 29, 2022, 11:36 PM IST
Highlights

17 ഇന്നിംഗ്‌സില്‍ നിന്നാണ് ബട്‌ലര്‍ 863 റണ്‍സെടുത്തത്. 57.53 റണ്‍സാണ് ശരാശരി. സ്‌ട്രൈക്ക് റൈറ്റ് 149.05. നാല്് സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടും. 116 റണ്‍സാണ് ഇംഗ്ലീഷ് താരത്തന്റെ ഉയര്‍ന്ന സ്‌കോര്‍.

അഹമ്മദാബാദ്: ഐപിഎല്ലില്‍ (IPL 2022) റെക്കോര്‍ഡുമായി രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ ജോസ് ബട്‌ലര്‍ (Jos Buttler). ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന ഓവര്‍സീസ് താരമായിരിക്കുകയാണ് ബട്‌ലര്‍. 863 റണ്‍സാണ് ബട്‌ലറുടെ സമ്പാദ്യം. ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 39 റണ്‍സാണ്. ഇന്നും രാജസ്ഥാന്റെ (Rajasthan Royals) ടോപ് സ്‌കോറര്‍ ബ്ടലറായിരുന്നു. സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുക്കുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ്പും ബട്‌ലറുടെ തലയിലാണ്. 

2016ല്‍ 848 റണ്‍സ് നേടിയിരുന്ന അന്നത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറെയാണ് ബട്‌ലര്‍ മറികടന്നത്. 2018ല്‍ 735 റണ്‍സ് നേടിയ ഹൈദരാബാദിന്റെ തന്നെ കെയ്ന്‍ വില്യംസണാണ് മൂന്നാം സ്ഥാനത്ത്. 733 റണ്‍സ് നേടിയിട്ടുള്ള ക്രിസ് ഗെയ്ല്‍ നാലാം സ്ഥാനത്തേക്ക് വീണു. 2012ല്‍ ആര്‍സിബിക്ക് വേണ്ടി കളിക്കുമ്പോഴാണ് ഗെയ്ല്‍ റണ്‍വേട്ട നടത്തിയത്. 2013ല്‍ 733 റണ്‍സ് നേടിയ മൈക്കല്‍ ഹസി അഞ്ചാമതായി. അന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ താരമായിരുന്നു ഹസി.

17 ഇന്നിംഗ്‌സില്‍ നിന്നാണ് ബട്‌ലര്‍ 863 റണ്‍സെടുത്തത്. 57.53 റണ്‍സാണ് ശരാശരി. സ്‌ട്രൈക്ക് റൈറ്റ് 149.05. നാല്് സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടും. 116 റണ്‍സാണ് ഇംഗ്ലീഷ് താരത്തന്റെ ഉയര്‍ന്ന സ്‌കോര്‍. 45 സിക്‌സുകള്‍ താരം സ്വന്തം പേരിലാക്കി. എന്നാല്‍ വിരാട് കോലി 2016ല്‍ നേടിയ സ്‌കോര്‍ മറികടക്കാന്‍ ബട്‌ലര്‍ക്കായില്ല. അന്ന് 973 റണ്‍സാണ് കോലി അടിച്ചെടുത്തത്. 16 ഇന്നിംഗ്‌സില്‍ നിന്നായിരുന്നു കോലിയുടെ നേട്ടം.

ഈ സീസണില്‍ 15 ഇന്നിംഗ്‌സില്‍ 616 റണ്‍സ് നേടിയ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലാണ് റണ്‍വേട്ടക്കാരില്‍ രണ്ടാമന്‍. 51.33 റണ്‍സാണ് താരത്തിന്റെ ശരാശരി. 15 ഇന്നിംഗ്‌സില്‍ 508 റണ്‍സുമായി ലഖ്‌നൗവിന്റെ തന്നെ ക്വിന്റണ്‍ ഡി കോക്ക് മൂന്നാമനായി. ഗുജറാത്തിന്റെ ഹാര്‍ദിക് പാണ്ഡ്യ (487), ശുഭ്മാന്‍ ഗില്‍ (483) യഥാക്രമം നാലും അഞ്ചും സ്ഥാനത്താണ്. രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 17 മത്സരങ്ങളില്‍ 458 റണ്‍സ് നേടി. ഒമ്പതാം സ്ഥാനത്താണ് സഞ്ജു. 

അതേസമയം പര്‍പ്പിള്‍ ക്യാപ്പ് ചാഹല്‍ സ്വന്തമാക്കി. 17 ഇന്നിംഗ്‌സില്‍ 27 വിക്കറ്റാണ് ചാഹല്‍ വീഴ്ത്തിയത്. 19.41-ാണ് താരത്തിന്റെ ശരാശരി. ഇന്ന് വിക്കറ്റ് നേടാനായിരുന്നില്ലെങ്കില്‍ ആര്‍സിബി താരം വാനിന്ദു ഹസരങ്ക പര്‍പ്പിള്‍ ക്യാപ്പിന് അര്‍ഹനാവുമായിരുന്നു. എന്നാല്‍ തന്റെ അവസാന ഓവറില്‍ ഹാര്‍ദിക് പാണ്ഡ്യയെ പുറത്താക്കി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമായി. ഒരു തവണ അഞ്ച് വിക്കറ്റ് സ്വന്തമാക്കിയ മറ്റൊരു തവണ നാല് വിക്കറ്റ് പ്രകടനവും നടത്തി.

ഹസരങ്ക 16 ഇന്നിംഗ്‌സില്‍ നിന്ന് 26 വിക്കറ്റാണ് സ്വന്തമാക്കിയത്. ഒാരോ തവണ അഞ്ച് വിക്കറ്റും നാല് വിക്കറ്റ് പ്രകടനം നടത്തി. 13 മത്സരങ്ങില്‍ 23 വിക്കറ്റ് നേടിയ കഗിസോ റബാദ മൂന്നാമനായി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പേസ് സെന്‍സേഷന്‍ ഉമ്രാന്‍ മാലിക്കാണ് നാലാം സ്ഥാനത്ത്. 22 വിക്കറ്റാണ് താരത്തിന്റെ സമ്പാദ്യം. കുല്‍ദീപ് യാദവ് 14 മത്സരങ്ങില്‍ 21 വിക്കറ്റ് നേടി.
 

click me!