IPL 2022 : പലിശ സഹിതം തിരിച്ചടിക്കുന്ന സണ്‍റൈസേഴ്‌സിനെ പഞ്ചാബ് പഞ്ചറാക്കുമോ? കണക്കും സാധ്യതകളും

By Web TeamFirst Published Apr 17, 2022, 10:33 AM IST
Highlights

നേർക്കുനേർ കണക്കിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വ്യക്തമായ ആധിപത്യമുണ്ട്. ഇരു ടീമുകളും ഏറ്റുമുട്ടിയ 17 മത്സരങ്ങളിൽ പന്ത്രണ്ടിലും ജയിച്ചത് ഹൈദരാബാദാണ്. 

മുംബൈ: ഐപിഎല്ലിൽ (IPL 2022) പഞ്ചാബ് കിംഗ്‌സും (Punjab Kings) സൺറൈസേഴ്‌സ് ഹൈദരാബാദും (Sunrisers Hyderabad) മുഖാമുഖം വരുന്ന മത്സരമാണ് ഇന്നാദ്യം. അവസാന മൂന്ന് കളിയും ജയിച്ചെത്തുന്ന സണ്‍റൈസേഴ്‌സിന്‍റെ തിരിച്ചുവരവാണ് സീസണില്‍ പഞ്ചാബിന്‍റെ തലവേദന. ഇരു ടീമുകളും തമ്മിലുള്ള മുന്‍ പോരാട്ടങ്ങളുടെ ആകെ കണക്കിലും വമ്പന്‍ മേല്‍ക്കൈ ഹൈദരാബാദിനുണ്ട് എന്നതാണ് യാഥാര്‍ഥ്യം. 

നേർക്കുനേർ കണക്കിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വ്യക്തമായ ആധിപത്യമുണ്ട്. ഇരു ടീമുകളും ഏറ്റുമുട്ടിയ 17 മത്സരങ്ങളിൽ പന്ത്രണ്ടിലും ജയിച്ചത് ഹൈദരാബാദാണ്. പഞ്ചാബ് അഞ്ച് കളിയില്‍ ജയിച്ചു. ഉയര്‍ന്ന ടീം ടോട്ടലിന്‍റെ പട്ടികയിലാവട്ടെ ഇരു കൂട്ടരും ഇഞ്ചോടിഞ്ച് പോരാടി എന്നതാണ് ചരിത്രം. 212 റൺസാണ് ഹൈദരാബാദിന്‍റെ ഉയർന്ന സ്കോറെങ്കില്‍ 211 റൺസ് പഞ്ചാബിന്‍റെ മികച്ച ടോട്ടല്‍. 

ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് പഞ്ചാബ് കിംഗ്‌സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരം തുടങ്ങുക. മൂന്ന് മത്സരങ്ങള്‍ വീതം ജയിച്ചാണ് ടീമുകളുടെ വരവ്. പോയിന്‍റ് പട്ടികയില്‍ പഞ്ചാബ് അഞ്ചും ഹൈദരാബാദ് ഏഴും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. മോശം തുടക്കത്തിന് ശേഷം അവസാന മൂന്ന് മത്സരങ്ങളും ജയിച്ചാണ് ഹൈദരാബാദ് മൈതാനത്തെത്തുന്നത്. അവസാന മത്സരത്തില്‍ രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സിനെ 12 റണ്‍സിന്‍റെ തോല്‍പിച്ച കരുത്ത് പഞ്ചാബിനുമുണ്ട്. 

ദയനീയം മുംബൈ ഇന്ത്യന്‍സ്

ഐപിഎല്ലിൽ ഇന്നലെ നടന്ന മത്സരത്തോടെ മുംബൈ ഇന്ത്യൻസ് തുടർച്ചയായ ആറാം തോൽവി നേരിട്ടു. ലഖ്‌നൗ സൂപ്പർ ജയന്‍റ്‌സ് 18 റൺസിന് മുംബൈയെ തോൽപിച്ചു. ലഖ്‌നൗവിന്‍റെ 199 റൺസ് പിന്തുട‍ർന്ന മുംബൈയ്ക്ക് ഒൻപത് വിക്കറ്റിന് 181 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 37 റൺസെടുത്ത സൂര്യകുമാർ യാദവാണ് ടോപ്സ്കോറ‍ർ. ക്യാപ്റ്റൻ രോഹിത് ശ‍ർമ്മ ആറും ഇഷാൻ കിഷൻ 11ഉം ഡെവാൾഡ് ബ്രെവിസ് 31ഉം തിലക് വ‍‍ർമ്മ 26ഉം കെയ്റോൺ പൊള്ളാ‍‍‍ർഡ് 25ഉം റൺസിന് പുറത്തായി. ആവേശ് ഖാൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദ്യമായാണ് മുംബൈ തുട‍ർച്ചയായ ആറ് കളിയിൽ തോൽക്കുന്നത്.

60 പന്തിൽ പുറത്താവാതെ 103 റൺസെടുത്ത ക്യാപ്റ്റൻ കെഎൽ രാഹുലിന്‍റെ ബാറ്റിംഗ് കരുത്തിലാണ് ലഖ്‌നൗ മികച്ച സ്കോറിലെത്തിയത്. ഒൻപത് ഫോറും അഞ്ച് സിക്‌സറും അടങ്ങിയതാണ് രാഹുലിന്‍റെ സെഞ്ചുറി. ക്വിന്‍റണ്‍ ഡി കോക്ക് 24ഉം മനീഷ് പാണ്ഡെ 38ഉം ദീപക് ഹൂഡ 15ഉം റൺസിന് പുറത്തായി. 

IPL 2022 : നാലാം ജയമധുരം തേടി പഞ്ചാബും സണ്‍റൈസേഴ്‌സും; ആദ്യ പോരാട്ടം കടുക്കും

click me!