Latest Videos

IPL 2022 : രാജസ്ഥാന് മികച്ച തുടക്കം നല്‍കി ജയ്‌സ്വാള്‍ മടങ്ങി, ബട്‍ലര്‍ക്ക് ഫിഫ്റ്റി; ആര്‍സിബി ബാക്ക്ഫൂട്ടില്‍

By Web TeamFirst Published May 27, 2022, 10:07 PM IST
Highlights

മുഹമ്മദ് സിറാജ് എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ 16 റണ്‍സാണ് പിറന്നത്. ജയ്‌സ്വാള്‍ രണ്ട് സിക്‌സും ഒരു ഫോറും നേടി. ജോഷ് ഹേസല്‍വുഡ് എറിഞ്ഞ രണ്ടാം ഓവറില്‍ ആറ് റണ്‍സ്. എന്നാല്‍ സിറാജിന്റെ തന്നെ മൂന്നാം ഓവറില്‍ 15 റണ്‍സും പിറന്നു.

അഹമ്മദാബാദ്: ഐപിഎല്‍ (IPL 2022) രണ്ടാം ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ 158 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് ഗംഭീര തുടക്കം. അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രാജസ്ഥാന്‍ ഏഴ് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സെടുത്തിട്ടുണ്ട്. യഷസ്വി ജയ്‌സ്വാളാണ് (13 പന്തില്‍ 21)  പുറത്തായത്. ജോസ് ബട്‌ലര്‍ (54), സഞ്ജു സാംസണ്‍ (2) എന്നിവരാണ് ക്രീസീല്‍. നേരത്തെ,  ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബിക്ക് രജത് പടിദാറിന്റെ (58) ഇന്നിംഗ്‌സാണ് തുണയായത്. മൂന്ന് വിക്കറ്റ് വീതം നേടിയ പ്രസിദ്ധ് കൃഷ്ണ, ഒബെദ് മക്‌കോയ് എന്നിവരാണ് ആര്‍സിബിയെ കൂറ്റന്‍ സ്‌കോറില്‍ നിന്ന് അകറ്റി നിര്‍ത്തിയത്. മാറ്റമൊന്നുമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങിയത്. 

മുഹമ്മദ് സിറാജ് എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ 16 റണ്‍സാണ് പിറന്നത്. ജയ്‌സ്വാള്‍ രണ്ട് സിക്‌സും ഒരു ഫോറും നേടി. ജോഷ് ഹേസല്‍വുഡ് എറിഞ്ഞ രണ്ടാം ഓവറില്‍ ആറ് റണ്‍സ്. എന്നാല്‍ സിറാജിന്റെ തന്നെ മൂന്നാം ഓവറില്‍ 15 റണ്‍സും പിറന്നു. ഇന്ത്യന്‍ താരത്തിന്റെ രണ്ട് ഓവറില്‍ മാത്രം 31 റണ്‍സാണ് ജയ്‌സ്വാള്‍- ബട്‌ലര്‍ സഖ്യം അടിച്ചെടുത്തത്. എന്നാല്‍ സ്‌കോര്‍ബോര്‍ഡില്‍ 61 റണ്‍സുള്ളപ്പോല്‍ ജയസ്വാള്‍ മടങ്ങി. ഹേസല്‍വുഡിനായിരുന്നു വിക്കറ്റ്. ജയസ്വാളിന്റെ അക്കൗണ്ടില്‍ രണ്ട് സിക്‌സും ഒരു ഫോറുമുണ്ടായിരുന്നു. ബട്‌ലര്‍ ഇതുവരെ ഏഴ് ഫോറും മൂന്ന് സിക്‌സും നേടി.

അതേസമയം ആര്‍സിബിക്ക് മോശം തുടക്കമായിരുന്നു ലഭിച്ചത്.  രണ്ടാം ഓവറില്‍ തന്നെ കോലിയെ (7) നഷ്ടമായി. പ്രസിദ്ധിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സഞ്ജുവിന് ക്യാച്ച് നല്‍കിയാണ് കോലി മടങ്ങുന്നത്. എട്ട് പന്തിലാണ് കോലി ഏഴ് റണ്‍സെടുത്തത്. പിന്നീട് ഒത്തുചേര്‍ന്ന ഫാഫ്- പടിദാര്‍ സഖ്യം ആര്‍സിബിയെ പവര്‍പ്ലേയില്‍ മികച് സ്‌കോറിലേക്ക് നയിച്ചു. ഇതിനിടെ പടിദാറിന്റെ ക്യാച്ച് റിയാന്‍ പരാഗ് വിട്ടുകളയുകയും ചെയ്തു. പ്രസിദ്ധിന്റെ തന്നെ പന്തിലാണ് എടുക്കാവുന്ന ക്യാച്ച് പരാഗ് വിട്ടുകളഞ്ഞത്. 

എന്നാല്‍ പത്ത് ഓവറിന് ശേഷം രാജസ്ഥാന്‍ മത്സരത്തിലേക്ക് തിരിച്ചുവന്നു. പതിനൊന്നാം ഓവറിന്റെ നാലാം പന്തില്‍ ഫാഫ് ഡുപ്ലെസിസും (25) മടങ്ങി. 14-ാം ഓവറില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ (24) ട്രന്റ് ബോള്‍ട്ട് മടക്കിയതോടെ ആര്‍സിബി പ്രതിരോധത്തിലായി. പിന്നീട് കൃത്യമായ ഇടവേളകളില്‍ ആര്‍സിബിക്ക് വിക്കറ്റ് നഷ്ടമായി. മഹിപാല്‍ ലോംറോര്‍ (8), ദിനേശ് കാര്‍ത്തിക് (6), വാനിന്ദു ഹസരങ്ക (0), ഹര്‍ഷല്‍ പട്ടേല്‍ (1) എന്നിവര്‍ പാടേ നിരാശപ്പെടുത്തി. ഇതിനിടെ പടിദാറിനെ അശ്വിനും മടങ്ങിയതോടെ കൂറ്റന്‍ സ്‌കോറെന്ന മോഹം വിദൂരത്തായി. ഷഹബാസ് അഹമ്മദ് (12), ജോഷ് ഹേസല്‍വുഡ് (1) പുറത്താവാതെ നന്നു.

നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങിയാണ് പ്രസിദ്ധ് കൃഷ്ണ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. മക്‌കോയ് 23 റണ്‍സ് മാത്രമാണ് വഴങ്ങിയത്. ട്രന്റ് ബോള്‍ട്ട് ഇത്രയും ഓവറില്‍ 28 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടി. ആര്‍ അശ്വിനും ഒരു വിക്കറ്റുണ്ട്.

ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (Sanju Samson) ബാംഗ്ലൂരിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇന്ന് ജയിക്കുന്നവര്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഫൈനലിന് യോഗ്യത നേടും. ഞായറാഴ്ച്ചയാണ് കലാശപ്പോര്. നേരത്തെ ആദ്യ ക്വാളിഫയറില്‍ രാജസ്ഥാന്‍, ഗുജറാത്തിനോട് തോറ്റിരുന്നു. ബാംഗ്ലൂര്‍ എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തോല്‍പ്പിക്കുകയായിരുന്നു.

രാജസ്ഥാന്‍ റോയല്‍സ്: യഷ്‌സ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റിയാന്‍ പരാഗ്, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, പ്രസിദ്ധ് കൃഷ്ണ, യൂസ്‌വേന്ദ്ര ചാഹല്‍. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: വിരാട് കോലി, ഫാഫ് ഡു പ്ലെസിസ്, രജത് പടിദാര്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ദിനേശ് കാര്‍ത്തിക്, മഹിപാല്‍ ലോംറോര്‍, ഷഹ്ബാസ് അഹമ്മദ്, വാനിന്ദു ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ജോഷ് ഹേസല്‍വുഡ്.
 

click me!