IPL 2022: മധ്യ ഓവറുകളില്‍ രാഹുല്‍ എന്തു ചെയ്യുകയായിരുന്നു, തുറന്നടിച്ച് മുന്‍താരങ്ങള്‍

By Gopalakrishnan CFirst Published May 26, 2022, 7:13 PM IST
Highlights

ലഖ്നൗ ഇന്നിംഗ്സിലെ ഒമ്പത് മുതല്‍ 14 വരെയുള്ള ഓവറുകളില്‍ രാഹുല്‍ കുറച്ചുകൂടി റിസ്ക് എടുത്ത് സ്കോര്‍ ചെയ്യണമായിരുന്നുവെന്ന് രവി ശാസ്ത്രി പറഞ്ഞു. ചില സാഹചര്യങ്ങളില്‍ നേരത്തെ സ്കോറിംഗ് വേഗം കൂട്ടണം. അവസാനം വരെ കാത്തിരുന്നിട്ട് കാര്യമില്ല.

കൊല്‍ക്കത്ത: ഐപിഎല്‍(IPL 2022) എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് തോറ്റ് ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ്(LSG v RCB) പുറത്തായതിന് പിന്നാലെ ലഖ്നൗ നായകന്‍ കെ എല്‍ രാഹുലിന്‍റെ(KL Rahul) ബാറ്റിംഗിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി(Ravi Shastri). മത്സരത്തില്‍ രാഹുല്‍ 58 പന്തില്‍ 79 റണ്‍സെടുത്ത് ടീമിന്‍റെ ടോപ് സ്കോററായെങ്കിലും മധ്യ ഓവറുകളില്‍ രാഹുലിന്‍റെ മെല്ലെപ്പോക്കാണ് ടീമിന്‍റെ തോല്‍വിക്ക് കാരണമെന്നാണ് പ്രധാന വിമര്‍ശനം. 19-ാം ഓവര്‍ വരെ ക്രീസില്‍ നിന്ന രാഹുല്‍ പുറത്താവുമ്പോള്‍ ലഖ്നൗവിന് ജയിക്കാന്‍ 9 പന്തില്‍ 28 റണ്‍സായിരുന്നു വേണ്ടിയിരുന്നത്.

ലഖ്നൗ ഇന്നിംഗ്സിലെ ഒമ്പത് മുതല്‍ 14 വരെയുള്ള ഓവറുകളില്‍ രാഹുല്‍ കുറച്ചുകൂടി റിസ്ക് എടുത്ത് സ്കോര്‍ ചെയ്യണമായിരുന്നുവെന്ന് രവി ശാസ്ത്രി പറഞ്ഞു. ചില സാഹചര്യങ്ങളില്‍ നേരത്തെ സ്കോറിംഗ് വേഗം കൂട്ടണം. അവസാനം വരെ കാത്തിരുന്നിട്ട് കാര്യമില്ല. പ്രത്യേകിച്ച് 9 മുതല്‍ 14വരെയുള്ള ഓവറുകളില്‍. ദീപക് ഹൂഡയുമായി മികച്ച കൂട്ടുകെട്ടുണ്ടാക്കിയപ്പോള്‍ കുറച്ചുകൂടി വേഗത്തില്‍ സ്കോര്‍ ചെയ്യാനും രാഹുല്‍ ശ്രമിക്കണമായിരുന്നു.

'എല്ലാം നിറഞ്ഞ ഇന്നിംഗ്‌സ്, പക്ഷേ...'; സഞ്ജുവിനെ കുറിച്ച് മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി

കാരണം, ഹൂഡയും രാഹുലും ബാറ്റ് ചെയ്യുമ്പോള്‍ ഹൂഡ ആക്രമിച്ചു കളിക്കുകയായിരുന്നു. രാഹുലും കുറച്ചുകൂടി ആക്രമിച്ച് കളിക്കേണ്ടതായിരുന്നു. ഏതെങ്കിലും ബൗളറെ തെരഞ്ഞുപിടിച്ച് ആക്രമിക്കാമായിരുന്നു. കാരണം അവസാന ഓവറുകള്‍ എറിയാന്‍ ഹര്‍ഷാല്‍ പട്ടേല്‍ വരുമെന്ന് രാഹുല്‍ കണക്കുകൂട്ടണമായിരുന്നു. ആ സമയം, ആവശ്യമായ റണ്‍റേറ്റ് കുറച്ചു കൊണ്ടുവന്നിരുന്നെങ്കില്‍ ആര്‍സിബി പരിഭ്രാന്തരാവുമായിരുന്നുവെന്നും രവി ശാസ്ത്രി സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ ടോക് ഷോയില്‍ പറഞ്ഞു.

രാഹുലിന്‍റെ മുട്ടിക്കളി പിടികിട്ടുന്നേയില്ല; ദൊഡ്ഡ ഗണേഷ്

മധ്യ ഓവറുകളിലെ കെ എല്‍ രാഹുലിന്‍റെ ബാറ്റിംഗ് ശൈലി പിടികിട്ടുന്നേയില്ലെന്ന് മുന്‍ ഇന്ത്യന്‍ പേസര്‍ ദൊഡ്ഡ ഗണേഷും വിമര്‍ശിച്ചു. രജത് പാടിദാര്‍ 54 പന്തില്‍ 112 റണ്‍സടിച്ചപ്പോള്‍ രാഹുല്‍ 58 പന്തില്‍ നേടിയത് 79 റണ്‍സ്. ഈ രണ്ട് പരസ്പര വിരുദ്ധ ഇന്നിംഗ്സുകളാണ് കളിയുടെ ഫലം നിര്‍ണയിച്ചത്. മധ്യ ഓവറുകളില്‍ രാഹുല്‍ ഒന്നും രണ്ടും റണ്‍സെടുത്ത് കളിക്കുകയായിരുന്നു. എല്ലാതരം ഷോട്ടുകളും കളിക്കാന്‍ കഴിവുള്ള ബാറ്ററാണ് ഇങ്ങനെ മുട്ടിക്കളിച്ചത് എന്നോര്‍ക്കണമെന്നും ദൊഡ്ഡ ഗണേഷ് ട്വീറ്റ് ചെയ്തു.

Rajat Patidar: 112 off 54 balls.
KL Rahul : 79 off 58 balls.

These two contrasting innings decided the fate of the game. Didn’t quite understand what KL was doing in the middle overs knocking 1s & 2s. You’ve all the shots but still don’t want to play it?

— ದೊಡ್ಡ ಗಣೇಶ್ | Dodda Ganesh (@doddaganesha)

കഴിഞ്ഞ മൂന്ന് ഐപിഎല്‍ സീസണുകളിലും 600ലേറെ റണ്‍സടിച്ച രാഹുലിന് പക്ഷെ ഒരിക്കല്‍ പോലും സ്വന്തം ടീമിനെ ഫൈനലില്‍ പോലും എത്തിക്കാനായില്ല. മത്സരത്തില്‍ 136.21 പ്രഹരശേഷിയില്‍ ബാറ്റ് ചെയ്ത രാഹുലിന്‍രെ സമീപനത്തിനെതിരെ പല മുന്‍താരങ്ങളും രംഗത്തുവന്നിരുന്നു. സീസണില്‍ 15 മത്സരങ്ങളില്‍ 51.33 ശരാശരിയില്‍ 616 റണ്‍സാണ് രാഹുല്‍ നേടിയത്.

തോല്‍വിക്ക് പിന്നാലെ കട്ട കലിപ്പില്‍ രാഹുലിനു നേരെ കണ്ണുരുട്ടി ഗംഭീര്‍

click me!