IPL 2022 : ഐപിഎല്ലില്‍ ഇന്ന് 'റോയല്‍' പോര്; ബാംഗ്ലൂരിനോട് കണക്കുവീട്ടാന്‍ സഞ്ജുവിന്‍റെ രാജസ്ഥാന്‍

By Web TeamFirst Published Apr 26, 2022, 9:18 AM IST
Highlights

റോയൽ പോരാട്ടത്തിനിറങ്ങുമ്പോൾ ബാംഗ്ലൂരിന് ആശങ്ക രണ്ടാണ്. തകർപ്പൻ ഫോമിലുള്ള രാജസ്ഥാൻ ഓപ്പണർ ജോസ് ബട്‍ലറും മോശം ഫോമിലുള്ള ആർസിബി മുന്‍ നായകന്‍ വിരാട് കോലിയും. 

മുംബൈ: ഐപിഎല്ലില്‍ (IPL 2022) സ‍ഞ്ജു സാംസണിന്‍റെ (Sanju Samson) രാജസ്ഥാൻ റോയൽസ് (Rajasthan Royals) ഇന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ (Royal Challengers Bangalore) നേരിടും. പുനെയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി (RCB vs RR) തുടങ്ങുക.

റോയൽ പോരാട്ടത്തിനിറങ്ങുമ്പോൾ ബാംഗ്ലൂരിന് ആശങ്ക രണ്ടാണ്. തകർപ്പൻ ഫോമിലുള്ള രാജസ്ഥാൻ ഓപ്പണർ ജോസ് ബട്‍ലറും മോശം ഫോമിലുള്ള ആർസിബി മുന്‍ നായകന്‍ വിരാട് കോലിയും. സൺറൈസേഴ്സിനോട് തകർന്നടിഞ്ഞ ബാംഗ്ലൂ‍ർ വിജയവഴിയിലെത്താൻ പൊരുതുമ്പോൾ ജൈത്രയാത്ര തുടരുകയാണ് രാജസ്ഥാന്റെ ലക്ഷ്യം. അവസാന രണ്ട് കളിയിലും ഗോൾഡൺ ഡക്കായ കോലി റൺ കണ്ടെത്താനുള്ള പെടാപ്പാടിലാണ്. തകർത്തടിക്കുന്ന ബട്‍ലറാണെങ്കിൽ മൂന്ന് സെഞ്ചുറിയോടെ 491 റൺസുമായി ഓറഞ്ച് ക്യാപ് തലയില്‍ വെച്ച് കുതിക്കുകയാണ്. ദേവ്ദത്ത് പടിക്കലും സഞ്ജു സാംസണും ഷിമ്രോൺ ഹെറ്റ്മെയറും കൂടി ചേരുമ്പോൾ രാജസ്ഥാന് റൺസിനെക്കുറിച്ച് ആശങ്കയില്ല. 

കോലിക്കൊപ്പം അനൂജ് റാവത്തും മങ്ങിയതോടെ ക്യാപ്റ്റൻ ഡുപ്ലെസി, ഗ്ലെൻ മാക്സ്‍വെൽ, ദിനേശ് കാർത്തിക്, ഷഹബാസ് അഹമ്മദ് എന്നിവരുടെ ഉത്തരവാദിത്തം കൂടും. ട്രെന്‍റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ പേസ് ജോഡിയും ആർ അശ്വിൻ, യുസ്‍വേന്ദ്ര ചഹൽ സ്പിൻ കൂട്ടുകെട്ടും ബൗളിംഗിൽ രാജസ്ഥാന് മേൽക്കൈ നൽകുന്നു. ജോഷ് ഹെയ്സൽവുഡ്, മുഹമ്മദ് സിറാജ്, ഹർഷൽ പട്ടേൽ, വാനിന്ദു ഹസരംഗ എന്നിവർ പവ‍ർപ്ലേയിലടക്കം ഏങ്ങനെ പന്തെറിയും എന്നതിനെ ആശ്രയിച്ചാവും ബാംഗ്ലൂരിന്റെ ഭാവി. സീസണിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ ബാംഗ്ലൂർ നാല് വിക്കറ്റിന് രാജസ്ഥാനെ തോൽപിച്ചിരുന്നു. ഈ തോൽവിക്ക് പകരംവീട്ടാൻ കൂടിയാവും സ‍ഞ്ജുവും സംഘവും ഇറങ്ങുക.

ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനോട് ചെന്നൈ സൂപ്പര്‍ കിംഗ്സ് 11 റണ്‍സിന്‍റെ തോല്‍വി വഴങ്ങി. 188 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ചെന്നൈയെ അവസാന ഓവറില്‍ എം എസ് ധോണിക്കും രവീന്ദ്ര ജഡേജയ്ക്കും ജയിപ്പിക്കാനായില്ല. 39 പന്തില്‍ 78 റണ്‍സടിച്ച അംബാട്ടി റായുഡുവാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. സ്കോര്‍: പഞ്ചാബ് കിംഗ്സ് 20 ഓവറില്‍ 187-6, ചെന്നൈ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ 176-6. ജയത്തോടെ എട്ടു കളികളില്‍ എട്ട് പോയിന്‍റുമായി പഞ്ചാബ് ആറാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ നാലു പോയിന്‍റുള്ള ചെന്നൈ ഒമ്പതാം സ്ഥാനത്ത് തുടരുന്നു. പഞ്ചാബിനായി 59 പന്തില്‍ 88 റണ്‍സെടുത്ത ശിഖർ ധവാനാണ് കളിയിലെ താരം.

IPL 2022 : അർധസെഞ്ചുറി കൊണ്ട് ആറാടി ആറായിരം ക്ലബിലേക്ക്; ചരിത്രമെഴുതി ശിഖർ ധവാന്‍

click me!