
കൊളംബോ: ഐപിഎല്‍ പതിനാറാം സീസണിന് മുമ്പ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനും ആശ്വാസ വാര്‍ത്ത. സീസണിലെ ആദ്യ മത്സരങ്ങള്‍ നഷ്‌ടമാകുമെങ്കിലും തുടര്‍ന്നുള്ള കളികള്‍ക്ക് ലങ്കന്‍ താരങ്ങള്‍ എത്തുമെന്ന് ഉറപ്പായതോടെയാണിത്. ഇരു ടീമിലും ഏറെ നിര്‍ണായകമായ ശ്രീലങ്കന്‍ താരങ്ങളുണ്ട്. ഇവര്‍ക്ക് സീസണിലെ എല്ലാ മത്സരങ്ങളും നഷ്‌ടമാകും എന്നായിരുന്നു മുന്‍ റിപ്പോര്‍ട്ടുകള്‍.
ദേശീയ ടീമിന്‍റെ മത്സരങ്ങളുള്ളതിനാല്‍ ലങ്കന്‍ താരങ്ങള്‍ക്ക് ഐപിഎല്ലിലെ ആദ്യഘട്ട മത്സരങ്ങള്‍ നഷ്‌ടമാകും എന്ന് ഉറപ്പായിരുന്നു. വനിന്ദു ഹസരങ്ക റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെയും മഹീഷ് തീക്ഷനയും മതീഷ് പതിരാനയും ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റേയും സ്‌ക്വാഡിലുണ്ട്. ന്യൂസിലന്‍ഡ് പരമ്പരയില്‍ ലങ്കയുടെ മത്സരങ്ങള്‍ ഏപ്രില്‍ എട്ടിനാണ് അവസാനിക്കുന്നത്. ഇതോടെ ലങ്കന്‍ താരങ്ങള്‍ക്ക് ഐപിഎല്‍ ടീമുകളുടെ സ്‌ക്വാഡിനൊപ്പം ചേരാനാകും. അതേസമയം ഭാനുക രജപക്‌സെയുടെ സേവനം പഞ്ചാബ് കിംഗ്‌സ് ടീമിന് സീസണിലെ എല്ലാ മത്സരങ്ങള്‍ക്കുമുണ്ടാകും. ന്യൂസിലന്‍ഡ് പര്യടനത്തിന് ശേഷം ഐപിഎല്ലില്‍ പങ്കെടുക്കാനുള്ള എന്‍ഒസി ലങ്കന്‍ ബോര്‍ഡ് അവരുടെ താരങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. ബിസിസിഐ ഇത് അംഗീകരിക്കുകയും ചെയ്തു. ആദ്യത്തെ കുറച്ച് മത്സരങ്ങള്‍ക്ക് താരങ്ങളെ ലഭ്യമാവില്ല എന്നതില്‍ ബിസിസിഐക്ക് എതിര്‍പ്പുകളൊന്നുമില്ല എന്നും ലങ്കന്‍ ബോര്‍ഡിന്‍റെ പ്രതിനിധിയെ ഉദ്ധരിച്ച് ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതേസമയം ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ഡേവിഡ് മില്ലര്‍, കാഗിസോ റബാഡ, ക്വിന്‍റണ്‍ ഡികോക്ക്, ആന്‍റിച് നോര്‍ക്യ, ലുങ്കി എന്‍ഗിഡി എന്നിവര്‍ക്ക് ഐപിഎല്ലിലെ ആദ്യ മത്സരങ്ങള്‍ നഷ്‌ടമാകും. നെതര്‍ലന്‍ഡ്‌സിനെതിരെ മാര്‍ച്ച് 31, ഏപ്രില്‍ 2 തിയതികളില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഏകദിന മത്സരങ്ങള്‍ ഉള്ളതിനാലാണ് ഇത്. ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ഇടംകൈയന്‍ പേസര്‍ മുസ്‌താഫിസൂര്‍ റഹ്‌മാനും ഐപിഎല്ലിലെ ആദ്യ മത്സരങ്ങള്‍ നഷ്‌ടമാകും.
ബാറ്റ് വാങ്ങാന്‍ പാല്‍ വിതരണത്തിന് പോയിട്ടുണ്ട് രോഹിത് ശര്‍മ്മ; വൈകാരിക വെളിപ്പെടുത്തലുമായി ഓജ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!