ചരിത്രമെഴുതി തുഷാര്‍ ദേശ്‌പാണ്ഡേ, ആദ്യ 'ഇംപാക്ട് പ്ലെയര്‍ '; ഒപ്പം വലിയൊരു നാണക്കേടും

By Web TeamFirst Published Apr 1, 2023, 7:21 AM IST
Highlights

ഗുജറാത്ത് ടൈറ്റന്‍സും ഇംപാക്ട് പ്ലെയര്‍ നിയമം ഉപയോഗിച്ചു. ഫീൽഡിംഗിനിടെ പരിക്കേറ്റ കെയിന്‍ വില്ല്യംസണിന് പകരം സായി സുദര്‍ശനെ ഗുജറാത്ത് മൂന്നാമനായി ബാറ്റിംഗിന് അയച്ചു

അഹമ്മദാബാദ്: ഐപിഎല്‍ ചരിത്രത്തിലെ ആദ്യ ഇംപാക്‌ട് പ്ലെയര്‍ ആയി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ പേസര്‍ തുഷാര്‍ ദേശ്‌പാണ്ഡേ. പതിനാറാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ചെന്നൈ ഇന്നിംഗ്സിൽ ബാറ്റ് ചെയ്‌ത അമ്പാട്ടി റായുഡുവിന് പകരമായാണ് പേസറായ ദേശ്‌പാണ്ഡേ കളത്തിലിറങ്ങിയത്. എന്നാൽ മത്സരത്തില്‍ ഏറ്റവും മോശം പ്രകടനം നടത്തിയ ബൗളര്‍ എന്ന നാണക്കേടുമായാണ് ദേശ്‌പാണ്ഡേ മടങ്ങിയത്. ശുഭ്‌മാന്‍ ഗില്ലിനെ പുറത്താക്കിയെങ്കിലും 3.2 ഓവര്‍ എറിഞ്ഞ ദേശ്പാണ്ഡേ 51 റൺസ് വഴങ്ങിയത് ചെന്നൈക്ക് തിരിച്ചടിയായി.

ഗുജറാത്ത് ടൈറ്റന്‍സും ഇംപാക്ട് പ്ലെയര്‍ നിയമം ഉപയോഗിച്ചു. ഫീൽഡിംഗിനിടെ പരിക്കേറ്റ കെയിന്‍ വില്ല്യംസണിന് പകരം സായി സുദര്‍ശനെ ഗുജറാത്ത് മൂന്നാമനായി ബാറ്റിംഗിന് അയച്ചു. നേരിട്ട ആദ്യ പന്തിൽ തന്നെ ബൗണ്ടറി നേടിയ സുദര്‍ശന്‍ 17 പന്തിൽ 22 റൺസെടുത്താണ് പുറത്തായത്.  

ഐപിഎൽ പതിനാറാം സീസണിലെ ആദ്യ ജയം ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ 5 വിക്കറ്റിനാണ് നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് തോൽപ്പിച്ചത്. ചെന്നൈയുടെ 178 റൺസ് 4 പന്ത് ശേഷിക്കേ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ ഗുജറാത്ത് മറികടന്നു. വൃദ്ധിമാന്‍ സാഹ(16 പന്തില്‍ 25) മിന്നല്‍ തുടക്കം നല്‍കിയപ്പോള്‍ 36 പന്തില്‍ 63 നേടിയ ശുഭ്‌മാന്‍ ഗില്‍ തന്‍റെ ക്ലാസ് ഒരിക്കല്‍ കൂടി തെളിയിച്ചു. വിജയ് ശങ്കറും(21 പന്തില്‍ 27), രാഹുല്‍ തെവാട്ടിയയും(14 പന്തില്‍ 15*), റാഷിദ് ഖാനും(3 പന്തില്‍ 10*) ചേര്‍ന്ന് ഗുജറാത്തിനെ ജയത്തിലെത്തിച്ചു. മൂന്ന് പന്തില്‍ 10 റണ്‍സും 26ന് രണ്ട് വിക്കറ്റും നേടിയ റാഷിദ് ഖാനാണ് കളിയിലെ താരം. സ്കോർ: ചെന്നൈ- 178/7 (20), ഗുജറാത്ത്- 182/5 (19.2).

ഗില്‍ തുടക്കമിട്ടു, തെവാട്ടിയ ഫിനിഷ് ചെയ്തു; ചാമ്പ്യന്‍മാർക്ക് ജയത്തുടക്കം, സിഎസ്കെ തോറ്റു
 

click me!