
ജയ്പൂര്‍: ഐപിഎല്‍ പോരാട്ടങ്ങള്‍ തുടങ്ങാൻ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനേറ്റ പരിക്കിന്‍റെ ആശങ്കയിലായിരുന്നു മലയാളി ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ്. ദ്രാവിഡിന്‍റെ അഭാവം രാജസ്ഥാന്‍റ തയാറെടുപ്പുകളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കകള്‍ക്കിടെ പരിക്കേറ്റ കാലില്‍ കാസ്റ്റ് ധരിച്ച് ക്രച്ചസിലൂന്നി ദ്രാവിഡ് ഇന്ന് രാജസ്ഥാന്‍റെ പരിശീലന ക്യാംപിലെത്തി.
രാജസ്ഥാന്‍റെ പരിശീലന ക്യാംപിലെത്തിയ ദ്രാവിഡ് കളിക്കാരെ ഹസ്തദാനം നല്‍കി അഭിവാദ്യം ചെയ്തു. രാജസ്ഥാന്‍ റോയല്‍സ് പോസ്റ്റ് ചെയ്ത ദ്രാവിഡിന്‍റെ ചിത്രങ്ങള്‍ക്കും വീഡിയോക്കും താഴെ ടീമിനോടുള്ള ദ്രാവിഡിന്‍റെ പ്രതിബദ്ധതയെക്കുറിച്ചാണ് ആരാധകര്‍ എടുത്തു പറഞ്ഞത്. ടീമിനായി എന്തും ചെയ്യാന്‍ തയാറുള്ള പരിശീലകനെന്നാണ് ഒരു ആരാധകന്‍ ദ്രാവിഡിന്‍റെ വീഡിയോക്ക് താഴെ കമന്‍റായി രേഖപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ച ബെംഗളൂരുവില്‍ ക്ലബ്ബ് ക്രിക്കറ്റ് മത്സരം കളിക്കുന്നതിനിടെയാണ് ദ്രാവിഡിന് പരിക്കേറ്റത്.
കഴിഞ്ഞ മാസം 22ന് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍റെ ഗ്രൂപ്പ് വണ്‍ ഡിവിഷന്‍ 3 ലീഗ് മത്സരമായ നാസുര്‍ മെമ്മോറിയല്‍ ട്രോഫിയില്‍ മകന്‍ അന്‍വയിനൊപ്പം വിജയ് ക്രിക്കറ്റ് ക്ലബ്ബിനായി ദ്രാവിഡ് കളിക്കാനിറങ്ങിയിരുന്നു. ആറാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ ദ്രാവിഡ് 8 പന്തില്‍ 10 റണ്‍സെടുത്ത് പുറത്തായെങ്കിലും മകനൊപ്പം 17 റണ്‍സിന്‍റെ കൂട്ടുകെട്ടിൽ പങ്കാളിയായി.
നാസുര്‍ മെമ്മോറിയല്‍ ട്രോഫിയുടെ സെമിയില്‍ ജയാനഗര്‍ ക്രിക്കറ്റേഴ്സിനെതിരെ വിജയ് ക്രിക്കറ്റ് ക്ലബ്ബ് 12-3 എന്ന സ്കോറില്‍ പതറിയപ്പോള്‍ ക്രീസിലെത്തിയ ദ്രാവിഡ് മകൻ അന്‍വയിനൊപ്പം 66 പന്തില്‍ 43 റൺസിന്‍റെ നിര്‍ണായക കൂട്ടുകെട്ടിലും പിന്നീട് പങ്കാളിയായി. ബാറ്റിംഗിനിടെ കാലില്‍ വേദന അനുഭവപ്പെട്ടിട്ടും ബാറ്റിംഗ് തുടര്‍ന്ന ദ്രാവിഡിന്‍റെ കാലിലെ പരിക്ക് പിന്നീട് വഷളാവുകയായിരുന്നു. ഗുവാഹത്തിയില്‍ നടക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്‍റെ പ്രി സീസണ്‍ പരിശീലന ക്യാംപിലെത്തിയ ദ്രാവിഡ് 23ന് രാജസ്ഥാന്‍റെ ആദ്യ മത്സരത്തിന് ഡഗ് ഔട്ടിലുണ്ടായിരിക്കുമെന്നും ഉറപ്പായിട്ടുണ്ട്.
2011 മുതല്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ താരവും ക്യാപ്റ്റനും മെന്‍ററുമെല്ലാമായിരുന്ന ദ്രാവിഡ് കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാമ്പ്യൻമാരാക്കിയശേഷമാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ പരിശീലക സ്ഥാനം ഏറ്റെടുത്തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!