
കൊല്‍ക്കത്ത: ഓപ്പണർ ശുഭ്മാൻ ഗില്ലിനെ(Shubman Gill) ടീമിൽ ഉൾപ്പെടുത്താൻ കഴിയാത്തത് തീരാനഷ്ടമാണെന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്(Kolkata Knight Riders) കോച്ച് ബ്രണ്ടൻ മക്കല്ലം(Brendon McCullum). കൊൽക്കത്ത നിലനിർത്തിയ മൂന്ന് താരങ്ങളിൽ ഗിൽ ഉണ്ടായിരുന്നില്ല. അന്ദ്രേ റസൽ(Andre Russell), വരുൺ ചക്രവർത്തി, വെങ്കടേഷ് അയ്യർ, സുനിൽ നരൈൻ( Sunil Narine) എന്നിവരെയാണ് കൊൽക്കത്ത നിലനിർത്തിയത്.
ലേലത്തിലൂടെ ഗില്ലിനെ ടീമിൽ തിരിച്ചെത്തിക്കാമെന്നായിരുന്നു കൊൽക്കത്തയുടെ കണക്കുകൂട്ടൽ. എന്നാൽ അഹമ്മദാബാദ് ടീം എട്ട് കോടി രൂപയ്ക്ക് ഗില്ലിനെ സ്വന്തമാക്കി. കൊല്‍ക്കത്തക്കായി 58 മത്സരങ്ങളില്‍ ഗില്‍ കളിച്ചിട്ടുണ്ട്. ശുഭ്മാന്‍ ഗില്ലിന് പുറമെ ഹാർദിക് പണ്ഡ്യയും റഷീദ് ഖാനുമാണ് അഹമ്മദാബാദ് സ്വന്തമാക്കിയ മറ്റ് താരങ്ങൾ. അടുത്തമാസം 12നും 13നും ബെംഗളൂരുവിലാണ് താരലേലം.
ചില കളിക്കാരെ നിലനിര്‍ത്താന്‍ ചലപ്പോള്‍ കുറച്ചുകൂടി ആസൂത്രണം വേണ്ടിയിരുന്നു. പക്ഷെ അപ്പോഴും പലരെയും കൈവിടേണ്ടിവരും. ജീവിതം പലപ്പോഴും അങ്ങനെയാണ്. മെഗാ താരലേലത്തിനായി കൊല്‍ക്കത്ത എല്ലാ തയാറെടുപ്പും നടത്തിയിട്ടുണ്ടെന്നും മക്കല്ലം പറഞ്ഞു.
അന്ദ്രേ റസൽ, വരുൺ ചക്രവർത്തി, വെങ്കടേഷ് അയ്യർ, സുനിൽ നരൈൻ എന്നിവരെ നിലനിര്‍ത്താനുള്ള തീരുമാനത്തെയും മക്കല്ലം ന്യായീകരിച്ചു. സുനില്‍ നരെയ്നും ആന്ദ്രെ റസലും അവര്‍ക്ക് എന്ത് ചെയ്യാനാകുമെന്ന് തെളിയിച്ചവരാണ്. കഴിഞ്ഞ രണ്ട് സീസണുകളില്‍ വരുണ്‍ ചക്രവര്‍ത്തിയും മികവ് കാട്ടി. കഴിഞ്ഞ സീസണിലെ കണ്ടെത്തലാണ് വെങ്കടേഷ് അയ്യര്‍.
റസലിനെപ്പോലൊരു കളിക്കാരന് പകരക്കാരെ കണ്ടെത്തുക എളുപ്പമല്ല. അതുകൊണ്ടാണ് അദ്ദേഹത്തെ നിലനിര്‍ത്തിയത്. ഫോമിലാണെങ്കില്‍ റസല്‍ രണ്ട് ലോകോത്തര കളിക്കാരുടെ ഗുണം ചെയ്യും. റസല്‍ പരിക്കേറ്റ് പുറത്താവുകയാണെങ്കില്‍ രണ്ട് കളിക്കാരെ പകരം കണ്ടെത്തേണ്ടിവരും. ഒരു ബൗളറെയും ബാറ്ററെയും. അതുകൊണ്ടാണ് റസല്‍ ടീമിന്‍റെ പ്രധാനപ്പെട്ട കളിക്കാരനാകുന്നതെന്നും മക്കല്ലം പറഞ്ഞു.