
മുംബൈ: ഐപിഎല്‍ (IPL) സംപ്രേഷണാവകാശത്തിനുള്ള ലേലം നാളെ നടക്കും. 2023 മുതല്‍ 2027 വരെയുള്ള കാലയളവിലേക്കാണ് ലേലം. സംപ്രേഷണാവകാശം സ്വന്തമാക്കാന്‍ മത്സരിക്കുന്നവരില്‍ പ്രധാനികള്‍ മുകേഷ് അംബാനിയുടെ (Mukesh Ambani) റിലയന്‍സ് ഗ്രൂപ്പും ഹോട്ട് സ്റ്റാറുമാണ്. വിവിധ രാജ്യങ്ങളിലേക്കുളള ടെലിവിഷന്‍ സംപ്രേഷണാവകാശവും ഓണ്‍ലൈന്‍ സ്ട്രീമിങ് അവകാശവും സ്വന്തമാക്കുന്നതിനാണ് ലേലം. നിലവില്‍ ഓണ്‍ലൈന്‍ സ്ട്രീമിങ്ങിന്റെ അവകാശം ഹോട്ട്സ്റ്റാറിനാണ്.
പത്തു കമ്പനികളാണ് സ്ട്രീമിംഗ്, ടെലിവിഷന്‍ സംപ്രേഷണം സ്വന്തമാക്കാനായി ഇപ്പോള്‍ രംഗത്തുള്ളത്. ഇതില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള വയാകോം 18, വാള്‍ട്ട് ഡിസ്‌നിയുടെ കീഴിലുള്ള സ്റ്റാര്‍ ഗ്രൂപ്പ്, സീ ടിവി, സോണി എന്നിവരാണ് പ്രമുഖര്‍. ലേലത്തില്‍ 59000 കോടി രൂപയോളം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വയാകോം 18ന് മറ്റുള്ളവരെക്കാള്‍ മുന്‍തൂക്കമുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനിടെ ഒടിടി ഭീമന്മാരായ ആമസോണ്‍ പിന്മാറിയിരുന്നു.
ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യുട്യൂബ് ബിഡിനുള്ള അപേക്ഷ വാങ്ങിയെങ്കിലും ഇതുവരെ സമര്‍പ്പിച്ചിട്ടില്ലെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. ഐപിഎല്‍ മത്സരങ്ങളുടെ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള ടെലിവിഷന്‍, ഡിജിറ്റല്‍ സംപ്രേഷണ അവകാശം സ്വന്തമാക്കാനായാണ് കമ്പനികള്‍ മത്സരിക്കുന്നത്. നിലവില്‍ 74 മത്സരങ്ങളാണ് ഒരു സീസണില്‍ ഉണ്ടാവുകയെങ്കിലും അവസാന രണ്ടുവര്‍ഷം ഇത് 94 മത്സരങ്ങളായി ഉയരാം. പ്രധാനമായും നാല് വിഭാഗങ്ങളിലായാണ് സംപ്രേഷണവകാശം വില്‍ക്കുന്നത്.
എ വിഭാഗത്തില്‍ ഇന്ത്യയിലെ ടെലിവിഷന്‍ സംപ്രേഷണവകാശമാണ് വില്‍ക്കുന്നത്. ബി വിഭാഗത്തില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഡിജിറ്റല്‍ സംപ്രേഷണവകാശമാണുള്ളത്. സി വിഭാഗത്തില്‍ തെരഞ്ഞെടുത്ത 18 മത്സരങ്ങളുടെ ഡിജിറ്റല്‍ സംപ്രേഷണവകാശമാണ് ഉണ്ടാവുക. ഡി വിഭാഗത്തില്‍ ഇന്ത്യക്ക് പുറത്തെ ടെലിവിഷന്‍, ഡിജിറ്റല്‍ സംപ്രേഷണവകാശമുള്ളത്.
ഡിജിറ്റല്‍ സംപ്രേഷണത്തിന് മാത്രമായി ടൈംസ് ഇന്റര്‍നെറ്റ്, ഫണ്‍ ഏഷ്യ, ഡ്രീം 11, ഫാന്‍കോഡ് എന്നീ കമ്പനികളും ഇന്ത്യക്ക് പുറത്തെ സംപ്രേഷണവകാശം സ്വന്തമാക്കാനായി സ്‌കൈ സ്‌പോര്‍ട്‌സ് (യുകെ), സൂപ്പര്‍ സ്‌പോര്‍ട്‌സ് (ദക്ഷിണാഫ്രിക്ക) കമ്പനികളാണുള്ളത്. അഞ്ച് വര്‍ഷം മുമ്പ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് 16,347.50 കോടി രൂപ മുടക്കിയാണ് ടിവി, ഡിജിറ്റല്‍ സംപ്രേഷണവകാശം സ്വന്തമാക്കിയത്. ഇത്തവണ അത് 45000 കോടി രൂപവരെയായി ഉയരാമെന്നാണ് വിലയിരുത്തല്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!