
മുംബൈ: ഐപിഎല്ലിലെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് പോരാട്ടം കനക്കുന്നു. ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 43 പന്തില്‍ 73 റണ്‍സുമായി പുറത്താകാതെ നിന്ന സൂര്യകുമാര്‍ യാദവ് റണ്‍വേട്ടയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നതാണ് പ്രധാന മാറ്റം. 559 റണ്‍സുമായി മൂന്നാം സ്ഥാനത്തായിരുന്ന യശസ്വി ജയ്സ്വാളിനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സൂര്യകുമാര്‍ യാദവ് 583 റണ്‍സുമായി മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്.
സീസണിലെ ഒരു മത്സരത്തില്‍ പോലും 25 റണ്‍സ് താഴെ പുറത്തായിട്ടില്ലെന്ന റെക്കോര്‍ഡോടെയാണ് സൂര്യയുടെ നേട്ടമെന്നതും ശ്രദ്ധേയമാണ്. 12 മത്സരങ്ങളില്‍ 617 റൺസുമായി ഗുജറാത്തിന്‍റെ സായ് സുദര്‍ശനാണ് ഒന്നാം സ്ഥാനത്ത്.12 കളികലില്‍ 601 റണ്‍സുമായി ഗുജറാത്ത് നായകന്‍ ശുഭ്മാന്‍ ഗില്‍ രണ്ടാം സ്ഥാനത്തുണ്ട്. ഗുജറാത്ത് ഇന്ന് ലക്നൗ സൂപ്പര്‍ ജയന്‍റ്സിനെ നേരിടാനിറങ്ങുമ്പോള്‍ ഇരുവര്‍ക്കും ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ലീഡുയര്‍ത്താന്‍ അവസരമുണ്ട്.
505 റണ്‍സുമായി വിരാട് കോലി ആദ്യ അഞ്ചില്‍ സ്ഥാനം നിലനിര്‍ത്തി. ഇന്നലെ മുംബൈക്കെതിരെ 11 റണ്‍സെടുത്ത് പുറത്തായ കെ എല്‍ രാഹുല്‍ 504 റണ്‍സുമായി ആറാമത് എത്തിയപ്പോള്‍ 500 റണ്‍സുള്ള ഗുജറാത്തിന്‍റെ ജോസ് ബട്‌ലര്‍ ഏഴാമതായി. പ്രഭ്‌സിമ്രാന്‍ സിംഗ്(458), നിക്കോളാസ് പുരാന്‍(455), മിച്ചല്‍ മാര്‍ഷ്(443) എന്നിവരാണ് ആദ്യ പത്തില്‍ ഇടം പിടിച്ചവര്‍.
ടൂര്‍ണമെന്‍റില്‍ ഇതുവരെ ഏറ്റവും മികച്ച ബാറ്റിംഗ് സ്ട്രൈക്ക് റേറ്റുള്ള താരം ആര്‍സിബിയുടെ റൊമാരിയോ ഷെപ്പേര്‍ഡാണ്. 378.57 ആണ് നാലു മത്സരങ്ങളില്‍ മാത്രം ആര്‍സിബിക്കായി കളിച്ച ഷെപ്പേര്‍ഡിന്‍റെ സ്ട്രൈക്ക് റേറ്റ്. രണ്ടാം സ്ഥാനത്ത് രാജസ്ഥാന്‍ റോയല്‍സിന്‍റെ കൗമാര താരം വൈഭവ് സൂര്യവന്‍ഷിയാണ്. രാജസ്ഥാനായി ഏഴ് മത്സരങ്ങളില്‍ 252 റണ്‍സടിച്ച വൈഭവിന്‍റെ സ്ട്രൈക്ക് റേറ്റ് 206.56 ആണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!