
ദില്ലി: ഐപിഎല്ലിൽ പ്ലേ ഓഫിലെത്തുന്ന ടീമുകള്‍ ഏതൊക്കെയെന്ന് തീരുമാനിക്കുന്ന ഗ്രൂപ്പ് പോരാട്ടങ്ങൾ നിര്‍ണായക ഘട്ടത്തിലേക്ക് കടക്കുമ്പോൾ സൂപ്പര്‍ സണ്‍ഡേയില്‍ നടന്ന പോരാട്ടങ്ങള്‍ പ്ലേ ഓഫ് സമവാക്യങ്ങള്‍ ആകെ മാറ്റിമറിച്ചു. പഞ്ചാബ് കിംഗ്സ് ആര്‍സിബിയോടും രാജസ്ഥാന്‍ റോയല്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനോടും തോറ്റതോടെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെയും സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെയും പ്ലേ ഓഫ് സാധ്യതകള്‍ ഉയര്‍ന്നു.
സൂപ്പര്‍ സണ്‍ഡേ പോരാട്ടങ്ങള്‍ക്ക് ശേഷമുള്ള സ്റ്റാർ സ്പോർട്സിന്‍റെ കണക്കുകൂട്ടല്‍ അനുസരിച്ച് ഓരോ ടീമുകളുടെയും പ്ലേ ഓഫ് സാധ്യതകൾ ഇപ്രകാരമാണ്. ഇന്നലെ പഞ്ചാബിനെ തോല്‍പിച്ചതോടെ പ്ലേ ഓഫിലെത്തുന്ന ആദ്യ ടീമായി ആര്‍സിബി മാറി. 100 ശതമാനം പ്ലേ ഓഫ് ഉറപ്പിച്ച ഒരേയൊരു ടീമും ആര്‍സിബി മാത്രമാണ്. പഞ്ചാബും ആര്‍സിബിയും തോറ്റതോടെ 12 മത്സരങ്ങളിൽ നിന്ന് 16 പോയിന്‍റുമായി പോയിന്‍റ് പട്ടികയില്‍ രണ്ടാമതുള്ള ഗുജറാത്ത് ടൈറ്റന്‍സിന്‍റെ സാധ്യത ശതമാനത്തില്‍ നിന്ന് 99.20 ശതമാനമായി ഉയര്‍ന്നു. മൂന്നാം സ്ഥാനത്തുള്ള ഹൈദരാബാദ് പ്ലേ ഓഫിലെത്താനുള്ള സാധ്യതയിലും വര്‍ധന വന്നിട്ടുണ്ട്. ഹൈദരാബാദിന്‍റെ പ്ലേ ഓഫ് സാധ്യത 70.8% ൽ നിന്ന് 75 ശതമാനമായാണ് ഉയര്‍ന്നത്.
ഡല്‍ഹി ക്യാപിറ്റൽസിനെതിരായ തോല്‍വിയോടെ രാജസ്ഥാന്‍ റോല്‍സ് പ്ലേ ഓഫിലെത്താനുള്ള സാധ്യത 51. 2% ശതമാനത്തില്‍ നിന്ന് 34.80% ആയി കുറഞ്ഞു. അവസാന രണ്ട് കളികളില്‍ മുംബൈ, ലക്നൗ ടീമുകളെയാണ് നേരിടേണ്ടത് എന്നത് രാജസ്ഥാന് അനുകൂലമാണ്. ഇന്നലെ ആര്‍സിബിക്കെതിരെ തോറ്റതോടെ ഒരു കളി മാത്രം ബാക്കിയുള്ള പഞ്ചാബിന്‍റെ പ്ലേ ഓഫ് സാധ്യത 47.4 ശതമാനത്തില്‍ നിന്ന് 31.10 ശതമാനമായി കുറഞ്ഞു. ലക്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരായ അവസാന മത്സരം ജയിച്ചാൽ പോലും പരമാവധി 15 പോയിന്‍റ് മാത്രം നേടാനെ പഞ്ചാബിനാവു.
പഞ്ചാബും രാജസ്ഥാനും തോറ്റതോടെ ശനിയാഴ്ച ലക്നൗവിനോട് തോറ്റ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതയും ഉയര്‍ന്നു. സൂപ്പര്‍ സണ്‍ഡേക്ക് ശേഷം ചെന്നൈ പ്ലേ ഓഫിലെത്താനുള്ള സാധ്യത 28%ൽ നിന്ന് 35.50 ശതമാനമായാണ് ചെന്നൈയുടെ സാധ്യതകള്‍ ഉയര്‍ന്നത്. പഞ്ചാബും രാജസ്ഥാനും തോറ്റതോടെ പ്ലേ ഓഫിലെത്താൻ നേരിയ പ്രതീക്ഷ ബാക്കിയുള്ള കൊല്‍ക്കത്തുയുടെ സാധ്യത 7.1 ശതമാനത്തില്‍ നിന്ന്13.90 ശതമാനമായി ഉയര്‍ന്നു. ഇന്നെ രാജസ്ഥാനെ തോല്‍പിച്ചതോടെ പ്ലേ ഓഫിലെത്താന്‍ നേരിയ സാധ്യത അവശേഷിക്കുന്ന ഡല്‍ഹി ക്യാപിറ്റൽസിന്‍റെ സാധ്യത 3.1 ശതമാനത്തില്‍ നിന്ന് 10.60 ശതമാനമായി ഉയര്‍ന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!