ലോഡ്‌സില്‍ 2002ലെ നാറ്റ്‌വെസ്റ്റ് ഫൈനലില്‍ ഇന്ത്യ പിന്തുടര്‍ന്ന് ജയിച്ച 326 റണ്‍സായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്
സതാംപ്‌ടണ്‍: ദാദപ്പടയുടെ നാറ്റ്‌വെസ്റ്റ് ട്രോഫി ജയത്തിന്‍റെ റെക്കോര്‍ഡ് ഇനി പഴങ്കഥ. ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ അവരുടെ നാട്ടിലെ ഉയര്‍ന്ന ചേസിംഗ് സ്‌കോറിന്‍റെ റെക്കോര്‍ഡ് സ്വന്തമാക്കി അയര്‍ലന്‍ഡ്. ലോഡ്‌സില്‍ 2002ലെ നാറ്റ്‌വെസ്റ്റ് ഫൈനലില്‍ ഇന്ത്യ പിന്തുടര്‍ന്ന് ജയിച്ച 326 റണ്‍സായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. എന്നാല്‍ സതാംപ്‌ടണില്‍ അവസാന ഓവറിലേക്ക് നീണ്ട ത്രില്ലറില്‍ 329 റണ്‍സ് വിജയലക്ഷ്യമാണ് അയര്‍ലന്‍ഡ് സ്വന്തമാക്കിയത്.
ഇന്ന് സ്റ്റിർലിങ്- ബാൽബിർനി
മൂന്നാം ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരെ ഏഴ് വിക്കറ്റിനാണ് അയര്‍ലന്‍ഡിന്‍റെ ജയം. ആതിഥേയർ ഉയർത്തിയ 329 റൺസ് വിജയലക്ഷ്യം ഒരു പന്ത് ബാക്കി നിൽക്കെ അയർലൻഡ് സ്വന്തമാക്കി. ഓപ്പണര്‍ പോൾ സ്റ്റിർലിങ്(128 പന്തില്‍ 142), നായകന്‍ ആൻഡ്ര്യു ബാൽബിർനിയും(112 പന്തില്‍ 113) നേടിയ സെഞ്ചുറിയാണ് മത്സരത്തിന്‍റെ ഗതി മാറ്റിയത്. ഇരുവരും 214 റണ്‍സ് ചേര്‍ത്തു. ഹാരി ടെക്റ്ററും(29*), കെവിന്‍ ഒബ്രൈനും(21*) പുറത്താകാതെ നിന്നു. സ്റ്റിർലിങ് ആണ് മാൻ ഓഫ് ദ മാച്ച്.
നേരത്തെ നായകൻ ഓയിൻ മോർഗന്‍റെ സെഞ്ചുറിക്കരുത്തിലാണ് ഇംഗ്ലണ്ട് കൂറ്റൻ സ്കോർ നേടിയത്. മോർഗൻ 84 പന്തിൽ 106 റൺസെടുത്തു. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇംഗ്ലണ്ട് മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1 ന് സ്വന്തമാക്കി. പന്തും ബാറ്റുമായി തിളങ്ങിയ ഇംഗ്ലീഷ് താരം ഡേവിഡ് വില്ലിയാണ് പരമ്പരയിലെ താരം.
അന്ന് യുവി- കൈഫ്
ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ സുവര്‍ണനിമിഷങ്ങളിലൊന്നാണ് വിഖ്യാതമായ നാറ്റ്‌വെസ്റ്റ് ഫൈനല്‍. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 326 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ടീം ഒരവസരത്തില്‍ 146/5 എന്ന നിലയിലായിരുന്നു. എന്നാല്‍ ക്രീസില്‍ ഒന്നിച്ച യുവ്‌രാജും മുഹമ്മദ് കൈഫും ഇന്ത്യക്ക് പ്രതീക്ഷ നല്‍കി. യുവി 69 റണ്‍സില്‍ പുറത്തായെങ്കിലും വാലറ്റത്തെ കൂട്ടുപിടിച്ച് കൈഫ് കപ്പ് ഇന്ത്യയുടേതാക്കി. രണ്ട് വിക്കറ്റും മൂന്ന് പന്തും ബാക്കിനില്‍ക്കേ ഇന്ത്യ വിജയിക്കുമ്പോള്‍ 87 റണ്‍സുമായി കൈഫ് ക്രീസിലുണ്ടായിരുന്നു.
ഇംഗ്ലണ്ടിനെ അടിച്ചൊതുക്കി അയര്‍ലന്‍ഡിന്‍റെ അട്ടിമറി; ജയം അവസാന ഓവറില്‍