
ബെല്‍ഫാസ്റ്റ്: ഇന്ത്യയും അയര്‍ലന്‍ഡും തമ്മിലുള്ള ടി20 പരമ്പരയ്ക്ക് തുടക്കം കുറിക്കുമ്പോള്‍ അത് ജയ് മുന്ദ്ര എന്ന 29-കാരനായ ഓള്‍റൗണ്ടര്‍ക്ക് കരിയറിലെ ഏറ്റവും വലിയ മുഹൂര്‍ത്തമായി മാറും. രാജസ്ഥാനിലെ ടോങ്ക് സ്വദേശിയായ ഈ ഇടംകൈയ്യന്‍ ഫാസ്റ്റ് ബൗളര്‍ക്ക് തന്റെ ജന്മനാടായ ഇന്ത്യക്കെതിരെ തന്നെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിക്കാന്‍ അവസരം ലഭിക്കുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. അയര്‍ലന്‍ഡ് ടീമിലേക്കുള്ള തന്റെ തിരഞ്ഞെടുപ്പ് അറിഞ്ഞപ്പോള്‍ വാക്കുകള്‍ കിട്ടാതെ പോയെന്ന് മുന്ദ്ര പറയുന്നു.
ഒരിക്കല്‍ തന്റെ ക്രിക്കറ്റ് കരിയര്‍ അവസാനിച്ചെന്ന് കരുതിയിടത്തു നിന്നാണ് കഠിനാധ്വാനത്തിലൂടെ താരം ഈ നേട്ടത്തിലെത്തിയത്. 'അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുക എന്നത് എന്റെ വലിയ സ്വപ്നമായിരുന്നു. എനിക്ക് അവസരം നല്‍കിയ അയര്‍ലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡിനോട് വലിയ കടപ്പാടുണ്ട്.' പരിശീലനത്തിന് ശേഷം താരം പറഞ്ഞു. ഇന്ത്യക്കെതിരെ കളിക്കുക എന്നത് വലിയൊരു വെല്ലുവിളിയാണെങ്കിലും, ലോകത്തിലെ ഏറ്റവും മികച്ച ടീമുകളില്‍ ഒന്നിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കുക എന്നത് തനിക്ക് പ്രത്യേകതയുള്ള കാര്യമായിരിക്കുമെന്നും മുന്ദ്ര കൂട്ടിച്ചേര്‍ത്തു.
അയര്‍ലന്‍ഡിനായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് മുന്ദ്ര. 2017-ല്‍ അരങ്ങേറ്റം കുറിച്ച സിമി സിംഗാണ് ഈ നേട്ടം കൈവരിച്ച ആദ്യ താരം. രാജസ്ഥാനിലെ ഒരു ക്രിക്കറ്റ് അക്കാദമിയില്‍ നിന്നാണ് മുന്ദ്രയുടെ കരിയര്‍ ആരംഭിച്ചത്. തുടക്കത്തില്‍ ടോപ്പ് ഓര്‍ഡര്‍ ബാറ്ററും സ്പിന്നറുമായിരുന്ന അദ്ദേഹം പിന്നീട് ഫാസ്റ്റ് ബൗളിംഗിലേക്ക് തിരിയുകയായിരുന്നു. 2019-ല്‍ ബിരുദപഠനം പൂര്‍ത്തിയാക്കിയ ശേഷം ക്രിക്കറ്റ് അവസാനിപ്പിച്ച് കോര്‍പ്പറേറ്റ് ജോലിയിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ക്രിക്കറ്റില്‍ അവസാനമായി ഒന്ന് പരീക്ഷിക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.
2021ല്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷനില്‍ മാസ്റ്റര്‍ ബിരുദത്തിനായി അയര്‍ലന്‍ഡിലേക്ക് മാറിയത് താരത്തിന്റെ കരിയറില്‍ വഴിത്തിരിവായി. ഡബ്ലിനിലെ ലെന്‍സ്റ്റര്‍ ക്രിക്കറ്റ് ക്ലബ്ബില്‍ ചേര്‍ന്നത് അദ്ദേഹത്തിന് അയര്‍ലന്‍ഡിന്റെ ആഭ്യന്തര സര്‍ക്യൂട്ടില്‍ ഇടംനേടിക്കൊടുത്തു. 2023ല്‍ ഐറിഷ് സീനിയര്‍ കപ്പ് നേടാന്‍ ലെന്‍സ്റ്റര്‍ ക്ലബ്ബിനെ സഹായിച്ചതാണ് കരിയറിലെ ശ്രദ്ധേയമായ നേട്ടം.
ക്രിക്കറ്റ് കേവലം ഒരു കായിക വിനോദമല്ലെന്നും, അത് മാനസിക കരുത്തിന്റെയും തയ്യാറെടുപ്പിന്റെയും പരീക്ഷയാണെന്നും മുന്ദ്ര വിശ്വസിക്കുന്നു. ഇടംകൈയ്യന്‍ പേസര്‍ എന്ന നിലയില്‍ പന്തിന്റെ ആംഗിളുകള്‍ ഉപയോഗിച്ച് സ്വിംഗ് കണ്ടെത്താനും ബാറ്റ്‌സ്മാന്മാരെ സമ്മര്‍ദ്ദത്തിലാക്കാനും താരം ശ്രമിക്കുന്നു. ഡെത്ത് ഓവറുകളില്‍ സ്ലോ ബോളുകളും കട്ടറുകളും ഉപയോഗിച്ച് വിക്കറ്റ് വീഴ്ത്തുന്നതാണ് അദ്ദേഹത്തിന്റെ ശൈലി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!