
ബറോഡ: ഇന്ത്യന്‍ ടീമില്‍ കളിക്കാത്തവരും പരിക്കില്ലാത്തവരുമായ താരങ്ങളെല്ലാം ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന ബിസിസിഐ നിര്‍ദേശം അനുസരിക്കാതെ ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും രഞ്ജി ട്രോഫിയില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിനെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ വിശ്രമം ആവശ്യപ്പെട്ട് ടീം വിട്ട കിഷനോട് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ആഭ്യന്തര ക്രിക്കറ്റില്‍ ജാര്‍ഖണ്ഡിനായി കളിക്കാന്‍ തയാറായിരുന്നില്ല.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്ക് ശേഷം ഒഴിവാക്കിയ ശ്രേയസ് അയ്യരാകട്ടെ പരിക്കാണെന്ന് പറഞ്ഞ് ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തിയെങ്കിലും ശ്രേയസിന് പരിക്കൊന്നുമില്ലെന്ന് ദേശീയ ക്രിക്കറ്റ് അക്കാദമി മെഡിക്കല്‍ വിഭാഗം തലവന്‍ നിതിന്‍ പട്ടേല്‍ ബിസിസിഐക്കും സെലക്ടര്‍മാര്‍ക്കും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ പുറം വേദന ഉണ്ടെന്ന് പറഞ്ഞ് ശ്രേയസ് അയ്യര്‍ രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ പോരാട്ടത്തിനുള്ള മുംബൈ ടീമില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ഇന്ത്യൻ സൂപ്പര്‍ താരം
ഐപിഎല്‍ മുന്നില്‍ കണ്ട് ജനുവരി മുതല്‍ തന്നെ താരങ്ങൾ തയാറെടുപ്പ് നടത്തുന്നതിനെതിരെ ബിസിസിഐ സെക്രട്ടറി ജയ് ഷാ തന്നെ നേരത്തെ രംഗത്തെത്തിയിരുന്നു. ഇന്ത്യക്കായി കളിക്കാത്തവരും പരിക്കില്ലാത്തവരുമായ താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചേ മതിയാവൂവെന്നും ജയ് ഷാ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ പരിക്കുമൂലം കഴിഞ്ഞ ഐപിഎല്‍ സീസണ്‍ പൂര്‍ണമായും നഷ്ടമായ ശ്രേയസ് പരിക്കേല്‍ക്കാതിരിക്കാനുള്ള മുന്‍കരുതലായാണ് രഞ്ജി ട്രോഫിയില്‍ നിന്ന് മുങ്ങി നടക്കുന്നത് എന്നാണ് വിവരം.
അതിനിടെ ഓരോ കളിക്കാര്‍ക്കും ഓരോ നിയമം നടപ്പാക്കുന്ന ബിസിസിഐ നടപടിക്കെതിരെയും ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിട്ടു നില്‍ക്കുന്ന കളിക്കാര്‍ക്കെതിരെയും രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാൻ പത്താന്‍ രംഗത്തെത്തി.ഓരോ കളിക്കാര്‍ക്കും ഓരോ നിയമമാണെന്നും പരിക്കേല്‍ക്കുമെന്ന് കരുതി ചിലര്‍ ആഭ്യന്തര ക്രിക്കറ്റില്‍ പോലും കളിക്കാതെ വിട്ടു നില്‍ക്കുകയാണെന്നും ഇഷാന്‍ കിഷന്‍റെയും ശ്രേയസ് അയ്യരുടെയും പേരെടുത്ത് പറയാതെ ഇര്‍ഫാന്‍ പത്താന്‍ എക്സ് പോസ്റ്റില്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!