
മുംബൈ: ഇന്ത്യന്‍ താരം റിഷഭ് പന്തിന് കാര്‍ അപകടത്തില്‍ പരിക്കേറ്റുവെന്ന വാര്‍ത്ത സഹതാരം ഇഷാന്‍ കിഷന്‍ അറിയുന്നത് മത്സരത്തിന്‍റ ഇടവേളയില്‍ ആരാധകര്‍ക്കൊപ്പം സെല്‍ഫിക്ക് പോസ് ചെയ്യുന്നതിനിടെ. വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ അപകട വാര്‍ത്ത പുറം ലോകമറിഞ്ഞത് ഏതാണ്ട് ഒമ്പത് മണിയോടെയായിരുന്നു. ഈ സമയം രഞ്ജി ട്രോഫിയില്‍ ജാര്‍ഖണ്ഡിനായി കളിക്കുന്ന ഇഷാന്‍ സര്‍വീസസിനെതിരായ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു.
ജാര്‍ഖണ്ഡിലെ കീനന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്‍റെ ഡ്രിങ്ക്സ് ഇടവേളയില്‍ ബൗണ്ടറി ലൈനില്‍ ഇഷാനൊപ്പം സെല്‍ഫി എടുക്കാനായി ആരാധകര്‍ ഫോണ്‍ നീട്ടി. ആരെയും നിരാശരാക്കാതെ എല്ലാവര്‍ക്കുമൊപ്പം സെല്‍ഫി എടുക്കാന്‍ നില്‍ക്കുന്നതിനിടെയാണ് ആരാധകരിലൊരാള്‍ റിഷഭ് പന്തിന്‍റെ കാര്‍ അപകടത്തില്‍പ്പെട്ടെന്നും ഗുരുതരമായി പരിക്കേറ്റെന്നും വിളിച്ചു പറഞ്ഞത്.
റിഷഭ് പന്തിനെ കാണാന്‍ സന്ദര്‍ശകര്‍ എത്തുന്നതിനെതിരെ മുന്നറിയിപ്പുമായി ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍
ഇതുകേട്ട, ഇഷാന്‍ അവിശ്വസനീയതയോടെ എന്ത് എന്ന് ചോദിക്കുന്നുണ്ട്. പിന്നീട് വിശ്വസിക്കാനാവാത്ത വാര്‍ത്ത കേട്ടപോലെ നിങ്ങളെന്താണ് പറയുന്നത് എന്നും വീഡിയോയില്‍ ചോദിക്കുന്നുണ്ട്. അതിനുശേഷം കാത്തു നിന്ന ആരാധകര്‍ക്കെല്ലാം സെല്‍ഫി എടുത്തു. ഇതിനിടെ ആരാധകരിലൊരാള്‍ നിങ്ങള്‍ വിഷമിക്കേണ്ട, ഇപ്പോള്‍ കളിയില്‍ ശ്രദ്ധിക്കൂ എന്നും കിഷനെ ഉപദേശിക്കുന്നുണ്ട്.
കാര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള റിഷഭ് പന്തിന് ആറ് മാസമെങ്കിലും വിശ്രമം വേണ്ടിവരുമെന്നാണ് സൂചന. ഇതോടെ ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഓസ്ട്രേലിയയുടെ ഇന്ത്യന്‍ പര്യടനവും തുടര്‍ന്ന് നടക്കുന്ന ഐപിഎല്ലും പന്തിന് നഷ്ടമാവും. ടെസ്റ്റില്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ ടോപ് സ്കോററായിരുന്ന പന്തിന്‍റെ അഭാവം ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ കനത്ത തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. റിഷഭ് പന്തിന്‍റെ അഭാവത്തില്‍ കെ എസ്‍ ഭരത്, ഇഷാന്‍ കിഷന്‍, ഇന്ത്യ എ കീപ്പറായ ഉപേന്ദ്ര യാദവ് എന്നിവരെയാണ് സെലക്ടര്‍മാര്‍ ടീമിലേക്ക് പരിഗണിക്കുക.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!