
കറാച്ചി: ഇസ്രയേല്‍ ആക്രമണങ്ങളിൽ അതിജീവനത്തിനായി പൊരുതുന്ന പലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇസ്ലാബാബാദ് യുനൈറ്റഡ് താരങ്ങള്‍. പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഫൈനലില്‍ മുള്‍ട്ടാന്‍ സുല്‍ത്താന്‍സിനെ വീഴ്ത്തി കിരീടം നേടിയശേഷം ഗ്രൗണ്ടിന് ചുറ്റും നടന്ന് കാണികളെ അഭിവാദ്യം ചെയ്ത് വിക്ടറി മാര്‍ച്ച് നടത്തിയപ്പോഴാണ് ഇസ്ലാമാബാദ് യുനൈറ്റഡ് താരങ്ങള്‍ പലസ്തീന്‍ പതാക വീശീ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചത്.
മത്സരശേഷം പലസ്തീന്‍ പതാക വീശാനുള്ള കാരണത്തെക്കുറിച്ച് ഇസ്ലാമാബാദ് യുനൈറ്റഡ് നായകന്‍ ഷദാബ് ഖാന്‍ വിശദീകരിക്കുകയും ചെയ്തു. അത് വളരെ പ്രധാനമാണെന്നും അവസരം കിട്ടിയാല്‍ പലസ്തീനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കണമെന്നത് ടീം അംഗങ്ങള്‍ ആലോചിച്ച് എടുത്ത തീരുമാനമാണെന്നും പറഞ്ഞ ഷദാബ് ദുരിതമനുഭവിക്കുന്നന പലസ്തീന്‍ ജനതക്ക് വേണ്ടി തങ്ങളാല്‍ കഴിയുന്നതെല്ലാം ഇനിയും ചെയ്യുമെന്നും വ്യക്തമാക്കി.
ഇന്നലെ കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന പി എസ് എല്‍ ഒമ്പതാം സീസണിന്‍റെ കലാശപ്പോരാട്ടത്തില്‍ അവസാന പന്തിലാണ് മുള്‍ട്ടാന്‍ സുല്‍ത്താന്‍സിനെതിരെ ഇസ്ലാമാബാദ് യുനൈറ്റഡ് ആവേശജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത മുള്‍ട്ടാന്‍ സുല്‍ത്താന്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തപ്പോള്‍ ഇസ്ലാമാബാദ് യുണൈറ്റഡ് അവസാന പന്തിലാണ് ലക്ഷ്യത്തിലെത്തിയത്.
മുള്‍ട്ടാന്‍ സുല്‍ത്താന്‍സിന്‍റെ മുഹമ്മദ് അലി എറിഞ്ഞ അവസാന ഓവറില്‍ എട്ട് റണ്‍സായിരുന്നു ഇസ്ലാമാബാദ് യുനൈറ്റഡിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. മുഹമ്മദ് അലിയുടെ ആദ്യ പന്ത് തന്നെ നസീം ഷാ ബൗണ്ടറി കടത്തിയതോടെ ഇസ്ലാമാബാദ് അനായാസം ജയത്തിലെത്തുമെന്ന് തോന്നിച്ചു. എന്നാല്‍ അടുത്ത മൂന്ന് പന്തിലും സിംഗിളുകള്‍ മാത്രമാണ് ഇസ്ലാമാബാദിന് നേടാനായത്. അതോടെ ലക്ഷ്യം രണ്ട് പന്തില്‍ ഒരു റണ്‍സായി. എന്നാല്‍ നിര്‍ണായക അഞ്ചാം പന്തില്‍ നസീം ഷായെ മുഹമ്മദ് അലി പുറത്താക്കിയതോടെ ലക്ഷ്യം ഒരു പന്തില്‍ ഒരു റണ്ണായി. മുഹമ്മദ് അലിയുടെ അവസാന പന്ത് തേര്‍ഡ്മാന്‍ ബൗണ്ടറിയിലേക്ക് പായിച്ച് ഹുനൈന്‍ ഷാ ഇസ്ലാമാബാദിന് മൂന്നാം പിഎസ്എല്‍ കിരീടം സമ്മാനിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!