
കറാച്ചി: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ അപ്രതീക്ഷിത ഡിക്ലറേഷനുമായി മത്സരം ആവേശകരമാക്കിയ പാക് നായകന്‍ ബാബര്‍ അസമിന്‍റെ തീരുമാനം കണ്ട് ചിരി വന്നുവെന്ന് മുന്‍ പാക് വിക്കറ്റ് കീപ്പര്‍ ബാറ്ററായ കമ്രാന്‍ അക്മല്‍. അവസാന ദിനം 15 ഓവറുകള്‍ മാത്രമുള്ളപ്പോഴാണ് കിവീസിന് 138 റണ്‍സ് വിജയലക്ഷ്യം മുന്നോട്ടുവെച്ച് പാക്കിസ്ഥാന്‍ അപ്രതീക്ഷിതമായി ഡിക്ലയര്‍ ചെയ്തത്. സമനില ഉറപ്പിച്ച മത്സരത്തില്‍ ഇതോടെ അവസാന 15 ഓവര്‍ ടി20 മത്സരം പോലെ ആവേശകരമായി.
വിജയലക്ഷ്യത്തിലേക്ക് ന്യൂസിലന്‍ഡ് ടി20 ശൈലിയില്‍ തകര്‍ത്തടിച്ചെങ്കിലും വെളിച്ചക്കുറവ് മൂലം എട്ടോവര്‍ പൂര്‍ത്തിയായപ്പോള്‍ മത്സരം നിര്‍ത്തേണ്ടിവന്നിരുന്നു. പാക്കിസ്ഥാന് ഒരു വിക്കറ്റ് മാത്രമെ വീഴ്ത്താനെ കഴിഞ്ഞിരുന്നുള്ളു. മത്സരം സമനിലയില്‍ അവസാനിക്കുകയും ചെയ്തു.
ക്രിക്കറ്റില്‍ ഓരോ പന്തിലും എന്തു സംഭവിക്കുമെന്ന് പ്രവചിക്കാനാവില്ലെന്നും അതിനാലാണ് അത്തരമൊരു ധീരമായ ഡിക്ലറേഷന്‍ നടത്തിയതെന്നും മത്സരശേഷം പാക് നായകന്‍ ബാബര്‍ അസം പറഞ്ഞിരുന്നു. എന്നാല്‍ ബാബറിന്‍റെ ധീരമായ ഡിക്ലറേഷന്‍ കണ്ട് തനിക്ക് ചിരിയാണ് വന്നതെന്ന് കമ്രാന്‍ അക്മല്‍ പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിനോടുള്ള പാക് ക്രിക്കറ്റിന്‍റെ സമീപനമാണ് മാറേണ്ടതെന്നും ബൗളര്‍മാര്‍ക്കും തുല്യ അവസരമുള്ള പിച്ചുകള്‍ ഒരുക്കകയാണ് ആദ്യം വേണ്ടതെന്നും കമ്രാന്‍ പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റിനോടുള്ള പാക് ടീമിന്‍റെ സമീപനം തന്നെ നിഷേധാത്മകമാണ്. ടെസ്റ്റിനായി പാക്കിസ്ഥാന്‍ തയാറാക്കുന്ന പിച്ചുകള്‍ തന്നെ ഇതിന് തെളിവാണ്. കഴിഞ്ഞ ഏഴ് ടെസ്റ്റിലും ബാറ്റിംഗിന് അനുകൂല പിച്ചുകളാണ് പാക്കിസ്ഥാന്‍ തയാറാക്കിയിരുന്നത്. ബൗളര്‍മാര്‍ക്ക് ഒട്ടും ആത്മവിശ്വാസം നല്‍കാത്ത പിച്ചുകളായിരുന്നു എല്ലാം. മത്സരത്തിലെ ഭൂരിഭാഗം ഓവറുകളും സ്പിന്നര്‍മാരാണ് എറിയുന്നതെങ്കില്‍ എങ്ങനെയാണ് 20 വിക്കറ്റുകളും വീഴ്ത്താനാകുക. മികച്ച പേസര്‍മാരുള്ള നമുക്ക് എന്തുകൊണ്ട് പുല്ലുള്ള പിച്ചുകള്‍ ഉണ്ടാക്കിക്കൂടാ. കറാച്ചിയില്‍ പാക്കിസ്ഥാനെക്കാള്‍ മികച്ച പ്രകടനം പുറത്തെടുത്തത് ന്യൂസിലന്‍ഡാണ്. വെല്ലുവിളി നിറഞ്ഞ പിച്ചില്‍ കിവീസ് പാക്കിസ്ഥാനുമേല്‍ ആധിപത്യം സ്ഥാപിച്ചുവെന്നും അക്മല്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!