
ചെന്നൈ: പ്രായംകൂടുംതോറും മികവേറുന്ന ബൗളറായി മാറുകയാണ് ജയിംസ് ആന്‍ഡേഴ്‌സണ്‍. ചെന്നൈ ടെസ്റ്റില്‍ ഇന്ത്യയെ തോല്‍വിയിലേക്ക് തള്ളിയിട്ടതും ആന്‍ഡേഴ്‌സന്റെ പന്തുകളായിരുന്നു. ചെപ്പോക്കില്‍ അര്‍ധ സെഞ്ച്വറിയുമായി ഇന്ത്യന്‍ പ്രതിരോധത്തിന് അടിത്തറയിട്ട ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റ് പിഴുതാണ് ജയിംസ് ആന്‍ഡേഴ്‌സണ്‍ ഇംഗ്ലണ്ടിനെ വിജയ വഴിയിലേക്ക് നയിച്ചത്. മൂന്ന് പന്തിനകം വീണ്ടും ഇന്ത്യക്ക് വീണ്ടും പ്രഹരം. ആന്‍ഡേഴ്‌സന്റെ റിവേഴ്‌സ് സ്വിംഗ് കരുത്തിന് മുന്നില്‍ ഇത്തവണ തെറിച്ചത് അജിങ്ക്യ രഹാനെയുടെ വിക്കറ്റ്. ഇംഗ്ലണ്ട് പേടിച്ച റിഷഭ് പന്തിനെതിരെയും ആന്‍ഡേഴ്‌സന്റെ കൈയില്‍ പന്തുണ്ടായിരുന്നു.
ഇതോടെ മുപ്പത് വയസ് പിന്നിട്ടതിന് ശേഷം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ പേസര്‍ എന്ന നേട്ടവും ആന്‍ഡേഴ്‌സന് സ്വന്തമായി. പ്രായം 30 പിന്നിട്ടതിന് ശേഷം ആന്‍ഡേഴ്‌സന്റെ വേഗത്തിന് മുന്നില്‍ വീണവര്‍ 343 ആയി. 341 വിക്കറ്റുമായി കോര്‍ട്നി വാല്‍ഷാണ് രണ്ടാമത്. 287 വിക്കറ്റുള്ള ഗ്ലെന്‍ മഗ്രാ മൂന്നാമതും. റിച്ചാര്‍ഡ് ഹാഡ്‌ലീ 276ഉം അലന്‍ ഡൊണാള്‍ഡ് 216ഉം വിക്കറ്റും നേടിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കെതിരെ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളര്‍ എന്ന നേട്ടവും ആന്‍ഡേഴ്‌സണ് സ്വന്തം. ചെന്നൈ ടെസ്റ്റ് പൂര്‍ത്തിയായപ്പോള്‍ 114 ഇന്ത്യന്‍ വിക്കറ്റുകളാണ് ആന്‍ഡേഴ്‌സിന്റെ പേരിനൊപ്പമുള്ളത്. 2003ല്‍ സിംബാബ്‌വേയ്‌ക്കെതിരെ അരങ്ങേറ്റം കുറിച്ച ആന്‍ഡേഴ്‌സണ്‍ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ 600 വിക്കറ്റ് പിന്നിട്ട ആദ്യ പേസ് ബൗളറാണ്.
158 ടെസ്റ്റില്‍ 611 പേരെ പുറത്താക്കിയ ആന്‍ഡേഴ്‌സണ്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ നാലാമന്‍. 800 വിക്കറ്റുമായി ഒന്നാമതുള്ള മുത്തയ്യാ മുരളീധരനും 708 വിക്കറ്റുള്ള ഷെയ്ന്‍ വോണും 619 വിക്കറ്റുള്ള അനില്‍ കുംബ്ലെയും സ്പിന്നര്‍മാര്‍. മൂടിക്കെട്ടിയ അന്തരീക്ഷമുള്ളപ്പോഴാണ് ആന്‍ഡേഴ്‌സണ്‍ വിക്കറ്റ് വീഴ്ത്താറുള്ളതെന്ന് വിമര്‍ശനങ്ങള്‍ ഉണ്ടാവാറുണ്ട്. ചെന്നൈയില്‍ കാര്‍മേഘം ഉണ്ടായിരുന്നില്ലെന്നായിരുന്നു ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ഇതിന് മറുപടി നല്‍കിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!