
ലോര്‍ഡ്സ്: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനം ഇംഗ്ലണ്ട് ഭേദപ്പെട്ട സ്കോറിലേക്ക്. 251-4 എന്ന സ്കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇംഗ്ലണ്ട് ആദ്യ അരമണിക്കൂറില്‍ മൂന്ന് വിക്കറ്റ് കൂടി നഷ്ടമായി 271-7ലേക്ക് കൂപ്പുകുത്തിയെങ്കിലും ജാമി സ്മിത്തിന്‍റെ അര്‍ധസെഞ്ചുറിയുടെയും ബ്രെയ്ഡന്‍ കാര്‍സിന്‍റെ ചെറുത്തുനില്‍പ്പിന്‍റെയും മികവില്‍ ലഞ്ചിന് പിരിയുമ്പോൾ കൂടുതല്‍ നഷ്ടങ്ങളില്ലാതെ 353 റണ്‍സിലെത്തി. 53 പന്തില്‍ 51 റണ്‍സുമായി ജാമി സ്മിത്തും 33 റണ്‍സുമായി ബ്രെയ്ഡന്‍ കാര്‍സും ക്രീസില്‍.
ഇന്നലെ 99 റണ്‍സുമായി പുറത്താകാതെ നിന്ന ജോ റൂട്ട് രണ്ടാം ദിനത്തിലെ ആദ്യ പന്തില്‍ തന്നെ ബുമ്രയെ ബൗണ്ടറി കടത്തി 37-ാം ടെസ്റ്റ് സെഞ്ചുറി തികച്ചിരുന്നു. എന്നാല്‍ പിന്നാലെ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെന്‍ സ്റ്റോക്സിനെ ബൗള്‍ഡാക്കിയ ബുമ്ര ഇംഗ്ലണ്ടിന് ആദ്യ പ്രഹരമേല്‍പ്പിച്ചു. പിന്നാലെ ക്രീസിലെത്തിയ ജാമി സ്മിത്തിനെ പുറത്താക്കാന്‍ ലഭിച്ച സുവര്‍ണാവസരം സ്ലിപ്പില്‍ രാഹുല്‍ നഷ്ടമാക്കി.
സിറാജിന്‍റെ പന്തില്‍ സ്മിത്ത് സ്ലിപ്പില്‍ നല്‍കിയ അനായാസ ക്യാച്ച് രാഹുല്‍ അവിശ്വസനിയമായി കൈവിടുകയായിരുന്നു. എന്നാല്‍ അടുത്ത ഓവറില്‍ ജോ റൂട്ടിനെ ബൗള്‍ഡാക്കിയ ബുമ്ര ഇംഗ്ലണ്ടിനെ വീണ്ടും ഞെട്ടിച്ചു. 199 പന്തില്‍ 103 റണ്‍സെടുത്ത റൂട്ട് 10 ബൗണ്ടറി പറത്തി. ടെസ്റ്റില്‍ പതിനൊന്നാം തവണയാണ് ബുമ്രയുടെ പന്തില്‍ റൂട്ട് പുറത്താവുന്നത്.
റൂട്ട് മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ ക്രിസ് വോക്സിന് നേരിട്ട ആദ്യ പന്തില്‍ തന്നെ വിക്കറ്റിന് പിന്നില്‍ ധ്രുവ് ജുറെലിന്‍റെ കൈകളിലെത്തിച്ച ബുമ്ര ഇംഗ്ലണ്ടിനെ 271-7ലേക്ക് തള്ളിയിട്ടു. എന്നാല്‍ വീണുകിട്ടിയ ജീവന്‍ മുതലാക്കിയ ജാമി സ്മിത്തും ബ്രെയ്ഡന്‍ കാര്‍സും ചേര്‍ന്ന് 106 പന്തില്‍ 82 റണ്‍സ് കൂട്ടിച്ചേര്‍ന്ന് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചു.
ഏകദിന ശൈലിയില്‍ ബാറ്റുവീശിയ സ്മിത്ത് 51 പന്തിലാണ് അര്‍ധസെഞ്ചുറി തികച്ചത്. ഇന്ത്യക്കായി ബുമ്ര നാലു വിക്കറ്റ് എടുത്തപ്പോള്‍ നിതീഷ് കുമാര്‍ റെഡ്ഡി രണ്ടും ജഡേജ ഒരു വിക്കറ്റുമെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!