
ലണ്ടന്‍: ഇംഗ്ലണ്ട് ഏകദിന, ടി20 ടീമുകളുടെ നായകനായി ജോസ് ബട്‌ലറെ തെരഞ്ഞെടുത്തു. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് കഴിഞ്ഞ ദിവസം വിരമിച്ച ഓയിന്‍ മോര്‍ഗന് പകരമാണ് ബട്‌ലര്‍ ഇംഗ്ലണ്ട് വൈറ്റ് ബോള്‍ ടീമുകളുടെ നായകനാവുന്നത്. മോര്‍ഗന് കീഴില്‍ വൈസ് ക്യാപ്റ്റനായിരുന്നു ബട്‌ലര്‍.
ഇന്ത്യക്കെതിരായ ടെസ്റ്റിനുശേഷം ജൂലൈ ഏഴിന് തുടങ്ങഉന്ന ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ബട്‌ലര്‍ നായകനായി അരങ്ങേറും. ഇന്ത്യക്കെതിരായ ടി20 പരമ്പരക്കുള്ള ഇംഗ്ലണ്ട് ടീമിനെ നാളെയാണ് പ്രഖ്യാപിക്കുക. മോര്‍ഗനില്‍ നിന്ന് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുന്നത് ആദരമായി കാണുന്നുവെന്ന് ബട്‌ലര്‍ പറഞ്ഞു. മോര്‍ഗന് കീഴില്‍ കളിച്ചപ്പോള്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കാനായെന്നും കളിക്കാര പ്രചോദിപ്പിക്കുന്ന നായകനായിരുന്നു മോര്‍ഗനെന്നും ബട്‌ലര്‍ പ്രതികരിച്ചു.
ഔദ്യോഗികമായി നാകനാവുന്നതിന് മുമ്പ് ഒമ്പത് ഏകദിനങ്ങളിലും അഞ്ച് ടി20 മത്സരങ്ങളിലും ഇംഗ്ലണ്ടിനെ ബട്‌ലര്‍ നയിച്ചിട്ടുണ്ട്. നേരത്തെ ടെസ്റ്റ് ടീം നായകന്‍ ജോ റൂട്ട് സ്ഥാനമൊഴിഞ്ഞപ്പോള്‍ ബെന്‍ സ്റ്റോക്സിനെയാണ് ഇംഗ്ലണ്ട് പകരം നായകനായി തെരഞ്ഞെടുത്തത്. ടെസ്റ്റിനും വൈറ്റ് ബോള്‍ ക്രിക്കറ്റിനും വെവ്വേറെ ടീമുകളുള്ള ഇംഗ്ലണ്ടിന്‍റെ മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന അപൂര്‍വം കളിക്കാരാണ് സ്റ്റോക്സും ബട്‌ലറും.
'ധോണിയുടേയും മോര്‍ഗന്റേയും ക്യാപ്റ്റന്‍സി ഒരുപോലെ'; താരതമ്യം ചെയ്ത് മൊയീന്‍ അലി
ഈ വര്‍ഷം അവസാനം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പാവും 31കാരനായ ബട്‌ലര്‍ക്ക് മുന്നിലെ പ്രധാന വെല്ലുവിളി. അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിന്‍റെ കിരീടം നിലനിര്‍ത്തുകയെന്നതും ബട്‌ലറുടെ ലക്ഷ്യമാണ്.
ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പര കളിച്ച ടീമിലെ കളിക്കാരാവും ഇന്ത്യക്കായി ഇറങ്ങുക എന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിന്‍റെ കളിക്കാരനായ ബട്‌ലര്‍ ഐപിഎല്ലില്‍ തന്‍റെ നായകനായ മലയാളി താരം സഞ്ജു സാംസണെതിരെ കളിക്കാനിറങ്ങുന്നുവെന്ന പ്രത്യേകതയുമുണ്ടാകും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!