
മെല്‍ബണ്‍: ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് പരമ്പരിയല്‍ സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയെങ്കിലും ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയെ സൂക്ഷിക്കണമെന്ന് ഓസ്‌ട്രേലിയന്‍ താരം ജോഷ് ഹേസല്‍വുഡ്. ഈ മാസം 22ന് പെര്‍ത്തിലാണ് പരമ്പരയുടെ ഉദ്ഘാടന മത്സരം. സന്നാഹ മത്സരം പോലും കളിക്കാതെയാണ് ഇന്ത്യ, ഓസീസിനെതിരായ പരമ്പരയ്‌ക്കൊരുങ്ങുന്നത്. വേണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്തിയിട്ടില്ലെന്ന ആരോപണം ഒരു വശത്തുണ്ട്. എങ്കിലും ഇന്ത്യയെ പേടിക്കണമെന്നാണ് ഹേസല്‍വുഡ് പറയുന്നത്.
ഹേസല്‍വുഡിന്റെ വാക്കുകള്‍... ''ന്യൂസിലന്‍ഡിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ പരാജയമേറ്റുവാങ്ങിയാണ് ഇന്ത്യ, ഓസ്‌ട്രേലിയയിലേക്ക് വണ്ടി കയറുന്നത്. എങ്കിലും രോഹിത്തിനെയും സംഘത്തെയും ചെറുതായി കാണരുത്. നിലവില്‍ ഉറങ്ങിക്കിടക്കുന്ന ഭീമന്മാരാണ് ഇന്ത്യ. കിവീസിനെതിരായ തോല്‍വി അവരെ ഉണര്‍ത്തിയിട്ടുണ്ടാവും. ഇന്ത്യ എങ്ങനെ തിരിച്ചടിക്കുമെന്ന് കണ്ടു തന്നെ അറിയാം. ഓസ്ട്രേലിയയില്‍ ആദ്യമായി കളിക്കുന്ന ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഉണ്ട്. അവരില്‍ നിന്ന് പ്രതീക്ഷയ്ക്കപ്പുറമുള്ള പ്രകടനം കാണാം. '' ഹേസല്‍വുഡ് പറഞ്ഞു. ഇന്ത്യയ്ക്കെതിരെ 3-0ത്തിന് ടെസ്റ്റ് പരമ്പര വിജയിക്കുക എന്നത് വലിയ കാര്യമാണെന്നും ഹേസല്‍വുഡ് കൂട്ടിചേര്‍ത്തു.
ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇന്ത്യ എയുമായി കളിക്കാനിരുന്ന സന്നാഹ മത്സരം റദ്ദാക്കിയതായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര തോല്‍വിക്കുശേഷം പറഞ്ഞിരുന്നു. ആദ്യ ടെസ്റ്റിനും സന്നാഹ മത്സരത്തിനും മുമ്പ് മൂന്ന് ദിവസത്തെ ഇടവേള മാത്രമാകും ലഭിക്കുകയെന്നും അതുകൊണ്ട് തന്നെ സന്നാഹ മത്സരത്തിന് പകരം മത്സരത്തിന് സമാനമായ സാഹചര്യത്തില്‍ സെന്റര്‍ വിക്കറ്റില്‍ ബാറ്റര്‍മാര്‍ക്ക് കൂടുതല്‍ സമയം ബാറ്റ് ചെയ്യാനും ബൗള്‍ ചെയ്യാനുമുള്ള സാഹചര്യം ഒരുക്കാനാണ് താല്‍പര്യമെന്നും രോഹിത് ഇന്നലെ പറഞ്ഞിരുന്നു. സന്നാഹ മത്സരത്തെക്കാള്‍ ടീം അംഗങ്ങള്‍ക്ക് കൂടുതല്‍ സൗകര്യം ഇതാണെന്നും രോഹിത് വ്യക്തമാക്കിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!