
ലാഹോര്‍: ഏകദിന കരിയറില്‍ 7000 റണ്‍സ് പൂര്‍ത്തിയാക്കി ന്യൂസിലന്‍ഡ് മുന്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍. പാകിസ്ഥാനില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പുറത്താവാതെ 133 റണ്‍സ് നേടിയതോടെയാണ് വില്യംസണ്‍ 7000 ക്ലബ്ലിലെത്തിയത്. വില്യംസണിന്റെ സെഞ്ചുറി ബലത്തില്‍ ന്യൂസിലന്‍ഡ് മത്സരം ജയിക്കുകയും ചെയ്തു. 304 റണ്‍സ് വിജയലക്ഷ്യം 48.4 ഓവറില് നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടക്കുകയായിരുന്നു ന്യൂസിലന്‍ഡ്. വില്യംസണിന് പുറമെ ഡെവോണ്‍ കോണ്‍വെ 97 റണ്‍സെടുത്ത് പുറത്തായി. ജയത്തോടെ കിവീസ് ഫൈനലില്‍ പ്രവേശിക്കുകയും ചെയ്തു.
133 റണ്‍സ് നേടിയതോടെ ഒരു നേട്ടവും വില്യംസണ്‍ സ്വന്തമാക്കി. പിന്തള്ളിയതാവട്ടെ സാക്ഷാല്‍ വിരാട് കോലിയേയും. ഏകദിനത്തില്‍ വേഗത്തില്‍ 7000 ക്ലബിലെത്തുന്ന രണ്ടാമത്തെ താരമായിരിക്കുകയാണ് വില്യംസണ്‍. 159 ഇന്നിംഗ്‌സില്‍ നിന്നാണ് വില്യംസണ്‍ മാന്ത്രിക സംഖ്യ പിന്നിട്ടത്. ഇന്ത്യന്‍ സീനിയര്‍ താരം കോലിക്ക് 161 ഇന്നിംഗ്‌സുകള്‍ വേണ്ടി വന്നിരുന്നു. അദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് വീണു. മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്‌സ് നാലാം സ്ഥാനത്ത്. 166 ഇന്നിംഗ്‌സുകളില്‍ നിന്ന് ഡിവില്ലിയേഴ്‌സ് 7000 റണ്‍സിലെത്തി. മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി (174 ഇന്നിംഗ്‌സ്), ഇപ്പോഴത്തെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (181 ഇന്നിംഗ്‌സ്) എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം ഹാഷിം അംലയാണ് പട്ടിക നയിക്കുന്നത്. 150 ഇന്നിംഗ്‌സില്‍ നിന്നാണ് താരം 7000 റണ്‍സിലെത്തിയത്.
നേരത്തെ, മാത്യൂ ബ്രീട്‌സ്‌കെയുടെ അരങ്ങേറ്റ സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. 148 പന്തുകളില്‍ അദ്ദേഹം 150 റണ്‍സ് നേടി. ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഇതും ഒരു റെക്കോഡാണ്. അരങ്ങേറ്റത്തില്‍ തന്നെ 150 റണ്‍സ് നേടുന്ന ആദ്യ താരമായിരിക്കുകയാണ് ബ്രീട്‌സ്‌കെ. അരങ്ങേറ്റ ഏകദിനത്തില്‍ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന് നേട്ടവും ബ്രീട്‌സ്‌കെ സ്വന്തമാക്കി. മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ഡെസ്മണ്ട് ഹെയ്‌നസിന്റെ അക്കൗണ്ടിലുള്ള റെക്കോഡാണ് താരം തട്ടിയെടുത്തത്. 1978ല്‍ ഓസ്‌ട്രേലിയക്കെതിരെ അരങ്ങേറ്റത്തില്‍ തന്നെ താരം 148 റണ്‍സെടുത്തിരുന്നു. 136 പന്തിലായിരുന്നു ഇത്രയും റണ്‍സ്. 2021ല്‍ അഫ്ഗാനിസ്ഥാന്‍ താരം റഹ്മാനുള്ള ഗുര്‍ബാസും അരങ്ങേറ്റത്തില്‍ സെഞ്ചുറി കണ്ടെത്തി. അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ 127 പന്തില്‍ ഇത്രയും തന്നെ റണ്‍സാണ് ഗുര്‍ബാസ് നേടിയത്.
2015ല്‍ അരങ്ങേറിയ മാര്‍ക്ക് ചാപ്മാനും ഇക്കൂട്ടത്തിലുണ്ട്. അന്ന് യുഎഇക്കെതിരെ, ഹോങ്ക് കോംഗിന് വേണ്ടി 116 പന്തില്‍ പുറത്താവാതെ 127 റണ്‍സാണ് ചാപ്മാന്‍ നേടിയത്. പിന്നീട് ന്യൂസലന്‍ഡിലേക്ക് കുടിയേറുകയും അവര്‍ക്ക് വേണ്ടി കളിക്കുകയും ചെയ്തു. 2010ല്‍ സിംബാബ്‌വെക്കെതിരെ അരങ്ങേറ്റം കുറിച്ച കിവീസ് താരം കോളിന്‍ ഗ്രാം ആദ്യ മത്സരത്തില്‍ തന്നെ 124 റണ്‍സ് നേടി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!