ടി20 ലോകകപ്പിനിടെ ശ്രീലങ്കയിലെ ഹോട്ടലില്‍ വെച്ച് വനിതാ ജീവനക്കാരിയോട് മോശമായി പെരുമാറിയ പാകിസ്ഥാന്‍ ക്രിക്കറ്റ് താരത്തിന് പിഴ ചുമത്തി. 

കൊളംബോ: ടി20 ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം പുതിയ വിവാദത്തില്‍. ശ്രീലങ്കയിലെ കാന്‍ഡിയില്‍ താമസിക്കുന്നതിനിടെ ഹോട്ടലിലെ വനിതാ ജീവനക്കാരിയോട് മോശമായി പെരുമാറിയ പാക് താരം പിഴയൊടുക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. സൂപ്പര്‍ എട്ടില്‍ ശ്രീലങ്കയ്ക്കെതിരായ അവസാന മത്സരത്തിന് തൊട്ടുമുമ്പാണ് സംഭവം നടന്നത്.

'ടെലികോം ഏഷ്യ സ്പോര്‍ട്' പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, പാക് ടീം താമസിച്ചിരുന്ന ഗോള്‍ഡന്‍ ക്രൗണ്‍ ഹോട്ടലിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തിലെ ജീവനക്കാരിക്കാണ് ദുരനുഭവമുണ്ടായത്. താരം മോശമായി പെരുമാറിയതോടെ ജീവനക്കാരി നിലവിളിക്കുകയും സഹായത്തിനായി മറ്റ് ഹോട്ടല്‍ ജീവനക്കാരെ വിളിച്ചുകൂട്ടുകയുമായിരുന്നു. തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ വിഷയം പാക് ടീം മാനേജര്‍ നവീദ് ചീമയുടെ ശ്രദ്ധയില്‍പ്പെടുത്തി. സംഭവത്തില്‍ താരത്തിനെതിരെ കര്‍ശന നടപടി വേണമെന്ന് ഹോട്ടല്‍ മാനേജ്മെന്റ് ആവശ്യപ്പെട്ടു.

എന്നാല്‍ ടീം മാനേജര്‍ നവീദ് ചീമ ഹോട്ടല്‍ അധികൃതരോട് മാപ്പ് ചോദിക്കുകയും താരത്തിന് പിഴ ചുമത്തി പ്രശ്‌നം താല്‍ക്കാലികമായി പരിഹരിക്കുകയുമായിരുന്നു. കുറ്റക്കാരനായ താരത്തിന്റെ പേര് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എങ്കിലും പാകിസ്ഥാനില്‍ തിരിച്ചെത്തുന്ന താരത്തിന് പിസിബി അച്ചടക്ക സമിതിക്ക് മുന്നില്‍ ഹാജരാകേണ്ടി വരും. ഈ സംഭവം പുറത്തുവന്നതോടെ മുന്‍പ് പാക് താരങ്ങള്‍ ഉള്‍പ്പെട്ട സമാനമായ വിവാദങ്ങളും വീണ്ടും ചര്‍ച്ചയാകുകയാണ്.

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ട് പര്യടനത്തിനിടെ ലൈംഗികാരോപണത്തെത്തുടര്‍ന്ന് ബാറ്റര്‍ ഹൈദര്‍ അലിയെ മാഞ്ചസ്റ്റര്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് തെളിവുകളുടെ അഭാവത്തില്‍ പിന്നീട് വിട്ടയച്ചു. മലേഷ്യന്‍ പര്യടനത്തിനിടെ ടീം മസാജര്‍ മലംഗ് അലിയും സമാനമായ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടിരുന്നു.

ശ്രീലങ്കയെ അഞ്ച് റണ്‍സിന് പരാജയപ്പെടുത്തിയെങ്കിലും നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ സെമി കാണാതെ പുറത്തായ പാക് ടീമിന് ഈ പുതിയ വിവാദം വലിയ തിരിച്ചടിയായിരിക്കുകയാണ്. സംഭവത്തില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് കൂടുതല്‍ അന്വേഷണം നടത്തിയേക്കും.

YouTube video player