ക്യാപ്റ്റന്‍ മാറിയിട്ടും കാര്യമില്ല; രഞ്ജിയില്‍ ആന്ധ്രയ്‌ക്കെതിരെ കേരളത്തിന്റെ തുടക്കം തകര്‍ച്ചയോടെ

By Web TeamFirst Published Jan 27, 2020, 12:34 PM IST
Highlights

കേരള ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ മാറിയിട്ടും കാര്യമൊന്നുമുണ്ടായില്ല. ആന്ധ്രാ പ്രദേശിനെതിരായ രഞ്ജി ട്രോഫിയിലും കേരളത്തിന് ബാറ്റിങ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറിന് 99 എന്ന നിലയിലാണ്.
 

വിശാഖപട്ടണം: കേരള ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ മാറിയിട്ടും കാര്യമൊന്നുമുണ്ടായില്ല. ആന്ധ്രാ പ്രദേശിനെതിരായ രഞ്ജി ട്രോഫിയിലും കേരളത്തിന് ബാറ്റിങ് തകര്‍ച്ച. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറിന് 99 എന്ന നിലയിലാണ്. എസ്എംഡി റാഫിയുടെ നാല് വിക്കറ്റാണ് കേരളത്തെ തകര്‍ത്തത്. ബേസില്‍ തമ്പി (0), വിഷ്ണു വിനോദ് (12) എന്നിവരാണ് ക്രീസില്‍.

പി രാഹുല്‍ (7), റോബിന്‍ ഉത്തപ്പ (17), രോഹിന്‍ പ്രേം (19), സച്ചിന്‍ ബേബി (15), സല്‍മാന്‍ നിസാര്‍ (14), ജലജ് സക്‌സേന (18) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. സ്‌കോര്‍ ബോര്‍ഡില്‍ 24 റണ്‍സ് മാത്രമുള്ളപ്പോള്‍ ഉത്തപ്പ മടങ്ങി. മൂന്ന് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ രാഹുലും പവലിയനില്‍ തിരിച്ചെത്തി.

ഈ തകര്‍ച്ചയില്‍ നിന്ന് അല്‍പം ആശ്വാസമായത് സച്ചിന്‍- രോഹന്‍ കൂട്ടുകെട്ടാണ്. 24 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ 19 റണ്‍സിന്റെ ഇടവേളയില്‍ ഇരുവരും മടങ്ങിയത് കേരളത്തിന് തിരിച്ചടിയായി. ലഞ്ചിന് ശേഷം തുടക്കത്തില്‍ സല്‍മാനും പവലിയനില്‍ തിരിച്ചെത്തി. പുതിയ ക്യാപ്റ്റന്‍ സക്‌സേന നാല് ബൗണ്ടറി നേടി നന്നായി തുടങ്ങിയെങ്കിലും മുതലാക്കാനായില്ല. 

റാഫിക്ക് പുറമെ കെ വി ശശികാന്ത്, പൃഥ്വിരാജ് യാര എന്നിവര്‍ ആന്ധ്രയ്ക്കായി ഓരോ വിക്കറ്റ് വീഴ്ത്തി. രഞ്ജിയില്‍ കേരളം തരം താഴ്ത്തല്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്.

click me!