
ഹൈദരാബാദ്: മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ കേരളത്തിനെതിരെ ആന്ധ്രക്ക് 88 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കേരളം 18.1 ഓവറില്‍ 87 റണ്‍സിന് ഓള്‍ ഔട്ടായി. ക്യാപ്റ്റന്‍ സഞ്ജു സാംസണും സല്‍മാന്‍ നിസാറും അടങ്ങിയ ബാറ്റിംഗ് നിര നിരാശപ്പെടുത്തിയപ്പോള്‍ 27 റണ്‍സെടുത്ത ജലജ് സക്സേനയാണ് കേരളത്തിന്‍റെ ടോപ് സ്കോറര്‍. എട്ടാമനായി ഇറങ്ങി 18 റണ്‍സടിച്ച അബ്ദുള്‍ ബാസിത് ആണ് കേരളത്തിന്‍റെ രണ്ടാമത്തെ ടോപ് സ്കോറര്‍. ആന്ധ്രക്കായി കെ വി ശശികാന്ത് മൂന്നും സുദര്‍ശന്‍, വിനയ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
സഞ്ജു സാംസണും രോഹന്‍ കുന്നുമ്മലും ചേർന്ന് ഓപ്പണിംഗ് വിക്കറ്റില്‍ 17 റണ്‍സ് കൂട്ടിച്ചേര്‍ത്ത് കേരളത്തിന് ഭേദപ്പെട്ട തുടക്കം നല്‍കിയെങ്കിലും നാലാം ഓവറിലെ രണ്ടാം പന്തില്‍ രോഹന്‍ കുന്നുമൽ(9) വീണതോടെ കേരളത്തിന്‍റെ തകര്‍ച്ച തുടങ്ങി. മൂന്നാം നമ്പറിലിറങ്ങിയ ജലജ് സക്സേന തകര്‍ത്തടിച്ചെങ്കിലും പവര്‍ പ്ലേയിലെ അവസാന ഓവറിലെ ആദ്യ പന്തില്‍ സഞ്ജുവിനെയും(12 പന്തില്‍ 7), രണ്ടാം പന്തില്‍ മുഹമ്മദ് അസറുദ്ദീനെയും(0) മടക്കിയ ശശികാന്ത് കേരളത്തിന് ഇരട്ടപ്രഹരമേല്‍പ്പിച്ചതോടെ കേരളം പ്രതിരോധത്തലായി.
അണ്ടർ 19 ഏഷ്യാ കപ്പ്: ആവേശം അൽപ്പം കൂടിപ്പോയി, വിക്കറ്റ് ആഘോഷത്തിനിടെ നേപ്പാൾ താരത്തിന് പരിക്ക്
എട്ടാം ഓവറില്‍ സല്‍മാന്‍ നിസാര്‍(3) മടങ്ങുമ്പോള്‍ കേരളം 50 കടന്നിട്ടുണ്ടായിരുന്നില്ല. വിഷ്ണു വിനോദ്(1) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തപ്പോള്‍ സ്കോര്‍ 50 കടന്നതിന് പിന്നാലെ വിനോദ് കുമാറിനെ (3) പുറത്താക്കി വിനയ് കേരളത്തെ കൂട്ടത്തകര്‍ച്ചയിലാക്കി. പൊരുതി നിന്ന ജലജ് സക്സേന(27) റണ്ണൗട്ടായതോടെ കേരളത്തിന്‍റെ അവസാന പ്രതീക്ഷയും അവസാനിച്ചു. വാലറ്റത്ത് പൊരുതി നിന്ന അബ്ദുള്‍ ബാസിതും(25 പന്തി 18) എം ഡി നിധീഷും(13 പന്തില്‍ 14)ആണ് കേരളത്തെ 87ല്‍ എത്തിച്ചത്.
ഇന്ന് ആന്ധ്രയെ തോല്‍പ്പിച്ചാല്‍ ഗ്രൂപ്പില്‍ കേരളത്തിന് ഒന്നാം സ്ഥാനത്തെത്താനാവും. ഇതുവരെ കളിച്ച നാലു കളികളും ജയിച്ചാണ് കേരളവും മുംബൈയും അടങ്ങുന്ന ഗ്രൂപ്പ് ഇയില്‍ ആന്ധ്ര ഒന്നാം സ്ഥാനത്ത് എത്തിയത്. 16 പോയന്‍റ് വീതമാണെങ്കിലും നെറ്റ് റണ്‍റേറ്റിലാണ് ആന്ധ്ര കേരളത്തെ പിന്നിലാക്കി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!