
ലഖ്‌നൗ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് കനത്ത തോല്‍വിക്ക് പിന്നാലെ കെ എല്‍ രാഹുലിനെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ നായകസ്ഥാനത്ത് നീക്കുമെന്ന് വാര്‍ത്തുകളുണ്ടായിരുന്നു. ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ തോറ്റതോടെ ടീം ഉടമ സഞ്ജീവ് ഗോയങ്ക പരസ്യമായി ശകാരിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇത്തരം വാര്‍ത്തകള്‍ പുറത്തുവന്നത്.
രാഹുലിന്റെ നായകസ്ഥാനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പിടിഐ റിപ്പോര്‍ട്ട് ചെയ്തതിങ്ങനെ. ''ഡല്‍ഹി കാപിറ്റല്‍സുമായുള്ള മത്സരത്തിന് ഇനിയും സമയമുണ്ട്. രാഹുല്‍ ക്യാപ്റ്റന്‍സിയുമായി ബന്ധപ്പെട്ട കാര്യത്തില്‍ ഇനിയും തീരുമാനമെടുത്തിട്ടില്ല. അദ്ദേഹം വിട്ടുനിന്നാല്‍ പോലും മാനേജ്‌മെന്റ് തുടരാന്‍ ആവശ്യപ്പെടില്ല.'' ഇങ്ങനെയായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ നായകനായി രാഹുല്‍ തുടരുമെന്നുള്ള വിവരമാണ് പുറത്തുവരുന്നത്. രാഹുലിനെ നീക്കില്ലെന്ന് ലഖ്‌നൗ വക്താവ് അറിയിച്ചു. സീസണിലെ എല്ലാ കളിയിലും രാഹുല്‍ തന്നെ നയിക്കും.
എന്നാല്‍ അടുത്ത സീസണിന് മുന്നോടിയായി രാഹുലിനെ ടീം നിലനിര്‍ത്തിയേക്കില്ല. വരുന്ന മെഗാ ലേലത്തിന് മുമ്പായി രാഹുലിനെ റിലീസ് ചെയ്‌തേക്കും. നേരത്തെ, ഗോയങ്ക-രാഹുല്‍ സംഭവത്തില്‍ വലിയ രീതിയിലുള്ള ആരാധക രോഷമുണ്ടായിരുന്നു. മുന്‍ ക്രിക്കറ്റ് താരങ്ങളും സംഭവത്തില്‍ പ്രതികരിച്ചു. ഗോയങ്കയുടെ അതൃപ്തി മനസിലാക്കാമെങ്കിലും പരസ്യമായി അത് പ്രകടിപ്പിച്ച രീതി അംഗീകരിക്കാനാവില്ലെന്ന് ആര്‍സിബി മുന്‍ ടീം ഡയറക്ടറായ മൈക്ക് ഹെസണ്‍ പറഞ്ഞു.
ഹൈദരാബാദും ലഖ്‌നൗവും തമ്മില്‍ ഗ്രൗണ്ടിലെ പ്രകടനത്തിന്റെ കാര്യത്തില്‍ ആടും ആനയും തമ്മിലുള്ള അന്തരമുണ്ടായിരുന്നുവെന്നും അതിലുള്ള അതൃപ്തിയാകാം ഗോയങ്ക പ്രകടിപ്പിച്ചതെന്നും ഹെസണ്‍ പറഞ്ഞു. എന്നാല്‍ ടീം ഉടമയുടെ വികാരം മനസിലാക്കുന്നുവെങ്കിലും ഇത്തരം ശകാരങ്ങളൊക്കെ ഡ്രസ്സിംഗ് റൂമിനുള്ളില്‍ വെച്ചാവുന്നതായിരുന്നു ഉചിതമെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഗ്രെയിം സ്മിത്ത് വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!